മനാമ; കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള നിയന്ത്രണങ്ങള്‍ അടുത്ത മൂന്നാഴ്ചത്തേയ്ക്കു കൂടി കർശനമായി നടപ്പാക്കാൻ ബഹറൈൻ. ഫെബ്രുവരി 21 ഞായറാഴ്ച മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തില്‍ വരിക. മാര്‍ച്ച് 14 വരെ നിയന്ത്രണങ്ങൾ തുടരും. ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുക.
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും70 ശതമാനം തൊഴിലാളികള്‍ക്കും വര്‍ക് ഫ്രം ഹോം അനുവദിക്കുക, നഴ്സറികൾ, പൊതു, സ്വകാര്യ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയിലുടനീളം വ്യക്തിഗത പഠനം താൽക്കാലികമായി നിർത്തി വയ്ക്കുക, - തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെട്ട സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുക തുടങ്ങിയവയാണ് പുതുതായുള്ള നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നത്.
ഇൻഡോർ ജിമ്മുകൾ, സ്പോർട്സ് ഹാളുകൾ, നീന്തൽക്കുളങ്ങൾ എന്നിവ താൽക്കാലികമായി അടയ്ക്കും. ഔട്ട് ഡോറില്‍ ഒരു സമയം 30 പേര്‍ക്കു മാത്രമായി ചുരുക്കുവാനും , ഡൈനിംഗ് സേവനങ്ങൾ ഒട്ട്‌ഡോറിലേക്ക് താൽക്കാലികമായി പരിമിതപ്പെടുത്തുവാനും നിര്‍ദ്ദേശമുണ്ട്. 30 ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുള്ള സ്വകാര്യ വസതിയിലോ മറ്റ് സ്വകാര്യ ഇടങ്ങളിലോ ഉള്ള ഒത്തുചേരൽ കർശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പ്രത്യേക ആവശ്യങ്ങളുള്ള വ്യക്തികൾ, മെഡിക്കൽ വിദ്യാർത്ഥികൾ, അധ്യാപകർ, പ്രിൻസിപ്പൽമാർ, മറ്റെല്ലാ വിദ്യാഭ്യാസ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾ എന്നിവരുടേയും സ്കൂളുകളെയും സ്ഥാപനങ്ങളെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.