'സുൽത്താൻ ഉമർ അലി സൈഫുദീൻ മസ്‌ജിദ്' ഏഷ്യയിലെത്തന്നെ ഏറ്റവും മനോഹരമായ മസ്‌ജിദാണ്. ബ്രൂണെയ് സുൽത്താൻ ബ്രൂണെ നദിയിൽ കൃതൃമമായി ഒരുക്കിയ തടാകത്തിൽ പണിതുയർത്തിയ ഈ മസ്‌ജിദ് ഇറ്റാലിയൻ - മുഗൾ ശില്പചാതുര്യത്തിൻറെ സമ്മിശ്ര പ്രതീകമാണ്.
1958 ൽ പണിപൂർത്തിയാക്കിയ സുൽത്താൻ ഉമർ അലി സൈഫുദീൻ മസ്‌ജിദ്, അന്ന് ചെലവ് വന്നത് 9.2 മില്യൺ ഡോളറാണ് ഏകദേശം 60 കോടി ഇന്ത്യൻ രൂപ. മസ്‌ജിദിന്റെ നിർമ്മാണത്തിനാവശ്യമായ മാർബിളുകൾ ഇറ്റലിയിൽ നിന്നും, ഗ്രാനൈറ്റ് ചൈനയിലെ ഷാങ്ഹായിൽ നിന്നും, ക്രിസ്റ്റൽ വകകൾ ബ്രിട്ടനിൽ നിന്നും കാർപ്പെറ്റുകൾ സൗദി അറേബിയയിൽ നിന്നുമാണ് ഇറക്കുമതി ചെയ്യപ്പെട്ടത്.
മസ്‌ജിദിന്റെ മുൻവശത്ത് മാർബിളിൽ നിർമ്മിച്ചിരിക്കുന്ന മിനാറിന് 52 മീറ്ററാണ് ഉയരം. ആളുകൾക്ക് ഇവിടെനിന്നുകൊണ്ട് നഗരസൗന്ദര്യം ആസ്വദിക്കാവുന്നതാണ്.
മസ്‌ജിദിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ മകുടമാണ്. 171 അടി ഉയരത്തിലുള്ള ഇത് നിർമ്മിച്ചിരിക്കുന്നത് സ്വർണ്ണം കൊണ്ടാണ്. അതുകൊണ്ടുതന്നെ നഗരത്തിന്റെ ഒട്ടുമിക്ക ഭാഗത്തുനിന്നും ഇത് കാണാവുന്നതുമാണ്. മസ്‌ജിദിന് മുന്നിലായി 16 -)o നൂറ്റാണ്ടിൽ രാജാക്കന്മാർ ഉപയോഗിച്ചിരുന്ന ആഡംബര നൗകയുടെ മാതൃകയും നിർമ്മിച്ചിട്ടുണ്ട്.
ഇറ്റാലിയൻ ആർക്കിടെക്റ്റായ 'കെവിലിയർ റുഡോൾഫോ നെലി'യാണ് മസ്‌ജിദ് ഡിസൈൻ ചെയ്തത്. മസ്‌ജിദിന് ചുറ്റും വൃക്ഷങ്ങളും ജലധാരകളും പുഷ്പ്പഉദ്യാനങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള ധാരാളം ആളുകൾ ഈ മസ്‌ജിദ് കാണാനെത്തുന്നുണ്ട്.