-സിപി കുട്ടനാടൻ
സർ സയ്യദ് അഹമ്മദ് ഖാൻ പാകിസ്ഥാൻ എന്ന ആശയത്തിന് ബീജാവാപം നടത്തിയ കാര്യമാണ് കഴിഞ്ഞ ലക്കത്തിൽ നമ്മൾ കണ്ടത്. അതെ തുടർന്നുള്ള മറ്റു സംഭവങ്ങളിലേയ്ക്ക് മാന്യ വായനക്കാരെ ക്ഷണിയ്ക്കുകയാണ്.
മുസ്ലിംങ്ങൾക്ക് ഒരു രാഷ്ട്രം വേണമെന്ന് ആദ്യമായി പരസ്യമായി ആവശ്യപ്പെട്ടത് മുഹമ്മദ് ഇക്‌ബാൽ ആയിരുന്നു. ഇദ്ദേഹത്തെ എല്ലാവർക്കും സുപരിചിതമാണ്. ഹിന്ദുക്കളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി "സാരെ ജഹാൻ സെ അഛാ ഹിന്ദുസ്ഥാൻ ഹമാര ഹമാരാ" എന്ന് പാടി നടന്നിരുന്ന മുസ്ലീംങ്ങൾക്ക് ഇന്നും ആവേശം പകരുന്ന ഉർദ്ദു കവി.
1930ൽ അലഹബാദിൽ വച്ച് നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ വച്ച് മുസ്ലീംങ്ങൾക്ക് ഒരു പ്രത്യേക രാഷ്ട്രം വേണമെന്ന് മുഹമ്മദ് ഇഖ്ബാൽ ആഗ്രഹം പ്രകടിപ്പിച്ചു, ഹൃദയ സ്പർശകങ്ങളായ കവിതകൾ പാടി, കുറച്ചു വർഷങ്ങൾക്ക് മുമ്പ് കേരള സ്‌കൂൾ കലാമേളയിൽ കേട്ട "കാണുകയില്ലാ ബാബറീ ഇനി കേൾക്കുകയില്ല ബാങ്കൊലി" എന്ന പോലെയുള്ള വികാരത്തിളപ്പുണ്ടാക്കുന്ന കവിതകളും മുഹമ്മദ് ഇഖ്‌ബാലിൻ്റെ ഭാവനയിൽ ഉരുത്തിരിഞ്ഞിരുന്നു.
പഞ്ചാബ്, വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ, സിന്ധ്, ബലൂചിസ്ഥാൻ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു രാഷ്ട്രമായിരുന്നു ഇഖ്ബാലിൻ്റെ സ്വപ്നം. താമസിയാതെ തന്നെ കറാച്ചിയിലെ ഒരു പൊതു സമ്മേളനത്തിൽ അയാൾ പ്രസംഗിച്ചു. "ഇസ്ളാം എന്നത് ഒരു രാഷ്ട്രം തന്നെയാണെന്നും, മുസ്‌ലിംങ്ങൾ ഒരു വ്യത്യസ്ഥ രാഷ്ട്രീയ യൂണിറ്റാണെന്നും".
ഈ പ്രസംഗം നടന്നതിന് പിന്നാലെ കുപ്രസിദ്ധമായ കറാച്ചി കലാപം അരങ്ങേറി. ഹിന്ദുവിൻ്റെ ചോരയാൽ കറാച്ചിയുടെ മണ്ണ് ചുവന്നു. മഹാത്മജി പതിവ് സമാധാന റാലികളും നിരാഹാര സത്യാഗ്രഹവുമായി കളം പിടിച്ചു.
പ്രതികരിക്കുവാൻ തയ്യാറായ ഹൈന്ദവരെ നിരുത്സാഹപ്പെടുത്തി. ഇതൊക്കെക്കൊണ്ടാണ് ഇഖ്ബാലിനെ പാകിസ്താൻ്റെ പ്രവാചകൻ എന്ന് വിളിക്കുന്നത്.
