കോവിഡ് മൂലം ലോകത്ത് മനുഷ്യജീവനുകൾ മാത്രമല്ല മനോഹരങ്ങളായ ട്യൂലിപ്പ് പൂക്കൾക്കും വിനാശകാലമാണ്. ലോകമെമ്പാടുമുള്ള സന്ദർശകർക്ക് ഹരമായിരുന്ന ട്യൂലിപ്പ് പൂക്കൾ ഇന്ന് പല താഴ്വരകളിലെയും നിശബ്ദ കാഴ്ചകളാണ്.
ജപ്പാനിലെ ഷക്കൂറ നഗരത്തിൽ സ്ഥിതിചെയ്യുന്ന 'ഫറൂസുക' സ്‌ക്വയർ പാർക്കിൽ എല്ലാ വർഷവും നടക്കുന്ന ട്യൂലിപ് ഫെസ്റ്റിവലിൽ ആയിരക്കണക്കിനാൾക്കാരായിരുന്നു പങ്കെടുത്തിരുന്നത്.
100 ഇനങ്ങളിലായി 8 ലക്ഷത്തോളം പൂക്കളാണ് ഇക്കൊല്ലം അവിടെ വിടർന്നു വിലസി നിന്നത്.
കോവിഡ് ബാധയെത്തുടർന്ന് സർക്കാർ ട്യൂലിപ് ഫെസ്റ്റിവൽ നിരോധിച്ചുവെങ്കിലും പാർക്കിൽ ഈ പൂക്കളുടെ മനോമോഹന ദൃശ്യം കാണാൻ ആൾക്കാർ കൂട്ടം കൂട്ടമായി വരാൻ തുടങ്ങിയപ്പോൾ സർക്കാർ വിലക്കുകളും നിയന്ത്രണങ്ങളുമെല്ലാം പലപ്പോഴും പാളിപ്പോയിരുന്നു.
ഒടുവിൽ മറ്റു ഗത്യന്തരമില്ലാതെ മനസ്സില്ലാമനസ്സോടെ സർക്കാർ ആ തീരുമാനമെടുത്തു. പൂക്കളെല്ലാം അറുത്തുമാറ്റുക. ഗാർഡനിൽ ജോലിചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ആ കൃത്യം അതികഠിനമായിരുന്നു. കണ്ണീർ വാർത്തുകൊണ്ടാണ് അവർ പലരും അത് നിർവഹിച്ചത്.
എന്നിട്ടും ആൾക്കാരുടെ വരവ് കുറഞ്ഞില്ല. പൂക്കൾ അരിഞ്ഞുതള്ളിയതറിഞ്ഞ് പലരും അവിടെ സ്ഥിരമായി വരാനും പാർക്കിനുവെളിയിൽനിന്ന് വിലപിക്കാനും പാർക്ക് അധികാരികളെ അധിക്ഷേപിക്കാനും തുടങ്ങി.
ആൾക്കാരുടെ വരവും പ്രതിഷേധവും സ്ഥിരമായതോടെ അധികാരികൾ ട്രാക്റ്ററുപയോഗിച്ച് അവിടം മുഴുവൻ ഉഴുതുമറിച്ച് വയലേലയാക്കിയിട്ടു.
ഇപ്പോഴും ആളുകൾ വരുന്നുണ്ടെങ്കിലും നിലം ഉഴുതുമറിച്ചതിനാൽ അധികനേരം അവിടെ തങ്ങാറില്ല. അങ്ങനെ ഒരർത്ഥത്തിൽ കൊറോണയുടെ ബലിപീഠത്തിൽ 8 ലക്ഷം ട്യൂലിപ്പ് പൂക്കൾ ജീവത്യാഗം ചെയ്യപ്പെട്ടു.
ജപ്പാനിൽ ഇപ്പോൾ 11000 ത്തിലധികം കോവിഡ് ബാധിതരുണ്ട്. 281 കോവിഡ് മരണങ്ങളാണ് അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.