Advertisment

മുസ്ലിം തൊട്ട ഭക്ഷണം കഴിക്കില്ലെന്ന് ഇപ്പോഴും വാശിയിലാണെങ്കിൽ ചന്ദ്രനിൽ പോയി ജീവിക്കാം. വഴിയറിയില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണനെ ബന്ധപ്പെടാം .. അടുത്തിടെ ടിക്കറ്റ് കിട്ടിയ ആളാണ് അദ്ദേഹം !

author-image
admin
Updated On
New Update

- ഡോ: എസ്. എസ്. ലാൽ

Advertisment

ടിക്കറ്റ് കേരളത്തിൽ ലഭിക്കും

പ്രായപൂർത്തിയായ ഒരാളുടെ ഭക്ഷണരീതി അവനവന്റെ തെരഞ്ഞെടുപ്പാണ്. അതിൽ സർക്കാരിനു പോലും ഒന്നും ചെയ്യാനില്ല. സമീകൃതാഹാരത്തെയും പോഷകാഹാരത്തെയും കുറിച്ച് വേണമെങ്കിൽ സർക്കാരിന് അഭിപ്രായങ്ങൾ പറയാം. അല്ലാതെ കന്പോളത്തിൽ ലഭ്യമായ എന്തെങ്കിലും സാധനം നിർബന്ധമായി കഴിക്കണമെന്നോ വേണ്ടെന്നോ പറയാൻ ഒരു ശക്തിക്കും കഴിയില്ല.

ബീഫ് ഇല്ലെങ്കിൽ കോളേജ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കില്ലായിരുന്ന ഒരു ബ്രാഹ്മണ സുഹൃത്ത് എനിക്കുണ്ടായിരുന്നു. വേണമെങ്കിൽ പട്ടിണിയിരിക്കാനും തയ്യാർ, പക്ഷേ മാംസമില്ലാതെ ഭക്ഷണമിറങ്ങില്ല.

ക്രിസ്ത്യൻ സുഹൃത്ത് കൊണ്ടുവന്ന പന്നിയിറച്ചി അറിയാതെ കഴിച്ചുപോയ ഒരു മുസ്ലീം സുഹൃത്ത് അന്നേ ദിവസം മുഴുവൻ കോളേജിൽ കണ്ടിടത്തൊക്കെ തുപ്പി നടന്നത് ഓർമ്മയുണ്ട്.

publive-image

ഒരിക്കൽ ഇന്ത്യൻ കോഫീ ഹൗസിൽ വെജിറ്റബിൾ കട്ലറ്റ് എന്ന ധാരണയിൽ അറിയാതെ മട്ടൻ കട്ലറ്റ് കഴിച്ചുപോയ കർശന വെജിറ്റേറിയനായ മറ്റൊരു ബ്രാഹ്മണ സുഹൃത്ത് പിന്നീട് പാപപരിഹാരത്തിന് പൂജകൾ ചെയ്തെന്നാണറിഞ്ഞത്. എന്നാൽ തെറ്റിക്കഴിച്ച മട്ടൻ കട്ലറ്റിനായിരുന്നു കൂടുതൽ രുചി എന്ന് തുറന്നുപറഞ്ഞ് ഒരു ദിവസം അയാൾ പൊട്ടിച്ചിരിച്ചു.

മെഡിക്കൽ കോളേജിൽ എത്തുന്നതിനു മുന്പ് അച്ഛനൊപ്പം ശബരിമലയിൽ പോയിട്ടുണ്ട്. പ്രധാനമായും അച്ഛനും അമ്മയ്ക്കും വേണ്ടിയും പിന്നെ ചില്ലറ പേടി കൊണ്ടും അന്പലത്തിൽപ്പോയ കാലം. ശബരിമല യാത്രയുടെ തലേദിവസം കൊല്ലത്തെ ഒരു പ്രശസ്ത ഹിന്ദു കുടുംബത്തിൽ നിന്നും ഉച്ചക്ക് മട്ടനും ചിക്കനും നന്നായി വീശി. കഴുത്തിലെ മാലയുടെ കാര്യം അന്നേരം ഞാൻ ഓർത്തില്ല. ഓർത്തിരുന്നെങ്കിലും ഒരു പക്ഷേ ഞാൻ കണ്ണടച്ചേനേ. അത്രക്ക് കൊതിപ്പിക്കുന്ന മണമായിരുന്നു ഭക്ഷണത്തിന്. കഴിച്ചപ്പോൾ തകർപ്പൻ രുചിയും.