ഇതേ സമയം തന്നെ ജനങ്ങളുടെ ശ്രദ്ധ വൈവിധ്യങ്ങളായ സംഭവ വികാസങ്ങളിലേക്ക് മാറി മറിഞ്ഞു കൊണ്ടിരുന്നു. മഹാത്മജിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് യാത്ര നടത്തിയുള്ള ഉപ്പുകുറുക്കൽ സമരവും സൂര്യസെന്നിൻ്റെ നേതൃത്വത്തിൽ ചിറ്റഗോങ് ആയുധപ്പുര ആക്രമണവും, ഒന്നാം വട്ടമേശ സമ്മേളനവുമൊക്കെ 1930കളെ ചരിത്ര പ്രശസ്തമാക്കി.
1931ൽ ഗാന്ധിജിയും - വൈസ്രോയിയായ ഇര്‍വിന്‍ പ്രഭുവും ചേർന്ന്, ഇർവിൻ - ഗാന്ധി പാക്ട് ഉണ്ടാക്കി. ഈ ഉടമ്പടി പ്രകാരം നിസ്സഹകരണ പ്രസ്ഥാനം അവസാനിപ്പിയ്ക്കാമെന്നും എന്നാൽ രാഷ്ട്രീയ തടവുകാരായ ഇന്ത്യക്കാരെ ബ്രിട്ടീഷുകാർ വിട്ടയക്കണമെന്നും തീരുമാനമെടുത്തു.
എന്നാൽ വധശിക്ഷക്ക് വിധേയരായി ജയിലിൽ കിടക്കുന്ന ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ശിക്ഷ ഇളവ് ചെയ്യാനായി ഗാന്ധിജി ശിപാർശ ചെയ്തില്ല എന്നതിനാൽ ഗാന്ധി - ഇർവിൻ പാക്ടിന് ഇന്ത്യയിൽ വൻ വിമർശനം നേരിട്ടു.
1931 മാർച്ച് 23ന് ഭഗത്സിങ്ജിയേയും കൂട്ടുകാരെയും സായിപ്പന്മാർ തൂക്കിക്കൊന്നു. ഇതേ തുടർന്ന് 1931 മാർച്ച് 26ന് കറാച്ചിയിൽ നിശ്ചയിച്ചിരുന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുക്കുവാനായി തലേ ദിവസം കറാച്ചിയിലെത്തിയ മഹാത്മജിയ്ക്ക് നേരിടേണ്ടി വന്നത് ജനരോക്ഷത്തിൻ്റെ ആക്രോശങ്ങളായിരുന്നു. കറുത്ത തുണി കൊണ്ടുണ്ടാക്കിയ റോസാപ്പൂക്കൾ മഹാത്മാവിന് സമ്മാനിയ്ക്കപ്പെട്ടു, "ഗാന്ധി ഗോ ബാക്ക്, ഗാന്ധി മൂർദ്ദാബാദ്" മുദ്രാവാക്യം വിളികൾ അവിടെയെങ്ങും മുഴങ്ങി.
ഇതിനിടെ ഇർവിൻ പ്രഭുവിൻ്റെ ഭരണ മാറ്റം സംഭവിച്ചു വില്ലിങ്ഡണ്‍ പ്രഭു ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയിയായി ചുമതലയേറ്റു. അതോടെ രണ്ടാം വട്ടമേശ സമ്മേളനം നടന്നു. ഇതൊരു പരാജയമെന്നായിരുന്നു പൊതു വിലയിരുത്തൽ. ഈ വട്ടമേശ സമ്മേളനത്തിൽ വച്ച് ഹരിജൻ വിഭാഗത്തിൻ്റെ പ്രത്യേക വോട്ടവകാശവുമായി ബന്ധപ്പെട്ട് ഡോ. ബി.ആർ. അംബേദ്കറുമായി ഗാന്ധിജി ഉടക്കി.
അംബേദ്കർജിയുടെ ഇടപെടൽ നിമിത്തം 1932 ഓഗസ്റ്റ് 16-ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡ് കമ്യുണൽ അവാർഡ് പ്രഖ്യാപനം നടത്തി. ഇന്ത്യയിലെ ജനസമൂഹങ്ങൾക്ക് സാമുദായികമായി പ്രിവിലേജുകൾ നൽകുന്ന രാഷ്ട്രീയ തീരുമാനമായിരുന്നു അത്.
