വൃക്ഷമാതാവ് പത്മശ്രീ സാലുമരദാ തിമ്മക്കക്ക് 106 വയസ്സുണ്ട്. വിവാഹശേഷം മക്കളില്ലാതിരുന്ന ഇവർ ആത്മഹത്യ ചെയ്യാൻ വരെ ശ്രമിച്ചിരുന്നു. തിമ്മക്കയെ ശാന്തമായി സമാധാനിപ്പിച്ചതും മരങ്ങളെയും പ്രകൃതിയെയും മക്കളെപ്പോലെ സ്നേഹിക്കാൻ പഠിപ്പിച്ചതും അവരുടെ ഭർത്താവായിരുന്നു.
ദിവസവും രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന അവരിരുവരും ഭർതൃഗ്രാമമായ ഹുളിക്കലിനും കുടൂരിനു മിടയിലുള്ള 4 കിലോമീറ്റർ സ്ഥലത്ത് ഹൈവേയുടെ ഇരുവശവും 400 ആൾ മരങ്ങളും തണൽ വൃക്ഷങ്ങളും വച്ചുപിടിപ്പിച്ചു. ദിവസവും വെള്ളം കോരി സമയാസമയം അതിനൊക്കെ വളമിട്ട് വളർത്തി.
ഇത് കൂടാതെ കഴിഞ്ഞ 65 വർഷത്തിനിടെ ഗ്രാമമാകെ ഫലവൃക്ഷങ്ങളും തണൽ മരങ്ങളുമായി 8000 ത്തിലധികം മരങ്ങൾ അവർ നട്ടുപിടിപ്പിച്ചത് ഇന്നും തലയുയർത്തി നിൽക്കുന്നു.ഇതിനാൽ ഗ്രാമമാകെ പച്ചപ്പു പുതച്ച പുത്തനൊരനുഭൂതിയാണ് നമുക്ക് പകരുന്നത്.ഗ്രാമവാസികൾ ഇവരെ വൃക്ഷ മാതാവ് ( വൃക്ഷ മാതേ) എന്നാണു വിളിക്കുന്നത്.1991 ൽ തിമ്മക്കയുടെ ഭർത്താവ് മരണപ്പെട്ടു.
അനവധി നിരവധി പുരസ്‌ക്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. അതിൽ അന്താരാഷ്‌ട്ര പുരസ്‌കാ രങ്ങളും ഉൾപ്പെടുന്നു. കർണ്ണാടക സർക്കാർ ഇവർക്ക് വൃക്ഷനിരകൾ എന്നർത്ഥം വരുന്ന 'ശാലുമരദാ' എന്ന പട്ടം നൽകി ആദരിക്കുകയുണ്ടായി. അതുമൂലം 'സാലുമരദാ വൃക്ഷമാതേ തിമ്മക്ക' എന്നാണവർ ഇപ്പോൾ അറിയപ്പെടുന്നത്.ഇപ്പോൾ ഭാരതസർക്കാർ അവർക്ക് പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചിരിക്കുന്നു .
രാഷ്ട്രപതിയിൽനിന്ന് പത്മശ്രീ അവാർഡ് കൈപ്പറ്റുന്നവർ പാലിക്കേണ്ട നിബന്ധനകൾ അഥവാ പെരുമാറ്റച്ചട്ടം ( Protocol) തലേദിവസം റിഹേഴ്‌സൽ നടത്തിയാണ് പുരസ്‌ക്കാര ജേതാക്കളെ പരിശീലിപ്പിക്കുന്നത്. അത് തെറ്റിക്കാൻ പാടുള്ളതല്ല. എന്നാൽ രാഷ്ട്രപതിയിൽനിന്നു പുരസ്ക്കാരം സ്വീകരിച്ചശേഷം ക്യാമറയെ നോക്കാൻ അഭ്യർത്ഥിച്ചപ്പോൾ അതനുസരിച്ചു അവർ അതിനുശേഷം രാഷ്ട്രപതിക്കടുത്തുചെന്ന് അദ്ദേഹത്തിൻറെ തലയിൽ കൈവച്ചനുഗ്രഹിച്ചതു് പ്രോട്ടോക്കോൾ ലംഘനമായിരുന്നു.
എന്നാൽ രാഷ്ട്രപതിയാകട്ടെ അവർക്കു മുന്നിൽ നമ്രശിരസ്ക്കനായി നിന്നത് സദസ്സിൽനിന്ന് നിർത്താത്ത കയ്യടിക്കു കാരണമായി.അതുകൊണ്ടുതന്നെ തിമ്മക്കയെ ആരും തടഞ്ഞതുമില്ല.
പുരസ്‌കാരാഗ്രഹണത്തിനുശേഷം തിമ്മക്ക രാഷ്ട്രപതിഭവൻ പരിസരത്ത് ഒരു ഫലവൃക്ഷം നേടുകയും ചെയ്തു.