ഇലകൾ കൊണ്ടാണിവർ മാസ്‌ക്കുകൾ ഉണ്ടാക്കി ധരിക്കുന്നത്. കൊറോണ വൈറസ് പടരുന്നു എന്ന വിവരമറിഞ്ഞയുടൻ ഗ്രാമീണർ ഒന്നടങ്കം ഇലകൾ ശേഖരിക്കാനും അവയുപയോഗിച്ച് മാസ്‌ക്കുകളുണ്ടാക്കാനും തുടങ്ങി.
ആരും പറയാതെ അവർ വീടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി. തങ്ങളുടെ ഗ്രാമത്തിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനവും അവർ വിലക്കി.
ഛത്തീസ് ഗഡ് സംസ്ഥാനത്തെ കാങ്കേർ ജില്ലയിലുള്ള ഭൂരിഭാഗം ആദിവാസി ഗ്രാമങ്ങളിലും ഇപ്പോൾ ഇതാണാവസ്ഥ. പോലീസിന്റെ കണ്ണുരുട്ടലുകളോ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളോ ഇല്ലാതെ സ്വയം അച്ചടക്കമുള്ളവരായി അവർ മാറുകയായിരുന്നു.
അവിടുത്തെ പല സർക്കാരാശുപത്രികളിലും ഡോക്ടറും സ്റ്റാഫും മരുന്നുമൊന്നുമില്ലെങ്കിലും അവർക്കു പരാതിയില്ല. പരാതിപ്പെട്ടിട്ടും കാര്യമില്ല. എങ്കിലും ഈ മുന്നൊരുക്കം അവർക്കെങ്ങനെ കഴിഞ്ഞു എന്നതാണ് അതിശയകരം.
മറ്റൊന്ന് ഈ ആദിവാസി സമൂഹം ഇലകൊണ്ടുള്ള മാസ്‌ക്കുകൾ വ്യാപകമായി നിർമ്മിച്ച് അടുത്തുള്ള ഗ്രാമങ്ങളിലേക്കും നല്കുന്നുണ്ട്. ഒരു ദിവസം ഒരു ഇലയുടെ മാസ്ക്ക് എന്ന തരത്തിലാണവർ ഉപയോഗിക്കുന്നത്.
റായ്പ്പൂരിലെ പ്രശസ്ത ഡോക്ടർ അഭിജിത് തിവാരിയുടെ അഭിപ്രായത്തിൽ, "ആദിവാസി സമൂഹം പരമ്പരാഗതമായ അവരുടെ അറിവുകളും കഴിവുകളും കൊണ്ട് തലമുറകളായി സമൂഹത്തിനു വലിയ സംഭാവനകളാണ് നൽകിവരുന്നത്. അവരുടെ ഇത്തരം അറിവുകൾ നമ്മെപ്പോലും അത്ഭുതപ്പെടുത്താറുണ്ട്" എന്നായിരുന്നു.
വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായത്തിൽ ആദിവാസി സമൂഹം നിർമ്മിച്ചിരിക്കുന്ന ഇലകൾകൊണ്ടുള്ള മാസ്‌ക്കുകൾ കൊറോണ വൈറസ് പകരാതിരിക്കാനുള്ള നല്ലൊരുപാധിയാണെങ്കിലും ശ്വാസോഛ്വാസത്തിന് തടസ്സമാകുന്നുണ്ടോ എന്നതുകൂടി പരിശോധിക്കേണ്ടതുണ്ട് എന്നാണ്.
എന്തായാലും ശ്വാസോഛ്വാസത്തിന് അത്തരമൊരു ബുദ്ധിമുട്ടുള്ളതായി അവരുടെ ചലനങ്ങളിൽ നിന്നും മനസ്സിലാകുന്നില്ല.