മുസ്‌ലിംകൾക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ലഭിയ്ക്കുമെന്നതിനാലും ഹിന്ദു മതത്തെ ജാതീയമായി വിഭജിയ്ക്കാം എന്നതിനാലും മുസ്ലിംലീഗ് ഈ സാമുദായിക വിഭജനത്തിന് അനുകൂലമായിരുന്നു. എന്നാൽ ഈ കമ്യുണൽ അവാർഡുകൊണ്ട് ഹരിജൻ വിഭാഗങ്ങളുടെ പ്രശ്‍നങ്ങൾ പരിഹരിയ്ക്കപ്പെടുമെന്ന് ഡോ. അംബേദ്കർജി ഉറച്ചു വിശ്വസിച്ചു.
കമ്യുണൽ അവാർഡിലൂടെ ഹൈന്ദവ സമൂഹം സാങ്കേതികമായും വിഭജിയ്ക്കപ്പെടുമെന്ന് മഹാത്മജി ആശങ്കപ്പെട്ടു. ഹിന്ദുമഹാസഭ കമ്യുണൽ അവാർഡിന് എതിരായി നിലപാടെടുത്തു. കമ്യൂണൽ അവാർഡിൻ്റെ പ്രത്യേകതയായിരുന്ന "പതിത ഹിന്ദു ജാതികൾക്കായി പ്രത്യേക പ്രതിനിധി" എന്ന സംഗതി വേണ്ട എന്ന് ഗാന്ധിജി ഉറച്ച നിലപാട് പ്രഖ്യാപിച്ചു. ആകെ 3 സമുദായങ്ങളെ മാത്രമേ (ഹിന്ദുക്കൾ, മുസ്ലീങ്ങൾ, സിഖുകാർ) താൻ അംഗീകരിക്കൂ എന്നദ്ദേഹം പറഞ്ഞു.
പൂനായിലെ യെർവാദ ജയിലിലായിരുന്ന ഗാന്ധിജി 1932 സെപ്തംബർ 19 മുതൽ നിരാഹാര സമരം പ്രഖ്യാപിയ്ക്കുകയും അതിൻ്റെ പരിണിതിയായി 1932 സെപ്തംബർ 24 ന് ശനിയാഴ്ച വൈകിട്ട് 5ന് യെർവാദ ജയിൽ അങ്കണത്തിൽ വച്ച് ഹിന്ദുമഹാസഭയുടെ പ്രതിനിധിയായ മദൻ മോഹൻ മാളവ്യയുടെയും ഡോ. അംബേദ്ക്കറുടെയും സാന്നിദ്ധ്യത്തിൽ പൂനാ പാക്ട് ഒപ്പുവച്ചു.
ഇതിൻ പ്രകാരം പ്രാദേശിക നിയമസഭകളിൽ 148 സീറ്റുകളും, കേന്ദ്ര നിയമസഭയിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നുള്ള ഹിന്ദുക്കളുടെ സീറ്റിൻ്റെ 10%വും പതിത ഹിന്ദു വിഭാഗങ്ങൾക്ക് നല്കിക്കൊണ്ട് തീരുമാനമായി. കമ്യുണൽ അവാർഡ് പിൻവലിയ്ക്കപ്പെട്ടു. അതോടെ മഹാത്മജി ഹിന്ദുക്കളുടെ ആളാണെന്ന് മുസ്ലിംലീഗ് പ്രചരിപ്പിയ്ക്കുവാൻ തുടങ്ങി.
1932 നവംബർ 17-ന് മൂന്നാം വട്ടമേശ സമ്മേളനവും (അവസാന വട്ടമേശ സമ്മേളനം) നടന്നു. ഈ സമയമൊക്കെ അന്നത്തെ ഭാരതത്തിൽ ഇന്നത്തെപ്പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല.
കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിയായിരുന്ന ചൗധരി റഹ്മത്ത് അലി 1933ൽ പ്രസിദ്ധീകരിച്ച ലഘുലേഖയിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു "ഇസ്ളാമിക് സ്റ്റേറ്റ്" സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
ഈ രാഷ്ട്രത്തിന് പാക്സ്ഥാൻ എന്ന് അദ്ദേഹം നാമകരണം ചെയ്തു. പഞ്ചാബ്, അഫ്‌ഗാനിയ, കശ്മീർ, സിന്ധ് എന്നീ സ്ഥലപ്പേരുകളുടെ ആദ്യാക്ഷരങ്ങളും ബലൂച്ചിസ്ഥാൻ്റെ അവസാനത്തെ മൂന്ന് അക്ഷരങ്ങളും ചേർത്താണ് റഹ്മത്ത് അലി ഈ പേരുണ്ടാക്കിയത്, ഉറുദുവിൽ പുണ്യഭൂമി എന്നാണത്രെ ഇതിൻ്റെ അർഥം.
പാക്സ്ഥാൻ എന്നത് പിന്നീട് പാകിസ്താനായി രൂപപ്പെട്ടു. ഇത്രയുമൊക്കെ ആയപ്പോൾ സവർക്കറും കൂട്ടരും ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ ആരംഭിച്ചു. പല വഴിക്ക് ചർച്ചകൾ നീക്കി, പൊതു യോഗങ്ങളിൽ ഇങ്ങനൊരു നീക്കത്തെപ്പറ്റി പ്രസംഗിച്ചു, സവർക്കർ അനാവശ്യമായി മുസ്ലീമുകളെ കുറ്റപ്പെടുത്തുന്നുവെന്നാണ് കോൺഗ്രസ്സ് മറുപടി പറഞ്ഞത്.
അന്ന് മധ്യപ്രദേശിലും മഹാരഷ്ട്രയിലും കർണാടകത്തിൻ്റെ ചില ഭാഗങ്ങളിലും മാത്രം സ്വാധീനമുണ്ടായിരുന്ന അത്ര പ്രശസ്തമല്ലാതിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തോട് സവർക്കർ ഈ വിഷയത്തെപ്പറ്റി സംസാരിച്ചു, തങ്ങളുടെ യഥാശക്തി പ്രവർത്തിക്കാമെന്ന് ആർ എസ് എസ് സമ്മതിക്കുകയും ചെയ്തു. എന്നാൽ തൃപ്തിയില്ലാതെ സവർക്കർ മടങ്ങി.
ഈ നീക്കങ്ങൾ അറിഞ്ഞപ്പോൾ1934ൽ മുസ്‌ലിം ലീഗിൻ്റെ നേതൃ സ്ഥാനത്ത് വന്ന കൗശലക്കാരനായ നിതാന്ത വന്ദ്യ മഹാമഹിമ ശ്രീമാൻ ജിന്ന രംഗം തണുപ്പിക്കാനെന്ന വണ്ണം പറഞ്ഞു, റഹ്മത്ത് അലിയുടേത് ഒരു വിദ്യാർത്ഥിയുടെ വിചിത്ര സ്വപ്നമായി മാത്രമേ കാണാൻ സാധിക്കൂ എന്ന്, സംഗതിയേറ്റു, സവർക്കറും കോൺഗ്രസ്സും ജിന്നയുടെ പൊയ്‌വാക്കുകളെ വിശ്വസിച്ചു. കുറേക്കാലത്തേക്ക് സവർക്കറെക്കൊണ്ടുള്ള ശല്യം ഒഴിവായിക്കിട്ടി.
മാത്രമല്ല കോൺഗ്രസിലെ ഇടതുപക്ഷക്കാരുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ നിലപാടുകളോടും രാഷ്ട്രീയത്തോടും വിയോജിച്ചുകൊണ്ട് 1934ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിയ്ക്കപ്പെട്ടു. അതോടെ അത്തരം വാർത്തകളുടെ കടന്നു വരവിനിടയിൽ വർഗീയതയ്ക്ക് അല്പം വിശ്രമം ലഭിച്ചു.
ഇങ്ങനെയുള്ള സംഭവ വികാസങ്ങളിലൂടെ വളർന്ന വർഗീയ വിഷം 1935 ലാണ് ശരിക്കുള്ള രൗദ്ര ഭാവം പൂണ്ടത്. 1930 മുതൽ 1935 വരെയുള്ള ഈ കാലഘട്ടമാണ് വർഗീയതയുടെ ഉദാര കാലഘട്ടം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ബാക്കി അടുത്ത ലക്കത്തിൽ...