തെരുവുഗായിക റാണു മണ്ഡൽ പ്രശസ്തിയുടെ പടവുകൾ ഒന്നൊന്നായി കയറുകയാണ്. കൈനിറയെ പാട്ടുകൾ, പ്രോഗ്രാമുകൾ,അമേരിക്കയിൽ നിന്നുവരെ ആദരവും ക്ഷണവും. റിയാലിറ്റി ഷോകളിലെ സാന്നിദ്ധ്യം കൂടാതെ ഉടൻതന്നെ ദുബായ് , ക്യാനഡ രാജ്യങ്ങൾ സന്ദർശിക്കാനും പ്രോഗ്രാം അവതരിപ്പിക്കാനുമുള്ള ക്ഷണം. പെരുമയ്‌ക്കൊപ്പം കൈനിറയെ പണവും വന്നതോടെ റാണു മണ്ഡലിന്റെ ലൈഫ് സ്റ്റൈൽ തന്നെ മാറിയിരിക്കുന്നു.
ഇന്നലെവരെ ചില്ലിക്കാശിനും ആളുകൾ ഉപേക്ഷിക്കുന്ന ഉച്ഛിഷ്ടങ്ങൾക്കുo വരെ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും പാട്ടുപാടി യാചിച്ചുനടന്ന ആ കുപ്പയിലെ മാണിക്യത്തെ ലോകത്തിനുപരിചയപ്പെടുത്തിയ അതീന്ദ്ര ചക്രവർത്തി എന്ന യുവ എഞ്ചിനീയറാണ് ഇപ്പോൾ റാണുവിന്റെ മാനേജർ. ജോലിയിൽ നിന്ന് അവധിയെടുത്ത് അദ്ദേഹം ഇപ്പോൾ റാണുവിന്റെ പ്രോഗ്രാമുകൾ മുംബൈയിൽ കോർഡിനേറ്റ് ചെയ്യുന്ന തിരക്കിലാണ്.
എന്നാൽ അതീന്ദ്ര ചക്രവർത്തിക്കെതിരെ റാണു മണ്ഡലിന്റെ മകൾ എലിസബത്ത് സ്വാതി പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. അതീന്ദ്രയും സുഹൃത്ത് തപൻ ദാസും ചേർന്ന് അമ്മയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും അമ്മയെ ബ്രെയിൻ വാഷ് ചെയ്തു പണം പിടുങ്ങുകയാണിവരുടെ ലക്ഷ്യമെന്നും മകൾ ആരോപിക്കുന്നു.
ഇവർ രണ്ടാളും ചേർന്ന് തന്നെ പുറത്താക്കിയെന്നും അമ്മയെക്കാണാൻ അനുവദിക്കുന്നില്ലെന്നും കാണാൻ ശ്രമിച്ചാൽ കാലുതല്ലിയൊടിക്കുമെന്ന് ഇവർ ഭീഷണിമുഴക്കിയതായും മകൾ എലിസബത്ത് സ്വാതി റായ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൽക്കത്തയിൽ വന്നപ്പോൾ അമ്മയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഫോൺ വഴി ബന്ധപ്പെടാനും ഇവർ അനുവദിക്കുന്നില്ല. അമ്മയ്ക്ക് മാനസികമായ പ്രശ്നമുള്ളതിനാൽ മറ്റു നടപടികളിലേക്ക് നീങ്ങുന്നില്ല. ഇവർ അമ്മവഴി പണമുണ്ടാക്കനാണ് ശ്രമിക്കുന്നത്. അമ്മയുടെ ആരോഗ്യവും മാനസികപ്രശ്നങ്ങളും ഇവർക്ക് വിഷയമല്ല.
'അമ്മ ഇപ്പോൾ പ്രശസ്തിയുടെ ഉയരങ്ങൾ കയറുകയാണ്. തന്റെ പ്രവർത്തികൾമൂലം അതിനുതടസ്സം വരാൻ ഒരിക്കലും ഇടയാകില്ല. സ്വാതി പറയുന്നു.
അതീന്ദ്രയും സുഹൃത്തും , സ്വന്തം കുടുംബവും ജോലിയും കളഞ്ഞിട്ടാണ് അമ്മയ്‌ക്കൊപ്പം മുംബൈയ്ക്ക് പോയിരിക്കുന്നത്. കൂടെപ്പോകാൻ ശ്രമിച്ച തന്നെ ഇവരുടെ ആളുകൾ ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു.
കൽക്കത്തയിൽ വന്നപ്പോൾ അമ്മയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയെടുത്ത ഇവർ ഒരു സ്യൂട്ട് കെയ്‌സും ഒരു ജോഡി സാരിയും മാത്രമാണമ്മയ്ക്കു വാങ്ങിക്കൊടുത്തത്. ബാക്കി പണം ഇവർ കൈക്കലാക്കി. ഇതുപോലെയാണ് ഓരോ കാര്യത്തിലും അമ്മയെ ഇവർ കബളിപ്പിക്കുന്നത്.
താൻ അമ്മയെ ശ്രദ്ധിച്ചിരുന്നില്ല എന്ന് പറയുന്നവർക്കും സ്വാതി മറുപടി നൽകുന്നുണ്ട്.. അമ്മയെ പലപ്പോഴും വീട്ടിലേക്കു വിളിച്ചതാണെന്നും വരാൻ കൂട്ടാക്കിയിരുന്നില്ലെന്നും താൻ അമ്മയെ കാണുമ്പോഴൊക്കെ പണം നല്കുമായിരുന്നെന്നും അമ്മയ്ക്കായി മിക്കപ്പോഴും ഇളയച്ഛന്റെ കൈവശം 500 രൂപ വീതം താൻ കൊടുത്തയ ക്കാറുണ്ടായിരുന്നെന്നും തെളിവിന് ഇളയച്ഛൻ ഇന്നും ജീവിച്ചിരുപ്പുണ്ടെന്നും അവർ പറയുന്നു.
അമ്മയുടെ അടുത്ത കൽക്കത്തയിലേക്കുള്ള വരവ് താൻ കാത്തിരിക്കുകയാണെന്നും ഇനിയുള്ള കാലം അമ്മയ്‌ക്കൊപ്പം കഴിയണമെന്നും മകനെയും കൂട്ടി മുംബൈക്ക് പോകാൻ തയ്യാറാണെന്നും ജീവിതത്തിൽ ഏറെ യാതനകൾ സഹിച്ച അമ്മയ്ക്ക് ഇനി അതിനുള്ള അവസരം നൽകില്ലെന്നും പറയുന്ന സ്വാതി, അതീന്ദ്രയുടെയും സുഹൃത്തിന്റെയും ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും എത്രയും പെട്ടെന്നുതന്നെ താൻ അമ്മയുടെ അടുത്തെത്തുമെന്നും അറിയിച്ചു.
ഇതിനിടെ റാണു മണ്ഡലിനെ അഭിനന്ദിച്ചുകൊണ്ട് ലതാ മങ്കേഷ്‌കർ അവർക്കയച്ച സന്ദേശത്തിൽ റാണുവിനെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി, ഒപ്പം തന്നെ അതേപടി അനുകരിക്കാൻ ശ്രമിക്കാതെ സ്വന്തം ശൈലികൂടി ഉണ്ടാക്കിയെടുക്കാൻ അവർ ഉപദേശിക്കുകയും ചെയ്തു.