അരീപ്പറമ്പ് (കോട്ടയം): മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഏറെ ശ്രദ്ധനേടിയതാണ് അരീപ്പറമ്പ് കൊല്ലംപറമ്പില്‍ കുഞ്ഞുമോന്റെ കാളകളും കാളവണ്ടിയും. ഗ്രാമത്തിന്റെ കാര്‍ഷികപാരമ്പര്യത്തിന്റെ ഓര്‍മ്മ പുതുക്കി ഓടിയ കാളവണ്ടിയായിരുന്നു കുഞ്ഞുമോന്റെ ജീവിതമാര്‍ഗവും. ഇന്ന് രാവിലെ കാളകളിലൊന്ന് മരണത്തിനു കീഴടങ്ങിയപ്പോള്‍ മണ്ണിടിഞ്ഞത് കുഞ്ഞുമോന്റെ സ്വപ്‌നങ്ങളും ജീവിതമാര്‍ഗവുമായിരുന്നു. പഴയപോലെ ലോഡ് വലിക്കാനല്ല കാളവണ്ടി ഉപയോഗിച്ചിരുന്നത്. വിവാഹത്തിന് മാറ്റ്കൂട്ടി വധൂവരന്മാരെ സ്വീകരിക്കാനും അവര്‍ക്കു സഞ്ചരിക്കുമാണ് കാളവണ്ടി വാടകയ്ക്കു നല്‍കിയരുന്നത്.
പാരമ്പര്യമായി കാളവണ്ടിയുണ്ടായിരുന്ന കുടുംബമായിരുന്നു കുഞ്ഞുമോന്റേത്. പിതാവ് യോഹന്നാന്‍ കോട്ടയം ചന്തയിലേക്ക് വിവിധസ്ഥലങ്ങളിലേക്ക് കാളവണ്ടിയില്‍ ചരക്ക് കൊണ്ടുപോയിരുന്നത് കുഞ്ഞുമോന്‍ ഓര്‍ക്കുന്നു. 1.50 രൂപയായിരുന്നു അന്ന് ചരക്ക് കൂലി. പിന്നീട് കാളവണ്ടി കൈമാറി പോയയെങ്കിലും കാളകളോടും കാളവണ്ടിയോടുമുള്ള ഇഷ്ടം കുഞ്ഞുമോന്‍ മനസില്‍ സൂക്ഷിച്ചു. കാക്കൂരിലെ കാളവണ്ടിയോട്ടത്തിന് പതിവായി പോയിരുന്ന കുഞ്ഞുമോന്‍ ഇക്കുറി 2.25 ലക്ഷം മുടക്കി കാളവണ്ടി സ്വന്തമാക്കി. രണ്ടു കാളകള്‍ക്കു കൂടി ഒരു ലക്ഷം രൂപയായി.
ലോണ്‍ എടുത്താണ് കുഞ്ഞുമോന്‍ സ്വപ്‌നം സഫലീകരിച്ചത്.
കാര്‍ഷിക സംസ്‌കൃതിയുടെ ബാക്കിപത്രമായി അരീപ്പറമ്പ് തുണ്ടിയില്‍പടിയില്‍ ആണ് കാളവണ്ടിയും കാളകളും വിശ്രമിച്ചിരുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് കാളവണ്ടി നേരില്‍ കാണാന്‍ എത്തിയിരുന്നത്. കാളകളിലൊന്ന് ചത്തതൊടെ ഇനിയെന്ത് എന്ന ചിന്തയാണ് ഇപ്പോള്‍ വാടകവീട്ടില്‍ കഴിയുന്ന കുഞ്ഞുമോനെ അലട്ടുന്നത്.