രാജ്യത്തെ ‘കോവിഡ് 19’ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപയുടെ കൂടി സഹായം പ്രഖ്യാപിച്ചു പുണെ ആസ്ഥാനമായ ബജാജ് ഗ്രൂപ്. ‘കോവിഡ്’ പ്രതിരോധത്തിൽ നിലവിലുള്ള വെല്ലുവിളികൾ നേരിടാനും മൂന്നാം തരംഗമുണ്ടാവുന്ന പക്ഷം അതിജീവനത്തിനത്തിനായി സൗകര്യങ്ങൾ വർധിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതെന്നു ബജാജ് ഗ്രൂപ് വിശദീകരിച്ചു.
കൊറോണ വൈറസ് വ്യാപനത്തിനും ‘കോവിഡ് 19’ മഹാമാരിക്കുമെതിരായ പോരാട്ടത്തിനായി കഴിഞ്ഞ വർഷം ബജാജ് ഗ്രൂപ് 100 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ രൂക്ഷത മുൻനിർത്തിയാണു പ്രതിരോധ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ കൂടി അനുവദിക്കുന്നതെന്നു ബജാജ് ഗ്രൂപ് ചെയർമാൻ എമിരറ്റസ് രാഹുൽ ബജാജ് അറിയിച്ചു.
ഗ്രാമീണ, അർധനഗര മേഖലകളിലെ ആശുപത്രികൾക്കായി മിനിറ്റിൽ 5,000 ലീറ്റർ വീതം ഉൽപ്പാദനശേഷിയുള്ള 12 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ ബജാജ് ഗ്രൂപ് സഹായം നൽകിയിരുന്നു. ‘കോവിഡ് 19’ ബാധിതരുടെ ചികിത്സയ്ക്കായി ഓക്സിജൻ കോൺസൻട്രേറ്റർ, വെന്റിലേറ്റർ, ബൈ പാപ്സ് തുടങ്ങിയവ ലഭ്യമാക്കാനും ഗ്രൂപ് നടപടി സ്വീകരിച്ചിരുന്നു.
കഴിഞ്ഞ 130 വർഷത്തിനിടെ സമൂഹം വെല്ലുവിളി നേരിട്ട ഘട്ടങ്ങളിലെല്ലാം സർക്കാരിനും
പ്രാദേശിക അധികൃതർക്കും പിന്തുണയുമായി ബജാജ് ഗ്രൂപ് നിലകൊണ്ടിട്ടുണ്ടെന്ന് രാഹുൽ ബജാജ് ഓർമിപ്പിച്ചു.
സർക്കാരും പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ഇരുനൂറിലേറെ സർക്കാർ ഇതര സംഘടന(എൻ ജി എ)കളുമായുള്ള പങ്കാളിത്തത്തിലാണു ബജാജ് ഗ്രൂപ്പിന്റെ ‘കോവിഡ് 19’ പ്രതിരോധ നടപടികൾ പുരോഗമിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് കുടങ്ങിയ അതിഥി തൊഴിലാളികൾക്കു ഭക്ഷണം എത്തിക്കാനും ഗ്രാമീണ — അർധ നഗര മേഖലകളിലെ ചികിത്സാലയങ്ങളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനും അടിയന്തിര ചികിത്സാ ഉപകരണങ്ങൾ ലഭ്യമാക്കാനും തൊഴിലിടങ്ങളിൽ തിരിച്ചെത്തിയ അതിഥി
തൊഴിലാളികൾക്കി ജീവനോപാധികൾ നൽകാനുമൊക്കെ ബജാജ് ഗ്രൂപ് ശ്രമിക്കുന്നുണ്ട്.