എന്നാലും ചെറിയ കുറ്റബോധം തോന്നിയ ഞാൻ വൈകുന്നേരം കെട്ടുനിറയ്ക്കുന്നതിനു മുന്പ് പരമ ഭക്തനായ അച്ഛനോട് കാര്യം പറഞ്ഞു. ‘അച്ഛമ്മ അറിഞ്ഞോ’ എന്നു മാത്രമാണ് അച്ഛൻ ചോദിച്ചത്. ‘ഇല്ല’ എന്നു പറഞ്ഞപ്പോൾ എന്നാൽ അറിയണ്ട എന്നു പറഞ്ഞ് കണ്ണിറുക്കിക്കാണിച്ചു. നല്ല മണമുള്ള സോപ്പിട്ട് ഒരു കുളി കുളിക്കാനും പറഞ്ഞു. സോപ്പിട്ട് തീർത്ത പാപം!

ശബരിമലയ്ക്ക് യാത്രയാക്കാൻ നാട്ടിൽ നിന്നും വന്നിരുന്നതാണ് അച്ഛമ്മ. എനിക്ക് മെഡിസിന് അഡ്മിഷൻ കിട്ടാൻ അവരുടെ നേർച്ചയായിരുന്നു ആ ശബരിമല യാത്ര. മട്ടൻ കഴിച്ചുപോയെങ്കിലും നേർച്ച ഫലിച്ചു. പ്രവേശനപ്പരീക്ഷ ഫലം വന്നപ്പോൾ എനിക്ക് മെഡിസിന് കിട്ടി. പഠിപ്പിച്ച അദ്ധ്യാപകരുടെയും പഠിച്ച എന്റെയും ക്രെഡിറ്റ് അയ്യപ്പൻ അടിച്ചോണ്ടും പോയി.

എന്റെ മക്കൾക്ക് രണ്ടു പേർക്കും ചെറുപ്പത്തിൽ ചിക്കനോട് ആക്രാന്തമായിരുന്നു. പൊതുവേ വെജിറ്റേറിയൻ ഭക്ഷണത്തോട് മാത്രം താൽപരമുള്ള സന്ധ്യ അവന്മാർക്കായി ചിക്കൻ വെച്ചതിന് കണക്കില്ല. ചിക്കൻ ഉണ്ടാക്കിത്തന്നില്ലെങ്കിൽ പരീക്ഷ ബഹിഷ്‌ക്കരിക്കുമെന്നു വരെ രണ്ടാംക്ലാസുകാരൻ ഇളയ മകൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവന് അഞ്ചു വയസുള്ളപ്പോൾ കേരളത്തിലെ ഒരു കല്യാണസദ്യയിൽ ഭക്ഷണം വിളന്പിയ സ്വാമിയെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.

ഇലയിൽ കൊണ്ടുവച്ച കറികളെല്ലാം പച്ചക്കറിയായപ്പോൾ അടുത്ത കറിയും പച്ചക്കറി വിളന്പിയ സ്വാമിയോട് 'ചിക്കൻ കൊണ്ടു വാടോ' എന്നവൻ അലറി. അവന്റെ വായ പൊത്താൻ സന്ധ്യ ശ്രമിച്ചു. ആദ്യമൊന്ന് ഞെട്ടിയെങ്കിലും സ്വാമി അവന്റെ കവിളിൽ തലോടി. മനുഷ്യ സ്നേഹിയായ സ്വാമി!

ആചാര സംരക്ഷകർക്കിയിലും ഇപ്പോഴും ദൈവത്തിനും ഭക്തർക്കും അച്ഛനമ്മമാർക്കും നിങ്ങൾക്കും എനിക്കും എന്റെ മക്കൾക്കുമൊക്കെ ഒരഡ്ജസ്റ്റ്മെന്റിൽ അങ്ങനെ സുഖമായി ജീവിക്കാൻ കഴിയുന്ന ഇടമാണ് കേരളം.

