തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പോകും. മലപ്പുറം ജില്ലാ കളക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തിൽ പോകുന്നത്.
കരിപ്പൂർ വിമാനത്താവളത്തിൽ അപകടം ഉണ്ടായ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥലത്ത് എത്തുകയും കളക്ടറുമായി അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ഈ സഹാചര്യത്തിലാണ് നിലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് കളക്ടർ നേരത്തെ അറിയിച്ചിരുന്നു.
പെരിന്തൽമണ്ണ സബ് കളക്ടർക്കും അസിസ്റ്റന്റ്് കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ ഉൾപ്പെടെ 21 ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചു. വിവിഐപികളുമായി ഇവർക്ക് സമ്പർക്കം ഉണ്ടായിട്ടുണ്ട്.
നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കളക്ടർ ഉൾപ്പെടെയുള്ള ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.