ബെയ്ജിംഗ്: ക്രിസ്തുമതം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ ക്രിസ്ത്യാനികളോട് പള്ളിയിലെ കുരിശുകള്‍ നശിപ്പിക്കാനും യേശുവിന്റെ ചിത്രങ്ങള്‍ എടുത്തുമാറ്റാനും ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
റേഡിയോ ഫ്രീ ഏഷ്യയുടെ റിപ്പോര്‍ട്ടനുസരിച്ച് ആന്‍ഹുയി, ജിയാങ്‌സു, ഹെബെയ്, സെജിയാങ് എന്നിവിടങ്ങളിലെ പള്ളികളില്‍ നിന്ന് മതപരമായ ചിഹ്നങ്ങള്‍ എടുത്തുമാറ്റാന്‍ അധികൃതര്‍ ഉത്തരവിട്ടു. ഷാങ്‌സിയില്‍ പള്ളികളില്‍ നിന്ന് മതപരമായ ചിഹ്നങ്ങള്‍ എടുത്തുമാറ്റി പകരം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം.
നൂറിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അയോഡി ക്രിസ്ത്യന്‍ പള്ളിയിലെയും യിന്‍ചാങ് ക്രിസ്ത്യന്‍ പള്ളിയിലെയും അധികൃതരുമായി അതിരാവിലെ തന്നെ ചര്‍ച്ച നടത്തിയിരുന്നതായി ചൈന എയ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രെയിനുമായാണ് അവരെത്തിയതെന്നും പള്ളിയിലെ പൂട്ട് തകര്‍ത്ത് അവര്‍ അകത്ത് പ്രവേശിച്ചതായും വെന്‍സോഹുവിലെ ക്രിസ്തുമത വിശ്വാസികള്‍ പറയുന്നു. പള്ളി സ്വത്തുകള്‍ നശിപ്പിക്കപ്പെട്ടതായും അവര്‍ ആരോപിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിച്ചതായും അതുമൂലം പരിക്കേറ്റതായും പള്ളിയിലെ അധികൃതര്‍ പറഞ്ഞു. 80 വയസുള്ള വൃദ്ധനെ മൈതാനത്തേക്ക് എടുത്തെറിഞ്ഞതായും അവര്‍ ആരോപിച്ചു. കൂടാതെ പള്ളികളിലെ കുരിശ് നീക്കുകയും ചെയ്തു.
മതസ്വാതന്ത്ര്യത്തെയും വിശ്വാസങ്ങളെയും നശിപ്പിക്കാനാണ് സീ ജിന്‍പിങ് ഭരണകൂടം ക്രിസ്തുമതം ഉള്‍പ്പെടെയുള്ള മതങ്ങളെ അടിച്ചമര്‍ത്താന്‍ ആരംഭിച്ചത്.
രാജ്യത്തെ ഉയ്ഘുര്‍ മുസ്ലീംമുകള്‍ക്കായി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ആരോപിക്കുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു.
ചങ്ങലയാല്‍ ബന്ധിച്ചതും കണ്ണുകള്‍ മൂടിക്കെട്ടിയതുമായ ആളുകളുടെ ചിത്രങ്ങള്‍ ചൈനയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ശക്തമായ തെളിവുകളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനീസ് ജനസംഖ്യയിലെ 1.4 ബില്ല്യണ്‍ പേര്‍ക്കും ഏതെങ്കിലു മതവുമായോ വിശ്വാസവുമായോ ബന്ധമില്ലെന്നാണ് കണക്ക്. മതവിശ്വാസികളും ഭരണകൂടത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധീനതയിലുള്ള 57000 പള്ളികളില്‍ അധ്യാപകരെയും സൈനികരെയും ക്രിസ്ത്യാനികളാകുന്നതില്‍ നിന്ന് വിലക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൈനീസ് നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ മത വിദ്യാഭ്യാസം തേടുന്നത് കുറ്റകരമാണ്.
സര്‍ക്കാരിന്റെ അധീനതയില്‍ അല്ലാത്ത പള്ളികളിലും ഭരണകൂടം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. വീടുകള്‍ക്ക് പുറത്ത് ബൈബിള്‍ പഠനവും കുരിശിലേറ്റലും പ്രചരിപ്പിച്ചതിന് നൂറുകണക്കിന് ക്രിസ്ത്യാനികള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്.