ഡൽഹിയിൽ കുറേക്കാലം താമസിച്ചപ്പോൾ സംഗതികൾ തികച്ചും വ്യത്യസ്തമായിരുന്നു. ഡൽഹിയിലെ ഒരു സന്പന്ന കോളനിയിലാണ് ഞങ്ങൾ ചെന്നുപെട്ടത്. മക്കൾക്കായി ചിക്കനുണ്ടാക്കൽ സന്ധ്യ അവിടെയും നിർബാധം തുടർന്നു. കുട്ടികളുടെ വിശപ്പടക്കുകയാണല്ലോ ആ പ്രായത്തിൽ ഏതൊരമ്മയുടെയും പ്രധാന ചിന്ത.

കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കിക്കൊടുക്കാൻ കഴിയാത്ത ഒരുപാട് അമ്മമാരുടെ കണ്ണീരു കാണുന്ന നാടാണ് ഇന്നും നമ്മുടേത്.

ഡൽഹിയിലെ ആ കോളനിയിൽ ഞങ്ങളെപ്പോലെ അവിടവിടെ കുറച്ച് മലയാളികൾ ഉണ്ടായിരുന്നു. അവരും മാംസഭക്ഷണം പാകംചെയ്യും. ഉത്തരേന്ത്യയിൽ നമ്മൾ മലയാളികളുടെ പാചകം കോളനി മാത്രമല്ല, ജില്ല മുഴുവനും അറിയും. ഭക്ഷണത്തിലെ മസാലകൾ തന്നെ കാരണം. ഈ മണമടിക്കുന്പോൾ ചില ഉത്തരേന്ത്യൻ ആചാര സംരക്ഷകർക്ക് കലിയിളകും.

നമ്മുടെ മസാലയുടെ മണമടിച്ചാൽ ഉടൻ അവരിൽ ചിലർ പറയും "ഓ മലയാളികൾ ബീഫ് വയ്ക്കാൻ തുടങ്ങി." അവർ കുന്തിരിക്കം ഒക്കെ പുകച്ച് പ്രാർത്ഥിക്കുന്ന പൂജാമുറിയിൽ നമ്മുടെ 'ബീഫി'ന്റെ മണം ഇരച്ചുകയറും. വെറും വയറ്റിൽ പൂജ ചെയ്യുന്ന ഭക്തന്റെ കുടലിന് അറിയില്ലല്ലോ അതിന്റെ ഉടമസ്ഥൻ വെജിറ്റേറിയൻ ആണെന്ന്. മണമടിച്ച് കുടൽ കിടന്നു പിടയ്ക്കും. ഭക്തന് കലിയിളകും. തെറി മലയാളിക്ക്, പാവം ബീഫിന്.

ഡൽഹിയിൽ അന്നും ബീഫ് നിഷിദ്ധമാണ്. ഇന്ദിരാ മാർക്കറ്റിലൊക്കെ കളളക്കടത്തു സാധനം കൈകാര്യം ചെയ്യുന്നതു പോലെയാണ് ആരുമറിയാതെ മലയാളികൾ ഞായറാഴ്ച ബീഫ് വാങ്ങിയിരുന്നത്. നമ്മൾ വീട്ടിൽ ഉണ്ടാക്കിയത് ചിലപ്പോൾ ഉരുളക്കിഴങ്ങ് കറിയായിരിക്കും. പക്ഷേ മണം കൊണ്ട് ഡൽഹിക്കാരനത് ബീഫാണ്. ഞങ്ങളുടെ കോളനിയിലും മലയാളികൾ 'ബ്ലഡി മലയാളികൾ' ആയിരുന്നു. മൂന്നു നേരവും പശുവിനെ തിന്നുന്നവർ.

വെജിറ്റേറിയൻ ഭക്ഷണം എന്താണെന്ന് മനസിലാകാത്ത പാശ്ചാത്യ രാജ്യങ്ങളുണ്ട്. ഭക്ഷണത്തിൽ വെജിറ്റബിൾ കൂടി കഴിക്കുന്നതിനെപ്പറ്റി മാത്രമേ അവർക്കറിയൂ, വെജിറ്റബിൾ മാത്രം കഴിക്കുന്നത് അറിയില്ല.

ബീഫ് വിഷയത്തിൽ ഉത്തരേന്ത്യക്കാരെ വെറുതേ കുറ്റം പറയാനും കഴിയില്ല. അത്ര രൂഢമൂലമാണ് അവരിൽ മിക്കവരുടേയും വിശ്വാസം. എൽ.എൽ.എം. പഠിക്കാൻ ജനീവയിൽ വന്ന ഡൽഹിക്കാരായ രണ്ട് വിദ്യാർത്ഥികളുമായി പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. ആ ചെറുപ്പക്കാർക്ക് പോലും കാര്യങ്ങൾ മനസിലാകുന്നില്ല. ബീഫ് കഴിച്ചാൽ ആയുസ് കുറയുമെന്ന് അവർ തീർത്തും വിശ്വസിച്ചു.

