"ഇന്ന് ഞാൻ മനസ്സുരുകി പൊട്ടിക്കരയുകയാണ്. നാളെ മുഴുവൻ സഭയും കരയേണ്ടിവരും. എന്റെ വീട്ടിൽ നിന്നു പത്തുലക്ഷം രൂപയാണ് മോഷണം പോയത്. ഒരു മാസം കഴിഞ്ഞിട്ടും കള്ളനെ കണ്ടുപിടിക്കുന്നതോ പോകട്ടെ എഫ് .ഐ .ആർ രേഖപ്പെടുത്താനോ വീട്ടിൽ വരാനോപോലും അവർ ഇതുവരെ തയ്യാറായിട്ടില്ല. ഒരു എം എല്‍ എ ആയ തനിക്കിതാണ് ഗതിയെങ്കിൽ ഈ നാട്ടിലെ സാധാരണക്കാരുടെ അവസ്ഥ എന്തണെന്നൂഹിക്കുക?
സ്പീക്കർ സാർ, എന്റെ നഷ്ടപ്പെട്ട പണം കിട്ടിയില്ലെങ്കിൽ ഞാൻ ആത്മഹത്യചെയ്യും. എനിക്ക് മറ്റു വഴികളില്ല. അതോർത്ത് മുഴുവൻ സഭാംഗങ്ങളും അന്ന് കരയേണ്ടിവരും. ഞാനൊരു പാവം കർഷകനാണ്. പൊട്ടിപ്പൊളിഞ്ഞ വീട് പുതുക്കിപ്പണിയാനുള്ള പണമാണ് നഷ്ടപ്പെട്ടത്. സ്പീക്കർ സാർ എന്നെ സഹായിക്കണം. ഇല്ലെങ്കിൽ ഞാൻ അറ്റകൈ ചെയ്യും.ഉറപ്പാണ്.."
നിയമസഭയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് എം.എൽ.എ ഇത് പറഞ്ഞത്. കണ്ണുനീർ വാർത്തു വിതുമ്പിക്കരഞ്ഞ അദ്ദേഹത്തെ മറ്റു സഭാംഗങ്ങൾ സാന്ത്വനിപ്പിക്കുകയും കണ്ണീരൊപ്പുകയും ചെയ്യുന്നുണ്ടായിരുന്നു.
ഉത്തർപ്രദേശ് നിയമസഭയിൽ ഇന്നലെ അരങ്ങേറിയതാണ് ഈ നാടകീയ രംഗങ്ങൾ. ആസംഗഡ് ജില്ലയിലെ മേഹ് നഗർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എം എല്‍ എ കല്പനാഥ് പാസ്വാൻ ആണ് സഭയിൽ വിതുമ്പലടക്കാനാകാതെ തന്റെ ദുഃഖങ്ങൾ വിവരിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 7 നു വീടുപണിക്കായി ലക്‌നൗ വിലെ ബാങ്കിൽനിന്നും 10 ലക്ഷം രൂപയുമെടുത്ത് വീട്ടിലേക്കു മടങ്ങും വഴി ഒരു ഹോട്ടലിൽ ചായകുടുക്കവേയാണ് ബ്രീഫ് കെയ്‌സിൽ നിന്ന് പണം നഷ്ടപ്പെട്ടത്. പോലീസിലറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പലതവണ എസ്.പി ഓഫീസ് കയറിയിറങ്ങിയിട്ടും പ്രയോജനമൊന്നും ഉണ്ടായില്ല.
ഇപ്പോൾ ഒരു മാസം കഴിഞ്ഞു. ഇനി ആ പണം കിട്ടാനുള്ള സാദ്ധ്യതയും വിരളമായിരിക്കുന്നു. സ്പീക്കറിൽ നിന്ന് അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എം എല്‍ എ കല്പനാഥ് പാസ്വാൻ.