പശ്ചിമ ബംഗാളിലെ റാണാഘാട്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലിരുന്നുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 21 ന് ലതാ മങ്കേഷ്‌കർ ആലപിച്ച "ഏക് പ്യാർ ക നഗ്മാ ഹേ" എന്ന ഗാനംഅതിമനോഹരമായി പാടി സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറിയ, മുഷിഞ്ഞവേഷവും പാറിപ്പറന്ന മുടികളുമുള്ള വൃത്തിഹീനയായ റാണു മണ്ഡൽ എന്ന വനിത ചുരുങ്ങിയ നാളുകൾകൊണ്ട് ബോളിവുഡിൽ സെൻസേഷനായി മാറിയിരിക്കുന്നു. വിസ്മയമുണർത്തുന്ന അവരുടെ ജീവിതകഥ അവിശ്വസനീയവും അതോടൊപ്പം അത്ഭുതാവഹവുമാണ്.
സൽമാൻ ഖാന്റെ പുതിയ ചിത്രത്തിനായി സംഗീത സംവിധായകൻ ഹിമേഷ് രേഷമിയ അവരെക്കൊണ്ട് " തേരേ മേരേ കഹാനി " എന്ന പാട്ട് കഴിഞ്ഞയാഴ്ച റിക്കാർഡ് ചെയ്യിക്കുകയുണ്ടായി. അതിനു പ്രതിഫലമായി 7 ലക്ഷം രൂപയാണ് അവർക്കു ലഭിച്ചത്. ഇതുകൂടാതെ സൽമാൻ ഖാനും സുഹൃത്തും കൂടി 50 ലക്ഷം രൂപ വിലയുള്ള ഒരു ഫ്ലാറ്റ് അവർക്കു മുംബയിൽ വാങ്ങിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.
അനേകം റിയാലിറ്റി ഷോകളിൽ അതിഥിയായി അവർ ക്ഷണിക്കപ്പെട്ടുകഴിഞ്ഞു. കൂടാതെ നിരവധി സ്റ്റേജ് ഷോകൾക്കും അവർ കരാർ ഒപ്പിട്ടിരിക്കുന്നു. ബംഗാൾ , ഹിന്ദി, തമിഴ് സിനിമകളിൽ നിന്നും പാടാനുള്ള ഒഫറുകൾ ഇപ്പോൾ റാണു മണ്ഡലിലെ തേടിയെത്തിരിക്കുന്നു. ഒറ്റരാത്രികൊണ്ട് അവരുടെ ജീവിതം ഒരു ഹോളിവുഡ് സിനിമപോലെ മാറിമറിയുകയായിരുന്നു.
<ഹിമേഷ് രേഷമിയ്ക്കും അതീന്ദ്ര ചക്രവർത്തിക്കുമൊപ്പം>
നമുക്കവരുടെ ജീവിതകഥയിലേക്കു കടക്കാം.
1960 നവംബർ 5 നു പശ്ചിമബംഗാളിലെ നാദിയ ജില്ലയിലുള്ള കൃഷ്ണനഗറിനടുത്തുള്ള കാർത്തിക് പാഡാ ഗ്രാമത്തിലെ ഒരു ക്രിസ്ത്യൻ ദരിദ്രകുടുംബത്തിലാണ് റാണു ജനിച്ചത്. പിതാവിന് സൈക്കിളിൽ വീടുവീടാന്തരം കൊണ്ടുപോയി തുണി വിൽക്കുന്ന തൊഴിലായിരുന്നു.റാണു അധികം പഠിച്ചില്ല. ചെറു പ്രായത്തിൽത്തന്നെ ആദ്യം മാതാവും പിന്നീട് പിതാവും അവർക്കു നഷ്ടപ്പെട്ടു.
