ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നതാണ് ഇന്ത്യയുടെ യശസ്. അറുപതു കോടി ജനങ്ങൾ വോട്ടു ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പാണ് ഇന്ത്യയിലേതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.
ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പാണ് ഇന്ത്യയിലേതെന്നും ട്രംപ് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ ലഭിച്ച സ്വീകരണയോഗത്തിൽ ചൂണ്ടിക്കാട്ടി. എല്ലാം ശരി തന്നെ.
സ്വാതന്ത്ര്യം ലഭിച്ച 1947 മുതൽ ജനാധിപത്യം കൈവിടാതെ ഇന്ത്യ കാക്കുന്നു. ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യം നേടിയ കാലത്തു തയാറാക്കിയ ഇന്ത്യൻ ഭരണഘടനയും ഏറ്റവും മികച്ചതാണ്.
ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനകീയ ഭരണം എന്ന ഏബ്രഹാം ലിങ്കണ് നൽകിയ നിർവചനത്തോളം മികച്ച ജനാധിപത്യമാണു നമ്മുടെ സങ്കൽപം. എല്ലാ പൗരന്മാർക്കും സ്വാതന്ത്ര്യവും തുല്യനീതിയും ഉറപ്പുനൽകിയ പുരോഗമനപരവും വിശാലവുമായ ജനാധിപത്യ ഭരണമാണു ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്തത്.
എന്നാൽ, ഇന്ത്യയിലെ ജനാധിപത്യം എത്ര മാത്രം ജനാധിപത്യപരവും ജനകീയവുമാണ് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ല. ജനങ്ങളുടെ മേലുള്ള രാഷ്ട്രീയ, ഉദ്യോഗസ്ഥ മേലാളന്മാരുടെ ‘ജന ആധിപത്യ ഭരണം’ ആണ് പ്രായോഗികമായി നടക്കുന്നതെന്നതു വെറും പരാതി മാത്രമല്ല.
അമേരിക്കയിലേതു പോലെ ജനങ്ങൾ നേരിട്ടു രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കുന്ന പ്രസിഡൻഷൽ ഡെമോക്രസിയിലും ജനപ്രതിനിധികൾ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന ഇന്ത്യയിലെ പാർലമെന്ററി ഡെമോക്രസിയിലും ചിലപ്പോൾ ജനങ്ങൾ വിഡ്ഡികളാക്കപ്പെടുന്നുണ്ട്. സത്യവും നീതിയും സ്വാതന്ത്ര്യവും ക്രൂശിക്കപ്പെടുകയും ചെയ്യുന്നു.
ഭിന്നതകളും വെല്ലുവിളികളും
ഇന്ത്യയിലെ ജനാധിപത്യം പക്ഷേ വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണു നേരിടുന്നത്. മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എഴുതിയതു പോലെ- ത്രിതല അപകടങ്ങളാണ് ഇന്ത്യയിലിപ്പോൾ. മതപരവും ജാതീയവുമായ ഭിന്നതകൾ, സാന്പത്തിക മുരടിപ്പ് എന്നിവയോടൊപ്പം ആഗോളമായ സാംക്രമികരോഗ ഭീഷണിയും.
കോവിഡ്- 19 എന്ന കൊറോണ വൈറസ് ഉയർത്തുന്ന വെല്ലുവിളി വിദേശത്തുനിന്നെത്തിയതാണ്. എന്നാൽ, 53 പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിലേക്കു വഴിതെളിച്ച സാമൂഹികമായ വിദ്വേഷവും സാന്പത്തിക മേഖലയിലെ തളർച്ചയും രാജ്യം സ്വയം വരുത്തിവച്ചതാണ്.
ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്നതിനു പുറമേ, ലോകത്തിലെ സാന്പത്തിക, ജനാധിപത്യ ശക്തിയെന്ന ആഗോളതലത്തിലെ കരുത്തു ചോർത്തുന്നതാണ് ഈ സ്ഥിതിവിശേഷമെന്നു മൻമോഹൻ സിംഗ് അടിവരയിടുന്നു.
