വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ഇന്ന് പാക്കിസ്ഥാനിൽ നിന്ന് മോചിതനാകുകയാണ്.. അദ്ദേഹം എങ്ങനെ അവരുടെ പിടിയിലായി? എന്താണ് സംഭവിച്ചത് ? അതേപ്പറ്റിയുള്ള ഒരു ലഘുവിവരണമാണ് ഇവിടെ നൽകുന്നത്..
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പാക്കിസ്ഥാന്റെ പല എയർബേസുകളിൽനിന്നു൦ പത്തോളം F -16 യുദ്ധവിമാന ങ്ങൾ പറന്നുയർന്ന് വിവിധ ദിശകളിലേക്ക് നീങ്ങുന്നതായി റഡാറിൽ നമുക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്ത്യയുടെ രണ്ട് മിഗ് -21 യുദ്ധവിമാനങ്ങളും മൂന്നു സുഖോയ് 30 യുദ്ധവിമാനങ്ങളും അതിർത്തി ലക്ഷ്യമാക്കി പാഞ്ഞു. ഇതിൽ ഒരു മിഗ് -21 യുദ്ധവിമാനം പറത്തിയിരുന്നത് വിങ് കമാണ്ടർ അഭിനന്ദൻ ആയിരുന്നു.
പറന്നുയന്ന പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങളെല്ലാം ഇന്ത്യൻ അതിർത്തിയിലേക്ക് വന്നില്ല. അതൊരു യുദ്ധതന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യൻ അതിർത്തിയിൽ കടന്ന മൂന്ന് F -16 യുദ്ധവിമാനങ്ങളിൽ ഒന്നിന്റെ പിറകേ പോയി അതിനെ വെടിവെച്ചിട്ട അഭിനന്ദൻ മറ്റൊരു വിമാനത്തെ പിന്തുടരവേയാണ് അദ്ദേഹത്തിൻറെ വിമാനം ആക്രമിക്കപ്പെടുന്നത്. വിങ് കമാൻഡർ അഭിനന്ദിന്റെ വിമാനം ക്രാഷ് ആയി നിലം പൊത്താൻ തുടങ്ങവേ പാരച്യൂട്ട് വഴി അദ്ദേഹം താഴേക്കു ചാടുകയായിരുന്നു.
പാരച്യൂട്ടിൽ ഇന്ത്യൻ ദേശീയ പതാക ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. പാരച്യൂട്ട് താഴേക്കു പതിക്കുന്നത് കണ്ട ഒരു ബാലനാണ് ബഹളം വച്ച് ആളുകളെ കൂട്ടിയത്. പാരച്യൂട്ടിൽ സുരക്ഷിതനായി താഴെയിറങ്ങിയ അഭിനന്ദൻ ഈ സ്ഥലം ഇന്ത്യയിലോ പാകിസ്ഥാനിലോ എന്ന് ചോദിച്ചപ്പോൾ ഇന്ത്യയിലാണ് എന്ന മറുപടിയാണ് വികൃതിയായ ആ ബാലൻ നൽകിയത്.
ഇന്ത്യയിൽത്തന്നെയാണ് ഇറങ്ങിയതെന്ന ആശ്വാസത്തിൽ " ഭാരത് മാതാ കീ ജയ് " വന്ദേ മാതരം" "ഹിന്ദുസ്ഥാൻ സിന്ദാബാദ്" എന്നീ മുദ്രാവാക്യങ്ങൾ അദ്ദേഹം ഉച്ചത്തിൽ മുഴക്കി.
എന്നാൽ ഓടിക്കൂടിയ ഗ്രാമീണർ അഭിനന്ദൻ ഉയർത്തിയ മുദ്രാവാക്യങ്ങൾക്കു മറുപടിയായി " പാക്കിസ്ഥാൻ സിന്ദാബാദ് " എന്നുറക്കെ വിളിക്കാനും അഭിനന്ദനെ കല്ലെറിയാനും തുടങ്ങി.