ബന്ധുക്കളുടെ സംരക്ഷണയിൽ വളർന്ന റാണു വിന്റെ ഭാരം ഒഴിവാക്കാനായി അവരെ 13 മത്തെ വയസ്സിൽ ഗ്രാമത്തിൽത്തന്നെയുള്ള ബാബു മണ്ഡലിനു വിവാഹം ചെയ്തുകൊടുത്തു. അതിൽ ഒരു മകളുണ്ടായി. ബാബു മണ്ഡൽ ഭാര്യയേയും മകളെയും ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു. ജോലിക്കു പോകാതെ മദ്യപാനമായിരുന്നു അയാളുടെ സ്ഥിരം പരിപാടി.
ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാതെ ജന്മസിദ്ധമായി തനിക്കുലഭിച്ച പാടാനുള്ള സിദ്ധി റാണു ഉപയോഗപ്പെടുത്തി. സമീപത്തുള്ള ക്ലബ്ബിൽ പാട്ടുപാടാൻ സ്ഥിരമായിപ്പോയി. അതിൽനിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലർന്നത്. പക്ഷേ അതുമൂലം ആ കുടുംബബന്ധം തകർന്നു. ക്ലബ്ബിൽ പാട്ടും അഴിഞ്ഞാട്ടവുമായി നടക്കുന്ന വളെ തനിക്കാവശ്യമില്ലെന്നു പറഞ്ഞു ഭർത്താവ് ബന്ധമുപേക്ഷിച്ചുപോയി.
<മകൾ സ്വാതിക്കൊപ്പം>
പിന്നീട് ക്ലബ്ബിൽവച്ചു പരിചയപ്പെട്ട മുംബയിൽ ഷെഫായി ജോലിചെയ്യുന്ന ബബുലു മണ്ഡലുമായി റാണു അടുത്തു. അദ്ദേഹത്തെ വിവാഹം കഴിച് 2000 മാണ്ടിൽ അവർ മുംബൈക്ക് പോയി. അവിടെ ചിലസിനിമാ ക്കാരുടെ വീടുകളിൽ അവർ ജോലിക്കു നിന്നു .പാചകവും കുട്ടികളെ നോക്കുന്നതുമായിരുന്നു ജോലികൾ.
ഭർത്താവുമൊത്ത് സുഖജീവിതമായിരുന്നു അവിടെ. ആ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ടായി.ഒരാണും ഒരു പെണ്ണും. ( അവരിപ്പോൾ റാണുവിന്റെ ഒരകന്ന ബന്ധുവീട്ടിലാണുള്ളത്.)
2004 ൽ ഭർത്താവ് ബബ്‌ലു വിന്റെ ആകസ്മിക മരണമേല്പിച്ച ആഘാതം അവരെ ആകെത്തളർത്തിക്കളഞ്ഞു. മൂന്നു മക്കളുമായി എന്തുചെയ്യും എങ്ങോട്ടുപോകും എന്നൊരു ലക്ഷ്യവുമില്ലാതെ അവർ ഒടുവിൽ കൊൽക്കത്തയ്ക്ക് മടങ്ങി. ബന്ധുക്കളെല്ലാം പൂർണ്ണമായി അവരെ കൈവിട്ടു.
കുട്ടികളുമായി ഒരു പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ പട്ടിണിയിൽക്കഴിഞ്ഞ അവർക്ക് മാനസികരോഗം ( Nurological Disorder ) പിടിപെട്ടു. പലപ്പോഴും ഒരു ഭ്രാന്തിയെപ്പോലെ പെരുമാറാൻ തുടങ്ങി.വീടുവിട്ടുപോകുകയും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡ് കളിലും ലോക്കൽ ട്രെയിനുകളിലും പാട്ടുപാടി ഭിക്ഷ യാചിക്കാനും തുടങ്ങി.
<റാണാഘാട്ടിലെ അവരുടെ പൊട്ടിപ്പഴകിയ വീട്>
റാണുവിന്റെ ഈ അവസ്ഥകണ്ട് നാട്ടുകാരിടപെട്ടു ഇളയകുട്ടികളെ അവരുടെ അച്ഛന്റെ ബന്ധുക്കളെ ഏൽപ്പിക്കുകയായിരുന്നു. അപ്പോഴും മൂത്തമകൾ സ്വാതി കൂടെയായിരുന്നു. റാണുവിന്റെ ജീവിതരീതികൾ മകൾക്കിഷ്ടമായിരുന്നില്ല.
