മുസഫർപൂരിൽ 100 ലധികം കുഞ്ഞുങ്ങൾ മസ്തിഷ്‌ക ജ്വരവും, അക്യൂട്ട് ഇൻസെഫിലൈറ്റിസ് സിൻഡ്രോം മൂലവും ഇതുവരെ മരണപ്പെട്ടിരിക്കുന്നു. രാത്രിയിൽ ആഹാരം കഴിക്കാതെ രാവിലെയുണർന്നു ലിച്ചി എന്ന പഴം അമിതമായി കഴിക്കുന്നതാണ് കുട്ടികളിൽ ഈ രോഗം പടരാനുള്ള കാരണമായി ബീഹാറിലെ ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ പറയുന്നത്.
അമിതമായ പനിയും, തലവേദനയും കൈകാൽ ജോയിന്റുകളിൽ വേദനയുമാണ് ഇതിന്റെ ലക്ഷണങ്ങൾ.
മുസഫ്ഫർ പൂരിൽ 2014 ൽ മസ്തിഷ്കജ്വരം ബാധിച്ചു 122 കുട്ടികൾ മരിക്കുകയുണ്ടായി. ഇതേത്തുടർന്ന് ഇൻഡോ അമേരിക്കൻ ഡോക്ടർമാരുടെ ഒരു സംഘം നടത്തിയ ഗവേഷണത്തിൽ, ലിച്ചി എന്ന പഴം കുട്ടികൾ അമിതമായി കഴിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തുകയുണ്ടായി. വെറും വയറ്റിൽ ലിച്ചിപ്പഴം കഴിച്ചാൽ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയുകയും കുട്ടികൾ രോഗബാധിതരാകുകയുമാണ് ചെയ്യുന്നത്.
ലിച്ചിയിൽ ഹൈപ്പോഗ്ലൈസിൻ A , മീഥെയിൽ എന്സൈക്ളോപ്രൊപൈഗ്ലിസിന് എന്നീ വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടികളുടെ രക്തവും മൂത്രവും പരിശോധിച്ചപ്പോൾ ഈ വിഷാംശം അതിൽ കണ്ടെത്തുകയുമുണ്ടായി. രാവിലെ വെറും വയറ്റിൽ ആഹാരമൊന്നും കഴിക്കാതെ ലിച്ചിപ്പഴം കഴിച്ച കുട്ടികളാണ് രോഗബാധിതരായവരിൽ അധികവും. മരണം ഉയരാനുള്ള കാരണവും ഇതാണ്.
ലിച്ചിപ്പഴം ഇവിടെ ധാരാളമായി ലഭിക്കുന്നതും അതിന്റെ വിലക്കുറവും മധുരവുമാണ് കുട്ടികളെ ആകർഷിക്കുന്ന ഘടകം.