Advertisment

കൊടുങ്കാറ്റ്, പ്രളയം, മണ്ണിടിച്ചിൽ ... 2019 ലെ ദുരന്തങ്ങൾ - മുരളി തുമ്മാരുകുടി എഴുതുന്നു

author-image
മുരളി തുമ്മാരുകുടി
Updated On
New Update

publive-image

Advertisment

മീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നല്ലോ 2004 ലെ സുനാമി. പതിനാറു രാജ്യങ്ങളിൽ ആയി രണ്ടുലക്ഷത്തി അറുപതിനായിരം ആളുകൾ ആ ദുരന്തന്തിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ. കേരളത്തിൽ മരണസംഖ്യ താരതമ്യേന കുറവായിരുന്നുവെങ്കിലും (170),

കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിൽ അന്നുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ദുരന്തവും സുനാമി തന്നെ ആയിരുന്നു.

2004 ഡിസംബർ ഇരുപത്തിനാലാം തിയതിയാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി ഉണ്ടായത്. ഈ സുനാമി ഉണ്ടായ ദിവസം, ലോകത്തിൽ ആ വർഷം ഉണ്ടായ ദുരന്തങ്ങളെ അറിയാനും അതിൽ നിന്നുള്ള പാഠങ്ങൾ പഠിക്കുവാനുള്ള അവസരമായി ഉപയോഗിക്കണം എന്ന് ഞാൻ ഏറെ നാളായി പറയുന്നു.

2019 ലെ ദുരന്തങ്ങളുടെ ഒരു അവലോകനമാണ് ഈ ലേഖനം. ഒരു ദുരന്തത്തിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഒരുമിച്ചു മരിയ്ക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ലോകത്ത് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. 2004 ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമിയും 2010 ൽ ഹെയ്‌ത്തിയിലുണ്ടായ ഭൂകന്പവും ഇത്തരം മെഗാ ദുരന്തങ്ങളിൽ പെടുന്നു.

പതിനായിരത്തിനു മുകളിൽ ആൾനാശമുണ്ടാകുന്ന ദുരന്തങ്ങൾ കൂടുതൽ സാധാരണയാണ്. 2005 ൽ കശ്മീരിലെ ഭൂമികുലുക്കം, ജപ്പാനിലെ സുനാമി (2011), മ്യാൻമറിലെ കൊടുങ്കാറ്റ് (2008) ഇവ ഇത്തരം ദുരന്തങ്ങളിൽ പെടുന്നു.

ഇത്തരം വലിയ ദുരന്തങ്ങളുടെ കണക്കെടുത്താൽ പൊതുവെ വൻ ദുരന്തങ്ങൾ ഇല്ലാതിരുന്ന വർഷമാണ് 2019. ലോകം പഴയ ദുരന്തങ്ങളിൽ നിന്നും കൂടുതൽ പാഠങ്ങൾ ഉൾക്കൊണ്ടതുകൊണ്ടോ, കൂടുതൽ തയ്യാറെടുപ്പുകളും മുന്നറിയിപ്പുകളും ഉണ്ടായതുകൊണ്ടോ അല്ല ഇത്.

ദുരന്തമുണ്ടാകാൻ മൂന്ന് സാഹചര്യങ്ങൾ ഒരേ സ്ഥലത്ത് ഒരുപോലെ ചേരണം. 1. ദുരന്ത കാരണമായ ഒരു പ്രകൃതി പ്രതിഭാസം (കൊടുങ്കാറ്റ്, സുനാമി, വെള്ളപ്പൊക്കം), 2. നഷ്ടം അനുഭവിക്കാനുള്ള മനുഷ്യർ, മനുഷ്യ നിർമ്മിതമായ സന്പത്തുകൾ, പ്രകൃതി.

3. ദുരന്തങ്ങൾ സംഭവിക്കുന്നത് ആവശ്യത്തിന് തയ്യാറെടുപ്പുകളില്ലാത്ത പ്രദേശങ്ങളിൽ ആകുന്നത്. ഈ മൂന്നു കാര്യങ്ങൾ ഒരുമിച്ചു വന്നില്ല എന്നതിനാൽ മാത്രമാണ് വലിയ ദുരന്തങ്ങളില്ലാത്ത വർഷമായി 2019 അവസാനിച്ചത്.