തെരുവുകളിലും റെയിൽവേസ്റ്റേഷനുകളിലും പാട്ടുപാടി ഭിക്ഷയെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും മകളും നിരന്തരം വഴക്കിട്ടു. പലപ്പോഴും മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന റാണു മകളെ ഉപദ്രവിക്കുന്നതും പതിവായി. ഒടുവിൽ 10 കൊല്ലം മുൻപ് മകൾ അമ്മയെ ഉപേക്ഷിച്ചുപോയി.
തൊട്ടടുത്ത ഗ്രാമത്തിലുള്ള ഒരു യുവാവിനെയാണ് മകൾ സ്വാതി വിവാഹം കഴിച്ചത്. അതിൽ ഒരു കുട്ടിയുണ്ട്. മകളുടെ ആ ബന്ധവും തകർന്നു. ഭർത്താവുമായി അകന്നുകഴിയുന്ന സ്വാതി ഒരു ചെറിയ സ്റ്റേഷനറിക്കട നടത്തിയാണ് ഉപജീവനം നടത്തുന്നത്. അമ്മ റാണു റെയിൽവേസ്റ്റേഷനുകളിലും ട്രെയിനുകളിലും പാട്ടുപാടി ഒരു ഭ്രാന്തിയെപ്പോലെ ജീവിക്കുന്നത് അവരറിയുന്നുണ്ടായിരുന്നു. ആളുകൾ നൽകുന്ന നാണയത്തുട്ടുകളും ,ആഹാരസാധനങ്ങളുമായിരുന്നുറാണു വിന്റെ ജീവനോപാധി.
2019 ജൂലൈ 21 ന് റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റേഷനിലെത്തിയപ്പോൾ അന്ന് യാദൃശ്ചികമായാണ് റാണു , ലതാജിയുടെ ഏക് പ്യാർ ക നഗ്മാ ഹേ എന്ന ഗാനം ആലപിക്കുന്നത് കാണുന്നത്. ഉടൻതന്നെ അദ്ദേഹമത് മൊബൈലിൽ പ്പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു...
ആ വീഡിയോ ഞൊടിയിടയിൽ വൈറലായി. ലക്ഷക്കണക്കിനാൾക്കാർ കാണുകയും ഷെയർ ചെയ്യുകയും സംഭവം ബോളിവുഡിൽവരെയെത്തുകയും ചെയ്തു. റാണു മണ്ഡലിനെപ്പറ്റി നാനാദിക്കിൽനിന്നും അന്വേഷ ണങ്ങൾ വന്നു. ഒടുവിൽ മുംബയിൽനിന്നുള്ള ഒരു റിയാലിറ്റി ഷോയുടെ അതിഥിയാകാനായുള്ള ക്ഷണം സംഗീതജ്ഞൻ ഹിമേഷ് രേഷാമിയ യിൽ നിന്ന് അതീന്ദ്ര ചക്രവർത്തിമുഖേന റാണു മണ്ഡലിനെത്തേടി യെത്തി.
സ്വന്തമായി ഒരു ID പ്രൂഫോ മേൽവിലാസമോ ഇല്ലാതിരുന്ന റാണു വിന് അതും തരപ്പെടുത്തിക്കൊടുത്തു നല്ല വസ്ത്രവും ധരിപ്പിച്ചു വിമാനത്തിൽ മുംബൈക്ക് കൊണ്ടുപോയത് അതീന്ദ്രയായിരുന്നു. റാണു മണ്ഡലിന്റെ ആദ്യവിമാനയാത്രപോലെത്തന്നെ ജീവിതവും ഒറ്റദിവസം കൊണ്ട് അങ്ങനെ മാറിമറിഞ്ഞു.
