പാലാ : ഏകാന്ത തപസിനായി പോകുന്ന പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍: ജേക്കബ് മുരിക്കന്‍ തപസിലേയ്ക്ക് പ്രവേശിച്ചതിനു ശേഷവും മെത്രാനായി തുടരുമെന്ന് സഭാ വൃത്തങ്ങള്‍. രൂപതയുടെ ചുമതലകളില്‍ നിന്നും ഒഴിഞ്ഞാലും മെത്രാന്‍ എന്ന നിലയിലുള്ള സഭാ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് അദ്ദേഹത്തിന് തടസം ഉണ്ടാകില്ലെന്നാണ് സഭാ വൃത്തങ്ങളുടെ വിശദികരണം. അതേസമയം ആത്മീയ കാര്യങ്ങളില്‍ മാത്രമേ അതിനു ശേഷം ബിഷപ്പ് മുരിക്കന്റെ ഇടപെടല്‍ ഉണ്ടാകുകയുള്ളു.
പെരുവന്താനത്തേയ്ക്ക് !
രൂപതാ ചുമതലകളോ ഭൗതിക കാര്യങ്ങളുടെ ഉത്തരവാദിത്വമോ ഏകാന്ത തപസിലേയ്ക്ക് പ്രവേശിച്ചശേഷം മാര്‍: ജേക്കബ് മുരിക്കന് നല്‍കില്ല. 2023-ഓടെയാകും അദ്ദേഹം പാലാ രൂപതയുടെ ചുമതലകളില്‍നിന്നും ഒഴിഞ്ഞ് ഏകാന്ത തപസിലേയ്ക്ക് പ്രവേശിക്കുക. മുണ്ടക്കയം പെരുവന്താനത്തെ സേവ്യര്‍ അച്ചന്‍റെ ആശ്രമമാണ് മാര്‍: ജേക്കബ് മുരിക്കന്‍ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
മെത്രാന്‍റെ ശുശ്രൂഷാ ചുമതലകളില്‍ തുടരും
മെത്രാന്‍ എന്ന നിലയിലുള്ള വസ്ത്രധാരണ രീതികളൊക്കെ അദ്ദേഹത്തിന് തുടരാം. വൈദികര്‍ക്ക് പട്ടം നല്‍കുന്ന ചടങ്ങുകള്‍ ഉള്‍പ്പെടെ സഭ നിര്‍ദ്ദേശിക്കുന്ന ശുശ്രൂഷകള്‍ക്ക് അധികാരികളുടെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹത്തിന് പങ്കെടുക്കാം.
സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് അദ്ദേഹം പാലായില്‍ നിന്നും അല്‍പം ദൂരെയുള്ള പെരുവന്താനത്തെ ആശ്രമം തെരഞ്ഞെടുത്തതെങ്കിലും ആത്മീയ കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ആര്‍ക്കും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുവാദം ഉണ്ടായിരിക്കും.
പ്രാര്‍ത്ഥനയുടെ മാതൃക
പ്രാര്‍ത്ഥനയുടെ ശക്തി ലോകത്തെ പഠിപ്പിക്കുക എന്ന ദൗത്യത്തിന് സ്വയം മാതൃകയായി മാറുകയാണ് ഏകാന്ത തപസിലുടെ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ദേശിക്കുന്നത്. കത്തോലിക്കാസഭയില്‍ ആദ്യമായാണ് അധികാര സ്ഥാനങ്ങള്‍ ഉപേക്ഷിച്ച് ഒരു മെത്രാന്‍ സന്യാസിയായി മാറുന്നത്.
ഏകാന്ത തപസില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യണം. ഭക്ഷണം പാകം ചെയ്യുന്നത്, വസ്ത്രം കഴുകുന്നത് ഉള്‍പ്പെടെ എല്ലാം സ്വയമാണ് ചെയ്യേണ്ടത്. സസ്യാഹാരം മാത്രമേ ഉപയോഗിക്കാവൂ. ദിവസത്തിന്‍റെ എല്ലാ യാമങ്ങളിലും പ്രാര്‍ത്ഥന എന്നതാണ് ഏകാന്ത തപസിന്‍റെ പ്രത്യേകത.