ഇഡായ് കൊടുങ്കാറ്റ്: 2019 മാർച്ചിൽ ആഫ്രിക്കയുടെ കിഴക്കൻ തീരത്തുണ്ടായ ഇഡായ് കൊടുങ്കാറ്റാണ് 2019 ൽ ലോകത്ത് ഏറ്റവും കൂടുതൽ മരണമുണ്ടാക്കിയത്. മൊസാംബിക്കിനെയും മലവിയെയും സാരമായി ബാധിച്ചു. മരണസംഖ്യ 1300 കടന്നു.

പണ്ടൊന്നും കിഴക്കൻ ആഫ്രിക്കൻ തീരത്ത് സ്ഥിരമായി ചുഴലിക്കാറ്റുകൾ ഉണ്ടാകാറില്ല. എന്നാൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ രണ്ടാമത്തെ തവണയാണ് മൊസാംബിക്കിൽ ചുഴലിക്കാറ്റുകൾ അതിവർഷവും മരണവും ഉണ്ടാക്കുന്നത്.

ഡോറിയാൻ കൊടുങ്കാറ്റ്: അറ്റ്‌ലാന്റിക്കിൽ ആഗസ്റ്റ് മാസത്തിലുണ്ടായ കൊടുങ്കാറ്റ് അറ്റ്‌ലാന്റിക്കിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും ശക്തി കൂടിയതായിരുന്നു. മണിക്കൂറിൽ 265 കിലോമീറ്റർ വേഗതയിലാണ് ഈ കാറ്റ് ബഹാമ ദ്വീപിലേക്ക് അടിച്ചുകയറിയത്.

ആ ദ്വീപിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ കൊടുങ്കാറ്റും ദുരന്തവുമായിരുന്നു അത്. പൊതുവെ ജനസംഖ്യ കുറഞ്ഞ പ്രദേശം ആയതിനാലും (ജനസംഖ്യ- 50750), മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാലും ജനങ്ങൾക്ക് മാറിത്താമസിക്കാൻ സാധിച്ചു. ഇതുവരെ എഴുപത് മരണങ്ങളാണ് സ്ഥിരീകരിച്ചത്. മുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

ആൾനാശം അധികം ഉണ്ടായില്ലെങ്കിലും ബഹാമയിലെ ഒരു എണ്ണക്കന്പനിയുടെ സംഭരണശാല കൊടുങ്കാറ്റിൽ തകർന്ന് പത്തു മില്യൺ ലിറ്ററിലധികം എണ്ണ കടലിൽ പരന്നു. 2019 ലെ ഏറ്റവും വലിയ ഓയിൽ സ്പിൽ ആയിരുന്നു ഇത്.

കാലാവസ്ഥാ വ്യതിയാനം നാളെയുടെ വിഷയം എന്നതിൽ നിന്നും ഇന്നത്തെ പ്രശ്നമായി ജനങ്ങളുടെ കണ്മുന്നിൽ എത്തുന്ന കാഴ്ചയാണ് 2019 ൽ നാം ലോകമെന്പാടു നിന്നും കണ്ടത്. അനേകം മരണങ്ങൾ ഉണ്ടായില്ലെങ്കിലും കാലാവസ്ഥാ ബന്ധിത ദുരന്തങ്ങൾ ലോകത്തിന്റെ എല്ലാ മൂലയിലും ഉണ്ടായി.

ചൈന - അതിവർഷം

ജപ്പാൻ - ഉഷ്ണ തരംഗം

യു എസ് - കാട്ടുതീ

ഓസ്ട്രേലിയ - കാട്ടുതീ

ഇന്ത്യ - ഉഷ്ണ തരംഗം

യൂറോപ്പ് - ഉഷ്ണ തരംഗം

ഗ്രേറ്റയും ഹരിത രാഷ്ട്രീയവും: കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ശ്രമങ്ങൾക്ക് പുതിയൊരു മുന്നേറ്റം സംഭവിച്ച വർഷമായിരുന്നു 2019. സ്വീഡനിലെ ഗ്രേറ്റ തുൻബർഗ് എന്ന സ്‌കൂൾ കുട്ടി വ്യക്തിപരമായ നിലയിൽ തുടങ്ങിവെച്ച സമര പരിപാടികൾ ലോകമെന്പാടുമുള്ള സ്‌കൂൾ വിദ്യാർഥികൾ ഏറ്റെടുത്തു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടു എന്ന് ഗ്രേറ്റ, ലോക നേതാക്കളുടെ മുഖത്ത് നോക്കി പറഞ്ഞു.

സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ ഉച്ചകോടിയിലും ഡിസംബറിൽ മാഡ്രിഡിൽ നടന്ന കാലാവസ്ഥാ വ്യതിയാന കൺവെൻഷന്റെ മീറ്റിങ്ങിലും ഗ്രേറ്റ ക്ഷണിക്കപ്പെടുകയും മാധ്യമ താരമാകുകയും ചെയ്തു.

യൂറോപ്പിലെങ്ങും തെരഞ്ഞെടുപ്പുകളിൽ ഗ്രീൻ പാർട്ടികൾ തിരിച്ചുവരവ് നടത്തി. നേതൃത്വം യുവതലമുറയിലേക്ക് നീങ്ങുന്നു എന്നതും ഹരിതരാഷ്ട്രീയത്തിന് പ്രസക്തി ഏറുന്നു എന്നതുമാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രതിഷേധിച്ച് ഉയർന്നു വന്ന ഗ്രേറ്റയുടെ സമരത്തിന്റെ പ്രധാന പരിണതഫലങ്ങൾ.

ശങ്കരന്മാർ തെങ്ങിൽ തന്നെ: 2019 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കൺവെൻഷന്റെ ഉച്ചകോടി ചിലിയിലെ സാന്റിയാഗോവിലാണ് നടത്താൻ തീരുമാനിച്ചിരുന്നത്. പക്ഷെ അവിടെ മറ്റു കാരണങ്ങളാൽ നടക്കുന്ന ജനകീയ സമരങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് മീറ്റിങ് സ്‌പെയിനിലെ മാഡ്രിഡിലേക്ക് അവസാന നിമിഷം മാറ്റിവെച്ചു.

കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികൾ ചുറ്റുമുണ്ടായിരുന്നുവെങ്കിലും ലോകമെന്പാടും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശബ്ദമുയർത്തുന്നത് കേൾക്കാമായിരുന്നുവെങ്കിലും കൺവെൻഷനിൽ അതൊന്നും പ്രതിഫലിപ്പിക്കപ്പെട്ടില്ല.

1992 ൽ കൺവെൻഷൻ ഉണ്ടാക്കിയ കാലത്തു തന്നെ നിലനിന്നിരുന്ന വാദങ്ങളും വാഗ്വാദങ്ങളും കുറ്റപ്പെടുത്തലുകളും കൂട്ടുകൂടലുകളും ഒക്കെത്തന്നെയാണ് മാഡ്രിഡിലും കണ്ടത്.

രണ്ടു ദിനരാത്രങ്ങൾ അവിടെ പ്രതിനിധി സമ്മേളനം നടന്നുവെങ്കിലും പ്രത്യേകിച്ച് സുപ്രധാനമായ തീരുമാനങ്ങളൊന്നും അവിടെനിന്ന് ഉണ്ടായില്ല എന്നത് ഏറ്റവും നിരാശാജനകമാണ്. കാലാവസ്ഥ വ്യതിയാനം തുടർന്നുകൊണ്ടേ ഇരിക്കും !

കേരളത്തിലെ കാലാവസ്ഥ: 2018 ലെ ദുരന്തങ്ങളുടെ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഇപ്പോൾ ജാഗരൂകരാണ്. കഴിഞ്ഞ വർഷം ജൂൺ മുതൽ മഴ കനക്കുകയും ജൂലൈ മാസത്തിൽ കുട്ടനാട്ടിൽ പ്രളയത്തിന്റെ ആദ്യ സൂചനകൾ കാണുകയും ചെയ്തിരുന്നു. ഇത്തവണ അതുണ്ടായില്ല.

പക്ഷെ, ആഗസ്റ്റ് മാസം എട്ടാം തിയതി കഴിഞ്ഞ വർഷം മഹാപ്രളയം ആരംഭിച്ച അതേ ആഴ്ചയിൽ തന്നെ വടക്കൻ കേരളത്തിലുണ്ടായ വലിയ മഴകൾ പ്രളയവും മണ്ണിടിച്ചിലുമായി നിലന്പൂർ മുതൽ കണ്ണൂർ വരെയുള്ള പ്രദേശങ്ങളെ സാരമായി ബാധിച്ചു.