"എന്റെ മുതുകിൽ ക്ഷതമേറ്റിട്ടുണ്ട് ,എനിക്ക് കുടിക്കാൻ അൽപ്പം വെള്ളം തരുമോ " എന്ന് ഗ്രാമീണരോട് അദ്ദേഹം ചോദിച്ചെങ്കിലും അവർ അദ്ദേഹത്തെ കൂട്ടം കൂടി മർദ്ദിക്കാൻ തുടങ്ങി. നിവർത്തിയില്ലാതെ അരയിൽക്കരുതിയിരുന്ന സർവീസ് റിവാൾവർ ഉയർത്തി അദ്ദേഹം ആകാശത്തേക്ക് വെടിവച്ചതോടുകൂടി ജനം പിന്നോട്ട് വലിഞ്ഞു.
ആളുകൾ പിന്നോട്ടുമാറിയതോടെ ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കി ഉയർത്തിപ്പിടിച്ച റിവോൾവറുമായി വിങ് കാമാൻഡർ അഭിനന്ദൻ കുതിച്ചുപാഞ്ഞു. കല്ലുകളുമായി പിന്നാലെ പാഞ്ഞ ജനക്കൂട്ടം അതിൽ ചിലത് വലിച്ചദ്ദേഹത്തെ എറിയുകയുണ്ടായി. വലിയൊരു കല്ല് അദ്ദേഹത്തിൻറെ കണങ്കാലിൽ പതിച്ചത് പൊട്ടി ചോരയൊഴുകാൻ തുടങ്ങി.
അരക്കിലോമീറ്ററോളം ഓടിയ അദ്ദേഹം സമീപത്തുകണ്ട ഒരു കുളത്തിലേക്ക് എടുത്തുചാടി. കയ്യിലുണ്ടാ യിരുന്ന രഹസ്യരേഖകൾ വെള്ളത്തിൽ മുക്കിത്താഴ്ത്തി. ചിലത് വായിലിട്ട് ചവച്ചിറക്കിയശേഷം കുളത്തിലെ വെള്ളം കോരിക്കുടിച്ചു.
ആൾക്കൂട്ടം കുളത്തിൽച്ചാടി അഭിനന്ദനെ പിടികൂടി മർദ്ദിക്കാൻ തുടങ്ങി. അദ്ദേഹത്തിൻറെ മുഖത്തും തലയിലും മർദ്ദനമേറ്റു ചോരയൊഴുകി. അദ്ദേഹം കുളത്തിൽ മുക്കിക്കളഞ്ഞ രേഖകളെല്ലാം അവിടെനിന്നും അവർ വീണ്ടടുത്തു. കുളത്തിൽനിന്നു കരയ്ക്കുകയറ്റിയ അദ്ദേഹത്തെ കരയിൽനിന്ന ചിലരും മർദ്ദിച്ചു.
പാകിസ്ഥാൻ അധികൃത കാശ്മീരിലുള്ള ഭിംബർ ജില്ലയിലെ ഹോറൻ ഗ്രാമത്തിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. ഗ്രാമത്തലവൻ ( സർപ്പഞ്ച് ) മുഹമ്മദ് റസാഖ് ചൗധരിയുടെ ഇടപെടലാണ് അഭിനന്ദന് കാര്യമായ പരിക്കുകൾ പറ്റാതിരിക്കാനും സൈനിക അധികാരികളെ വിളിച്ചുവരുത്തി വിങ് കാമാൻഡർ അഭിനന്ദനെ അവരുടെ കസ്റ്റഡിയിൽ നൽകാനും ഇടയാക്കിയത്. പിന്നീട് സുരക്ഷിതമായി അദ്ദേഹത്തെ പാക്കിസ്ഥാൻ സേനയുടെ ഭിംബർ യൂണിറ്റിലേക്ക് മാറ്റുകയുമായിരുന്നു..