മഹാമണ്ഡലേശ്വർ ഹാജി ചിർപ്പി ഭവാനി
2012 ൽ മക്കയിൽപ്പോയി ഹജ്ജ് ചെയ്തു മടങ്ങിവന്ന ട്രാൻസ്‍ജെൻഡർ സന്യാസി(നി)യാണ് മഹാമണ്ഡലേശ്വർ ഹാജി ചിർപ്പി ഭവാനി. ഹിന്ദുവായി ജനിക്കുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും വീണ്ടും ഹിന്ദുവാകുകയും ചെയ്തതിനുപിന്നിൽ ഒരു കഥയുണ്ട്..
താൻ ഒരു ട്രാൻസ്‍ജെൻഡർ ആണെന്ന സത്യം ചിർപ്പി മനസ്സിലാക്കുന്നത് 2005 ലാണ്. ഇതേത്തുടർന്ന് വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും വെറുക്കാൻ തുടങ്ങിയതും സ്‌കൂളിൽനിന്നു പുറത്താക്കപ്പെട്ടതും വഴിത്തിരിവായി മാറി.
2007 ൽ 16 മത്തെ വയസ്സിൽ ചിർപ്പി , ട്രാൻസ്‍ജെൻഡർ ഗുരുവായ ഹാജി നൂറിയുമായി പരിചയപ്പെടുകയും ഇസ്‌ലാം മതം സ്വീകരിക്കുകയുമായിരുന്നു. അതുവഴി അവർ ട്രാൻസ്‍ജെൻഡർ സമൂഹത്തിലെ അംഗമായി മാറി. 2012 ലെ റംസാൻ മാസത്തിൽ കൃത്യമായി നോയമ്പെടുത്തു മക്കയിൽപ്പോയി ഹജ്ജുചെയ്തു മടങ്ങിവന്നു.
2014 ൽ സുപ്രീം കോടതി നൽകിയ അംഗീകാരം ട്രാൻസ്‍ജെൻഡർ സമൂഹത്തിനു പുത്തനുണർവാകുകയും ചിർപ്പി തന്റെ പേരിനൊപ്പം ട്രാൻസ്‍ജെൻഡർ എന്ന് ചേർക്കുകയും ചെയ്തു. 2015 ൽ ഉജ്ജയിനിൽ നടന്ന കുംഭ മേളയിൽ മറ്റൊരു ട്രാൻസ്‍ജെൻഡറും സുഹൃത്തുമായ മഹാമണ്ഡലേശ്വർ ലക്ഷ്മി നാരായൺ ത്രിപാഠിക്കൊപ്പം ട്രാൻസ്‍ജെൻഡർ സന്യാസി മഠത്തിന് ( കിന്നർ അഖാഡ ) അടിത്തറയിട്ടു. എന്നാൽ ട്രാൻസ്‍ജെൻഡർമാരുടെ സന്യാസി സമൂഹത്തിനു അംഗീകാരം നൽകാൻ അഖില ഭാരത അഖാഡ പരിഷത്ത് വിസമ്മതിക്കുകയായിരുന്നു...
തങ്ങളുടെ അഖാഡയ്ക്ക് ( സന്യാസിമഠം) അംഗീകാരം നേടിയെടുക്കാനായി ചിർപ്പിയും, ലക്ഷ്മിയും നടത്തിയ സംഘർഷങ്ങളുടെ ഫലമായി 2017 ൽ 14 മത്തെ അഖാഡയായി അവർക്കംഗീകാരം ലഭിക്കുകയായിരുന്നു. മറ്റുള്ള 13 അഖാഡകൾക്ക് ലഭിക്കുന്ന എല്ലാ അംഗീകാരവും ആദരവും ആനുകൂല്യങ്ങളും ഇനി ഇവർക്കും ലഭ്യമായിരിക്കും.
ഇത്തവണ പ്രയാഗ്‌രാജിലെ കുംഭമേളയിൽ അവർ സജീവമാണ്. ഇക്കഴിഞ്ഞ ജനുവരി 15 ന് മകരസംക്രമദിനത്തിൽ ട്രാൻസ്‍ജെൻഡർ അഖാഡയ്ക്ക് രാജകീയ സ്നാനത്തിനുള്ള അവസരം ലഭിക്കുകയും ചെയ്തു.
ഹജ്ജുചെയ്ത് ഹാജിയായ ഏക ഹിന്ദു സന്യാസിനിയാണ് ചിർപ്പി എന്ന മഹാമണ്ഡലേശ്വർ ഹാജി ചിർപ്പി ഭവാനി.