മണ്ണിടിച്ചിലിൽ തന്നെ നൂറിലധികം ആളുകൾക്ക് ജീവഹാനി സംഭവിച്ചു. നിലന്പൂരിലെ പ്രളയം വളരെ പെട്ടെന്നാണ് ഉണ്ടായത്. ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര ഉയരത്തിൽ പ്രളയ ജലം ഉയരുകയും ചെയ്തു.

സർക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി വളരെ വേഗത്തിൽ ദുരന്തം നിയന്ത്രണ വിധേയമായെങ്കിലും ഇനി ഇത്തരം ദുരന്തങ്ങൾ വാർഷിക പ്രതിഭാസമാകുമോ എന്ന ആശങ്ക മലയാളികളിൽ ഉണ്ടായിട്ടുണ്ട്. രണ്ടുവർഷം അടുപ്പിച്ച് പ്രളയമുണ്ടായത് മൂന്നാം വർഷവും ഉണ്ടാകുമെന്നതിന് അടിസ്ഥാനമല്ല.

അതേസമയം പ്രളയത്തിന്റെ കാരണങ്ങൾ മനസിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള അവസരമാണ്. ഒന്നാമത്തേത് കാലാവസ്ഥാ വ്യതിയാനം നമ്മുടെ മഴക്കാലത്തെ എങ്ങനെ മാറ്റുന്നു എന്നതാണ്. കേരളത്തെ മാത്രം കേന്ദ്രീകരിച്ചുള്ള ഒരു കാലാവസ്ഥാ വ്യതിയാന മോഡൽ ഇനിയും നാം ചെയ്തിട്ടില്ല.

എങ്കിലും ആഗോളമായ മോഡലുകളിൽ നിന്നും ട്രെൻഡുകളിൽ നിന്നും വ്യക്തമാകുന്ന ഒന്ന് മഴയുടെ സാന്ദ്രത കൂടും എന്നതാണ്. വർഷാവർഷം മഴ കൂടിയില്ലെങ്കിൽ പോലും കൂടുതൽ മഴ കുറച്ചു സമയം കൊണ്ട് പെയ്യുന്ന സാഹചര്യമുണ്ട്. ഇത് പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണമാകും.

രണ്ടാമത്തേത് ദുരന്ത സാധ്യതകളെ അറിയാതെയുള്ള ഭൂവിനിയോഗ രീതികളാണ്. മലകളിൽ വനം വെട്ടി കൃഷിഭൂമിയാക്കുന്നത്, ക്വാറികളുണ്ടാക്കി മണ്ണ് അസ്ഥിരപ്പെടുത്തുന്നത്, റോഡുകൾ നിർമ്മിച്ച് ചെരുവുകളിലെ ഭാരം അസ്ഥിരപ്പെടുത്തുന്നത്, വെള്ളം കയറിക്കിടക്കേണ്ട തണ്ണീർത്തടങ്ങൾ നികത്തി കെട്ടിടം പണിയുന്നത്,

വെള്ളം ഒഴുകിപ്പോകേണ്ട പാതകളിൽ റോഡും വീടും നിർമ്മിക്കുന്നത് ഇതൊക്കെ സാധാരണ മഴയെ പോലും ദുരന്തമാക്കി മാറ്റുന്നു. മഴയിലുണ്ടാകുന്ന മാറ്റം നമുക്ക് കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിലും ഭൂമിയുടെ ഉപയോഗത്തിൽ ശാസ്ത്രീയമായ അടിസ്ഥാനം കൊണ്ടുവന്നേ തീരൂ. അല്ലെങ്കിൽ പ്രാദേശികമായിട്ടെങ്കിലും ദുരന്തങ്ങൾ തനിയാവർത്തനമാകും.