ബീഫ് കഴിക്കുന്ന കേരളീയർക്കും പാശ്ചാത്യർക്കും ഡൽഹിക്കാരേക്കാൾ കൂടുതൽ ആയൂർദൈർഘ്യമുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ അവർ കുഴഞ്ഞു. ആദ്യമായാണവർ അതാലോചിച്ചത്. എങ്കിലും അത് അംഗീകരിക്കാൻ അവർ തയ്യാറായില്ല. ദൈവത്തിന് നിരക്കാത്തതാണെന്നും പുരാണങ്ങളിൽ പറയുന്നതിന് വിരുദ്ധമാണെന്നുമായി അവരുടെ വാദം.

നാട്ടിൽ നിന്ന് നിയമം പഠിച്ചിട്ട് ജനീവയിൽ അന്താരാഷ്ട്ര നിയമം പഠിക്കാൻ വന്ന ചെറുപ്പക്കാർ വാദത്തിനായി ആശ്രയിക്കുന്നത് പുരാണങ്ങളെ..! പുരാണത്തിൽ എവിടെ പറഞ്ഞിരിക്കുന്നു എന്നു ചോദിച്ചപ്പോൾ പുരാണങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യരുതെന്നായി. ഇതാണ് ഉത്തരേന്ത്യയിൽ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരിൽ പോലും പലപ്പോഴും കാണുന്ന മനോഭാവം. ഇതിൽ നിന്നും വ്യത്യസ്തമായ തിരിച്ചറിവുകളുള്ള കുറേപ്പേർ അവിടെയും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ അവർ നിസ്സഹായരാണ്.

സൊമാറ്റോയിലൂടെ ഭക്ഷണം കൊണ്ടുവരുന്നത് ഹിന്ദു തന്നെ ആയിരിക്കണമെന്ന് വാശിപിടിക്കുന്ന മണ്ടൻ ശുക്ലമാർ മേൽപ്പറഞ്ഞ വിഭാഗത്തിൽ പെടുന്നതാണ്. അവരാണ് മുസ്ലീം കൊണ്ടുവരുന്ന ഭക്ഷണത്തെ തിരിച്ചയയ്ക്കുന്നത്. മുസ്ലീമിനെയും ബീഫിനെയും അവർ ചേർത്താണ് കാണുന്നത്. അയാളെ മണ്ടൻ എന്നു പറഞ്ഞത് നല്ല ബോധത്തോടെയാണ്. ഇംഗ്ലീഷൊക്കെ എഴുതുന്ന അയാൾക്ക് സാമാന്യ ബോധമില്ലാത്തതു കൊണ്ടാണ് മണ്ടനാകുന്നത്. ഒരു മുസ്ലീം തൊടാത്ത ഭക്ഷണമോ വെള്ളമോ മുസ്ലീം ശ്വസിക്കാത്ത വായുവോ അയാൾക്ക് ഏതെങ്കിലും നാട്ടിൽ കിട്ടുമോ? അത്രയ്ക്ക് ബോധമില്ലാത്തവൻ.

ഇതിനകം അയാൾക്ക് കാര്യങ്ങൾ മനസിലായിക്കാണണം. അതല്ല, മുസ്ലിം തൊട്ട ഭക്ഷണം കഴിക്കില്ലെന്ന് ഇപ്പോഴും വാശിയിലാണെങ്കിൽ അയാൾക്ക് ചന്ദ്രനിൽ പോയി ജീവിക്കാം. അവിടാകുന്പോൾ മുസ്ലീമുമില്ല, ബീഫും ഇല്ല.

ഇനി ചന്ദ്രനിൽ പോകേണ്ട വഴിയറിയില്ലെങ്കിൽ കേരളവുമായി ബന്ധപ്പെടാം. അടൂർ ഗോപാലകൃഷ്ണനെ ബന്ധപ്പെട്ടാൽ ട്രാവൽ ഏജൻസിയുടെ വിവരങ്ങളും ലഭിക്കും. അടുത്തിടെ ടിക്കറ്റ് കിട്ടിയ ആളാണ് അദ്ദേഹം.

Advertisment