പ്രചോദനവും പ്രോത്സാഹനവും ബിഷപ്പ് കല്ലറങ്ങാട്
2 വര്‍ഷം മുന്‍പായിരുന്നു ഇത്തരമൊരു തീരുമാനത്തിലേയ്ക്ക് മുരിക്കന്‍ പിതാവ് പ്രവേശിക്കുന്നത്. ആദ്യം ഇക്കാര്യം പങ്കുവയ്ക്കുന്നതും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനോടായിരുന്നു. ദൈവശാസ്ത്ര വിദഗ്ദ്ധന്‍ കൂടിയായ ബിഷപ്പ് കല്ലറങ്ങാടിന്‍റെ ചില പുസ്തകങ്ങളില്‍ നിന്നുള്ള അറിവുകളും ഏകാന്ത തപസിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നു. അക്കാര്യങ്ങള്‍കൂടി അറിഞ്ഞതോടെ സ്വന്തം സഹായമെത്രാന്‍റെ തീരുമാനങ്ങള്‍ക്ക് കല്ലറങ്ങാട് പിതാവ് പച്ചക്കൊടി കാട്ടി.
പ്രാര്‍ഥനാ വിളിക്കെതിരെ വ്യാജപ്രചാരണം
എന്നാല്‍ പാലാ രൂപതാകേന്ദ്രത്തിലെ ചില മുതിര്‍ന്ന വൈദികരും ബിഷപ്പ് കല്ലറങ്ങാടുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് എല്ലാം ഉപേക്ഷിച്ച് തപസിനു പോകാന്‍ മാര്‍ മുരിക്കനെ പ്രേരിപ്പിച്ചതെന്ന നിലയിലായിരുന്നു വ്യാജ പ്രചരണം. ഇത് മാര്‍ മുരിക്കനെ ഏറെ വേദനിപ്പിച്ചിരുന്നു.
ആത്മീയമായ ഉള്‍വിളികളോടെയല്ലാതെ ഒരു ക്രൈസിസില്‍ നിന്നോ നെഗറ്റീവ് ആയ ഒരു സാഹചര്യത്തില്‍ നിന്നോ ഒരാള്‍ക്ക് ഒരിക്കലും ഒരു തപസ്വിയാവാന്‍ കഴിയില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു.
സഭ അര്‍ഹിച്ചതിലധികം നല്‍കി
മാത്രമല്ല അത്തരം ആരോപണങ്ങള്‍ 100 ശതമാനം തള്ളിക്കളഞ്ഞ അദ്ദേഹം സഭ തനിക്ക് അര്‍ഹിച്ചതിലധികം പരിഗണനയാണ് നല്‍കിയതെന്ന് പറയാനും മറന്നില്ല. സഭ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചുപോകുന്നുവെന്ന ദുഃഖം മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏതാന്ത തപസിനായി തയ്യാറെടുക്കുന്ന സഹായ മെത്രാന് അകമഴിഞ്ഞ പിന്തുണകളും ഉപദേശങ്ങളുമാണ് മാര്‍: ജോസഫ് കല്ലറങ്ങാട്ട് നല്‍കുന്നത്. മാര്‍: മുരിക്കന്‍ മടങ്ങിയാലുടന്‍ പാലാ രൂപതയ്ക്ക് പുതിയ സഹായമെത്രാനെ നിയമിക്കും. മാര്‍ മുരിക്കന്‍ പിതാവിന്‍റെ അഭാവത്തില്‍ അദ്ദേഹത്തെപ്പോലെതന്നെ പ്രാര്‍ത്ഥനാ ചൈതന്യമുള്ള യുവ വൈദികനായിരിക്കും പുതിയ സഹായമെത്രാന്‍.