ശ്വേതദ്വീപിലെ അഗ്നിപർവ്വതം: അപ്രതീക്ഷിതമായിട്ടാണ് ന്യൂസീലൻഡിലെ ശ്വേതദ്വീപിലെ അഗ്നിപർവ്വതം വീണ്ടും സജീവമായത്. നിർജീവമായി കിടന്നതിനാൽ ഒരു ടൂറിസ്റ്റ് ആകർഷണമായി മാറിയിരുന്നു, ഈ പ്രദേശം. അതാണ് പെട്ടെന്നൊരു ദിവസം ദുരന്ത ഭൂമിയായത്.

ദുരന്ത സമയത്ത് ഇരുനൂറോളം പേർ ദ്വീപിൽ ഉണ്ടായിരുന്നു. ഇരുപതോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ എല്ലാവരെയും ഇനിയും കണ്ടുകിട്ടിയിട്ടില്ല. പ്രകൃതി പ്രതിഭാസങ്ങളെ വികസിത രാജ്യങ്ങൾ പോലും ഇനിയും പൂർണ്ണമായി മനസിലാക്കിയിട്ടില്ല എന്നത് തന്നെയാണ് ഇതിൽ നിന്നും നാം പഠിക്കേണ്ട പാഠം.

കൂട്ടക്കുരുതികൾക്ക് വിരാമമില്ല: ആയിരം പേരിലധികം മരിച്ച ഒറ്റ ദുരന്തം 2019 ൽ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞല്ലോ, നല്ല കാര്യം! എന്നാൽ കേരളത്തിൽ മണ്ണിടിച്ചിലിൽ നൂറിലധികം പേർ മരിച്ചത് ഏറ്റവും നിർഭാഗ്യകരമാണ്.

കേരളത്തിലെ റോഡിലും ജലാശയങ്ങളിലും നടക്കുന്ന ഒറ്റക്കുള്ള മരണങ്ങൾക്ക് ഒട്ടും കുറവില്ല. 2018 ലെ ഡേറ്റ ആണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. 40188 അപകടങ്ങളിൽ ആയി 4375 ആളുകളാണ് 2018 ൽ കേരളത്തിൽ മരിച്ചത്. 2019 സെപ്റ്റബർ വരെ കേരളത്തിൽ 30784 അപകടങ്ങളിൽ 3375 പേർ മരിച്ചിട്ടുണ്ട്.

ഇക്കണക്കിന് പോയാൽ ഈ വർഷവും മരണം നാലായിരം കവിയുമെന്നതിൽ സംശയം വേണ്ട. റോഡിലെ മരണങ്ങൾ നമ്മൾ കേരളത്തിൽ ജീവിക്കുന്നതിനുള്ള കൂലിയായി അംഗീകരിച്ചപോലെയാണ്. നാലായിരം ആളുകളുടെ മരണം ഇപ്പോൾ ആ വീട്ടുകാരുടെ അല്ലാതെ മറ്റാരുടെയും ഉറക്കം കെടുത്തുന്നില്ല.

ഓരോ ദിവസവും പത്തിലേറെ ആളുകൾ റോഡിൽ മരിച്ചിട്ടും ഇതൊന്നും നമ്മെ ബാധിക്കുന്നതല്ല എന്ന രീതിയിൽ അപകടകരമായ രീതിയിൽ റോഡിൽ പെരുമാറുന്നവരും അപകടകരമായ രീതിയിൽ റോഡ് നിർമ്മിക്കുകയും ചെയ്യുന്നവരാണ് നമുക്ക് ചുറ്റും. സ്വന്തം സുരക്ഷ സ്വയം നോക്കണം എന്നതിൽ കവിഞ്ഞ് മറ്റൊരു ഉപദേശവും ഇക്കാര്യത്തിൽ നൽകാനില്ല.

സ്‌കൂളുകളിലെ സുരക്ഷ: കേരളത്തിലെ ദുരന്ത നിവാരണത്തിനുള്ള ശ്രമങ്ങൾ സ്‌കൂൾ തലം തൊട്ടേ തുടങ്ങണമെന്ന് ഞാൻ എഴുതിത്തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി. എന്നിട്ടും 2019 ൽ സ്‌കൂൾ കാന്പസുകളിൽ തന്നെ കായിക മത്സരത്തിനിടയിലും പാന്പ് കടിച്ചും കുട്ടികളുടെ മരണങ്ങൾ സംഭവിച്ചു എന്ന വേദനാജനകമായ സത്യവും 2019 ബാക്കിവെക്കുന്നു. സത്യത്തിൽ അടിസ്ഥാനപരമായി ദുരന്തങ്ങളിൽ നിന്ന് നാം വല്ലതും പഠിക്കുന്നുണ്ടോ?

