പ്രണയത്തിൽനിന്നു കാമുകി പിൻവാങ്ങിയതിനെത്തുടർന്ന് പ്രതികാരദാഹിയായ കാമുകൻ അവളെ കൊലപ്പെടുത്തിയശേഷം അവിടെത്തന്നെ സ്വയം ജീവനൊടുക്കിയ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളമോന്നാകെ.
എന്നാൽ ഇതാ മറ്റൊരു നിരാശാകാമുകൻ. രണ്ടുവർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകി തന്നെയുപേക്ഷിച്ചു മറ്റൊരാളെ വിവാഹം കഴിച്ചപ്പോൾ മാനസികമായി തകർന്നുപോയ ആദിത്യസിംഗ് കടുംകൈ ഒന്നും പ്രയോഗിച്ചില്ലെന്ന് മതമല്ല വഞ്ചകിയായ കാമുകിയുടെ ചതിക്ക് ഒരു പ്രതികാരം അയാൾ നടപ്പാക്കി. बेवफा चाय वाला (ചതിയ്ക്കപ്പെട്ട ചായക്കാരൻ) എന്ന പേരിൽ അയാൾ ഒരു ലഘുഭക്ഷണശാല തുറന്നു.
ഇവിടെ തയ്യാറാക്കപ്പെടുന്ന വിഭവങ്ങളെല്ലാം, തന്നെ ചതിച്ചിട്ടുപോയ കാമുകിയ്ക്ക് ഇഷ്ടപ്പെട്ടവയായിരുന്നെന്നും അതുകൊണ്ട് അതിന്റെ പേരിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും ആദിത്യസിംഗ് പറയുന്നു.
ഉദാഹരണം Badanam Coffee (ദുഷ്‌പേര് കിട്ടിയ കോഫി), ബക്ക് വാസ് മാഗി (അസംബന്ധമായ മാഗി), Beraham chilli Potato (ദയയില്ലാത്ത മുളക് കിഴങ്ങ്), Firangi Fries (സായിപ്പിന്റെ ഫ്രൈ) എന്നിങ്ങനെയാണ് ആ പേരുകൾ.
പ്രേമത്തിൽ വഞ്ചിക്കപ്പെട്ടവർക്ക് ഇവിടെ 15 രൂപ വിലയുള്ള ചായ ഡിസ്‌കൗണ്ടിൽ 10 രൂപയ്ക്ക് ലഭിക്കും.
ലക്ക്‌നൗ നഗരത്തിലെ ഫൺ മാളിനടുത്താണ് ഈ ലഘുഭക്ഷണശാല. യുവതീയുവാക്കളുടെ ആകർഷണകേന്ദ്രം കൂടിയായ ഇവിടുത്തെ വിഭവങ്ങളെല്ലാം വളരെ സ്വാദിഷ്ടമാണെന്നാണ് ആളുകൾ പറയുന്നത്.
കടയിൽ നല്ല തിരക്കാണ്. പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ. കേട്ടറിഞ്ഞു ദൂരെനിന്നുവരെ ആളുകൾ ഇവിടെയെത്തുന്നുണ്ട്. വരുന്നവരൊക്കെ തകർന്നുപോയ ആ പ്രണയകഥയെപ്പറ്റി ആദിത്യസിംഗിനോട് ചോദിക്കാനും മറക്കാറില്ല.
പ്രണയം തകർന്നപ്പോൾ ഹൃദയം നുറുങ്ങിയ അവസ്ഥയായിരുന്നെന്നും ആത്മഹത്യയെപ്പറ്റിപ്പോലും പലതവണ ചിന്തിച്ചിരുന്നെന്നും മാതാപിതാക്കളാണ് തനിക്ക് താങ്ങായി ആശ്വസിപ്പിക്കാൻ ഒപ്പമുണ്ടായിരുന്നെന്നും ആദിത്യസിംഗ് പറയുന്നു.
തനിക്കുവേണ്ടി മരിക്കാൻ പോലും തയ്യാറാണെന്ന് പലവട്ടം ആണയിട്ടവൾ, തന്നെക്കാൾ വലിയ ഒരു സമ്പന്നനെ കിട്ടിയപ്പോൾ നിർദ്ദയം ഉപേക്ഷിച്ചുപോകുകയായിരുന്നെന്നും വഞ്ചിച്ച കാമുകിയെ ഇല്ലാതാക്കാൻ വരെ ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നെന്നും അയാൾ പറഞ്ഞു.
പ്രണയം കാപട്യമാണെന്നും ചതി പറ്റിയാൽ താങ്ങാൻ കഴിയില്ലെന്നും അതുകൊണ്ടുതന്നെ ഇനിയൊരു പ്രണയിനി തനിക്കുണ്ടാകില്ലെന്നും അയാൾ ഉറപ്പിച്ചുപറയുന്നു.