മുംബൈയിൽ ചാനലുകാർ ഒരു സലൂണിൽ റാണു മണ്ഡലിന്റെ മേക്കോവർ നടത്തി രൂപവും ഭാവവും അപ്പാടെ മാറ്റി വിലകൂടിയ സാരിയിലും മേക്കപ്പിലും റാണു ഒരു സെലിബ്രിറ്റിയായി മാറി. അന്ന് റിയാലിറ്റി ഷോയിൽ റാണു വീണ്ടും താൻ റെയിൽവേ സ്റ്റേഷനിൽപ്പാടിയ ലതാജിയുടെ ഗാനം 'ഏക് പ്യാർ ക നഗ്മ ഹേ പാടിയ ഉടൻ ഹിമേഷ് രേഷാമിയ , സൽമാൻഖാന്റെ ചിത്രത്തിലെ തന്റെ അടുത്ത ഗാനം അവർക്ക് ഓഫർ ചെയ്യുകയായിരുന്നു. റാണുവിന് വൈദ്യസഹായം നൽകാനും ചാനലുകാർ മറന്നില്ല.
ഹിമേഷ് രേഷാമിയയുടെ സംഗീതത്തിൽ അവർ ആലപിച്ച തേരേ മേരേ കഹാനി കഴിഞ്ഞദിവസം റിക്കാർഡ് ചെയ്യുകയുണ്ടായി. അതിന്റെ റിക്കാര്ഡിങ് വീഡിയോ പുറത്തുവിട്ടുകൊണ്ട് ഹിമേഷ് ഇങ്ങനെ കുറിച്ചു " ഇതാ ഇന്ത്യൻ സിനിമയിലെ ജൂനിയർ ലതാ മങ്കേഷ്‌കർ." ഓർക്കുക ഇന്നലെവരെ തെരുവിൽ ഒരു ഭ്രാന്തിയെപ്പോലെ അനാഥയായി യാചിച്ചുനടന്ന ഒരു സ്ത്രീക്ക് കിട്ടിയ ബഹുമതി.
ഇന്ന് റാണുമണ്ഡൽ വളരെ ഉയരെയാണ്. കേവലം രണ്ടുമാസം കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന പ്രശസ്‌തിയുടെ ഉയരങ്ങളിൽ അവരെത്തപ്പെട്ടിരിക്കുന്നു. കൈനിറയെ പാട്ടുകളും പ്രോഗ്രാമുകളും മുംബൈയിൽ സ്വന്തമായി വീടും ബാങ്ക് ബാലൻസും.
'അമ്മ പ്രശസ്തിയുടെ കൊടുമുടികൾ കയറിയപ്പോൾ 10 കൊല്ലത്തിനുശേഷം മകൾ സ്വാതി അമ്മയ്ക്കരുകിൽ ഓടിയെത്തി. മകൾ സ്വാർത്ഥയെന്ന് പലരും പഴിച്ചപ്പോഴും റാണുവിന് മകളോടൊരു പിണക്കവുമില്ല. ഇരുകൈയുംനീട്ടി അവളെ സ്വീകരിച്ചുകൊണ്ടവർ പറഞ്ഞു "യേ മേരീ പ്യാരി ബേട്ടി ഹേ" (ഇവളെന്റെ പ്രിയപ്പെട്ട മകളാണ്).
ഇന്ന് റാണു മണ്ഡലിന്റെ വീട്ടിൽ ആളുകളുടെ തിരക്കാണ്. പോയകന്ന 59 വർഷത്തെ വേദനകളും ഒറ്റപ്പെടലും രോഗങ്ങളും നരകതുല്യമായിരുന്ന ജീവിതവും വിട്ടൊഴിഞ്ഞു മുംബൈയിലെ തന്റെ സ്വന്തം ഫ്‌ളാറ്റിലിരുന്നു റാണു മണ്ഡൽ മകൾക്കൊപ്പം തിരക്കുകളിലും പുതിയൊരു ലോകം പടുത്തുയർ ത്തുകയാണ്...