പനി ചികിൽസിക്കാൻ അറിയാത്ത ഡോക്ടമാർ എന്ത് ചെയ്യണം? പനി ചികിൽസിക്കാൻ അറിയാത്ത ഡോക്ടർമാർ രോഗിയുടെ ചൂട് അളന്നുനോക്കരുത് എന്ന് ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്. കേരളത്തിലെ റോഡപകടം കഴിഞ്ഞുള്ള മറ്റ് അപകടമരണങ്ങളുടെ കണക്കിന്റെ കാര്യം ഇപ്പോൾ ഏതാണ്ട് അതുപോലെയാണ്.

ഇതിനൊക്കെ കണക്കുകൾ ലഭ്യമായിരുന്ന കാലത്ത് വർഷത്തിൽ ആയിരത്തി അഞ്ഞൂറോളം പേരാണ് കേരളത്തിൽ മുങ്ങിമരിച്ചിരുന്നത്, എണ്ണൂറോളം ആളുകൾ കെട്ടിടനിർമ്മാണത്തിനിടയിൽ ഉയരങ്ങളിൽ നിന്നും വീണു മരിക്കുമായിരുന്നു, അഞ്ഞൂറോളം ആളുകൾ റെയിൽ പാളത്തിൽ, മുന്നൂറോളം ആളുകൾ വൈദ്യുതി ഷോക്ക് അടിച്ച്, രണ്ടു ഡസൻ ആളുകൾ ആന കുത്തി എന്നിങ്ങനെ ആയിരുന്നു കേരളത്തിലെ മരണങ്ങൾ.

സാധാരണഗതിയിൽ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ വെബ്‌സൈറ്റിൽ ആണ് ഈ വിവരങ്ങൾ ലഭ്യമാകാറ്. (നിർ)ഭാഗ്യവശാൽ രണ്ടായിരത്തി പതിനേഴിന് ശേഷം ഇത്തരം റിപ്പോർട്ടുകൾ ഒന്നുമില്ല.

1967 മുതൽ പ്രസിദ്ധീകരിച്ചിരുന്ന റിപ്പോർട്ടുകൾ ആണ്. ഈ കണക്കുകളെല്ലാം അൻപത് വർഷമായി എഴുതിക്കൂട്ടി വെച്ചിട്ടും പ്രത്യേകിച്ച് ഒരു ഗുണവുമില്ലല്ലോ എന്നതാകാം കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിറുത്തിവക്കാൻ കാരണം.

അഞ്ചു വർഷം ദുരന്തങ്ങളെ പറ്റി വർഷാവസാനം എഴുതിയിട്ടും ഒന്നും നടക്കാത്തതിൽ എനിക്ക് തന്നെ അങ്ങനെ തോന്നുന്നുണ്ട്, അപ്പോൾ അൻപത് വർഷം ഈ കണക്കെടുപ്പ് നടത്തിയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോക്ക് കണക്കെടുത്ത് മതിയായതിൽ അതിശയമില്ലല്ലോ. ഇതുവരെ ചെയ്ത സേവനങ്ങൾക്ക് നന്ദി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ, ഒരായിരം നന്ദി..!

(കേരളത്തിലെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പണ്ടേ ഇക്കാര്യം മനസ്സിലാക്കിയിരുന്നു എന്ന് തോന്നുന്നു, അതുകൊണ്ട് അവർ മൂവ്വായിരമോ നാലായിരമോ മലയാളികൾ അപകടത്തിൽ മരിക്കുന്ന ചീള് കണക്കുകൾ ഒന്നും പണ്ടേ പരസ്യപ്പെടുത്താറില്ല).

മരിച്ചവരുടെ കണക്കെടുപ്പ് ഇല്ലെങ്കിലും ജീവിച്ചിരിക്കുന്നവരുടെ കണക്കെടുക്കുന്ന വർഷമാണ് 2020. അതുകൊണ്ട് എല്ലാവരും പുതുവർഷത്തിൽ സുരക്ഷിതരായിരിക്കുക. ആശംസകൾ..!

Advertisment