പൊതുസമൂഹത്തിന്റെ എല്ലാ തലങ്ങളിലും- രാഷ്ട്രീയക്കാർ, മതസ്ഥാപനങ്ങൾ, സർവകലാശാലകൾ, പൊതുസ്ഥലങ്ങൾ എന്നിവ മുതൽ സ്വകാര്യ വീടുകൾക്കുള്ളിൽ വരെ ജാതീയവും വർഗീയവുമായ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം പടരുന്നു. പലർക്കും ഭയവും അങ്കലാപ്പും ആശങ്കയും മാറുന്നില്ല.
പൗരന്റെ ജീവനും സ്വത്തിനും മുതൽ വിശ്വാസത്തിനു വരെ സംരക്ഷണം ഉറപ്പില്ല. മൗലിക സ്വാതന്ത്ര്യവും നീതിയും പോലും നിഷേധിക്കപ്പെടുന്നു. കോടതികളും മാധ്യമങ്ങളും തെരഞ്ഞെടുപ്പു കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളും വരെയുള്ളവയുടെ വിശ്വാസ്യതയിൽ സാധാരണ ജനത്തിനു വിശ്വാസം നഷ്ടമാകുന്ന നില.
ജനാധിപത്യ ഭരണ സംവിധാനങ്ങളുടെ മൂലക്കല്ലുകളായ നിയമനിർമാണ സഭകൾ, നീതിന്യായ കോടതികൾ എന്നിവ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ വരെയെല്ലാം ദുരുപയോഗപ്പെടുത്തിയും ദുർബലപ്പെടുത്തിയും ആധിപത്യം സ്ഥാപിച്ചുമാണു ജനാധിപത്യം ദുർബലപ്പെടുത്തുന്നത്.
ജഡ്ജി നിയമനം മുതൽ നിലപാടുകൾ വരെയുള്ളവയിൽ കൈകടത്താനും സ്വാധീനിക്കാനും അധികാരവും ഭീഷണികളും പ്രലോഭനങ്ങളും ഭരണക്കാർ ഉപയോഗിക്കുന്നുവെന്നത് ആരോപണം മാത്രമാകില്ല.
പൗരത്വം പോലും പരിക്കിൽ
ഏഴു പതിറ്റാണ്ടുകൾ പിന്നിടുന്പോഴും ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസ്ഥ കൂടുതൽ അപകടകരവും ആശങ്കാജനകവുമാകുന്നു. ജനസേവകർ ആകേണ്ട മന്ത്രിമാരും ഉദ്യോഗസ്ഥരും പോലീസും ന്യായാധിപന്മാരും എല്ലാം ജനങ്ങളെ വർഗീയവും ജാതീയവും പ്രാദേശികവും സാമൂഹികവുമായി ഭിന്നിപ്പിച്ചു ഭരിക്കുന്നു.
ജനസേവകർ ആകേണ്ട വർ അധികാരം ദുർവിനിയോഗം ചെയ്ത്, പൊതുസ്വത്തു വിദഗ്ധമായി കൊള്ളയടിച്ചും തടിച്ചുകൊഴുക്കുന്നു. സേവകരാകേണ്ട വർ രാജാക്കന്മാരെ പോലെ വാഴുകയാണ്.
പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള ജനങ്ങളുടെ മൗലികാവകാശങ്ങളെ നിയന്ത്രിച്ചും ഭീഷണിപ്പെടുത്തിയും കൂച്ചുവിലങ്ങിടുന്ന നില. വിയോജിക്കാനുള്ള സുപ്രധാനവും മൗലികവുമായ അവകാശം കവരാൻ ഒളിഞ്ഞും തെളിഞ്ഞും സർക്കാരുകൾ ശ്രമിക്കുന്നു.
ഭൂരിപക്ഷത്തിന്റെ പേരിൽ ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുന്നു. ഭൂരിപക്ഷ വാദം ജനാധിപത്യത്തിന്റെ വിരോധാഭാസം ആണെന്ന് സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത ചൂണ്ടിക്കാട്ടിയതു മറക്കരുത്.
പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഭീകരമാണ്. ഭൂരിപക്ഷത്തിന്റെ മേധാവിത്വം ഉറപ്പിക്കുക മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ അസ്തിത്വം പോലും ചോദ്യംചെയ്യപ്പെടുന്നു.
മത, ഭാഷാ ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം ഉറപ്പാക്കിയ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ മാറ്റാനും ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ഭയാശങ്കയിലാക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. ഇവയിൽ ചിലതൊക്കെ മറയില്ലാതെയാണു കൊണ്ടുവരുന്നതെന്നതും ആശങ്ക കൂട്ടുന്നു.
കണ്ണീരായി ഡൽഹി കലാപം
ഡൽഹിയിൽ കത്തിയെരിഞ്ഞ ജീവനുകളും കടകളും വിദ്യാലയങ്ങളും ദേവാലയങ്ങളും ഉൾപ്പെടെയുള്ളതെല്ലാം പുതിയ ഇന്ത്യയുടെ പ്രതീകവും ചോദ്യചിഹ്നങ്ങളുമാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സ്വപ്നം കണ്ട ഭാരതത്തിനു കളങ്കമാകുന്ന വർഗീയതയും വിഭാഗീതയും അക്രമങ്ങളുമാണു രാജ്യത്തു കാണാനാകുക. ആളിപ്പടരുന്ന തീയേക്കാൾ ഭയാനകമാണു മനസുകളിൽ പടരുന്ന വിദ്വേഷവും വൈരാഗ്യവും.
അന്പതിലേറെപ്പേർ അതിക്രൂരമായി കൊല്ലപ്പെടുകയും ഇരുനൂറിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്ത ഡൽഹി കലാപത്തിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുമുണ്ട്. ഗുജറാത്ത്, ഒഡീഷയിലെ കാണ്ഡമാൽ എന്നിവിടങ്ങളിൽ ന്യൂനപക്ഷങ്ങൾക്കു നേരേയുണ്ടായ വംശഹത്യയുടെ പുതിയ അവതാരമായിരുന്നു ഡൽഹിയിൽ നടന്നത്.
പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മൂക്കിനു കീഴെ. അതും അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ നടന്ന ആസൂത്രിത അക്രമം മൂന്നു ദിവസം തടസമില്ലാതെ തുടരണമെങ്കിൽ സർക്കാരിന്റെയും പോലീസിന്റെയും മൗനസമ്മതവും പിന്തുണയും ഇല്ലാതെ സാധ്യമാകില്ല.
രാജ്യതലസ്ഥാനത്തെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാനോ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും ദുരിതബാധിതരെയും ആശ്വസിപ്പിക്കാനോ പോലും ഡൽഹിയിലുണ്ടായിട്ടും അമിത് ഷായോ മറ്റേതെങ്കിലും കേന്ദ്രമന്ത്രിയോ ഇനിയും തയാറാകാത്തത് ഞെട്ടിപ്പിക്കും.
കലാപം അവസാനിച്ചശേഷം സമാധാനത്തിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും കലാപം തടയാൻ ഉത്തരവാദിത്വമുള്ള ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി നേതാക്കളും അക്രമികളെ അപലപിക്കാൻ ഇനിയും തയാറായില്ലെന്നതും കാണാതെ പോകില്ല.
എന്തിനേറെ, ക്രമസമാധാന പാലനത്തിൽ വലിയ വീഴ്ച വരുത്തിയ ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാലിനെയും കേന്ദ്രസർക്കാർ കുറ്റപ്പെടുത്തിയില്ല. ക്രമസമാധാന പാലനത്തിനു കൃത്യമായ ഉത്തരവാദിത്വമുള്ള ജില്ലാ മജിസ്ട്രേറ്റു കൂടിയായ കളക്ടർ, പോലീസ് കമ്മീഷണർ,
സൂപ്രണ്ട് തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരേയും കർശന ശിക്ഷാനടപടി ഉണ്ടായില്ല. കേന്ദ്രം ഭരിക്കുന്നവർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും കലാപകാരികൾക്കും ഒരേ സമീപനവും അജൻഡയുമാണെന്നു സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല.
ജനങ്ങളോടൊപ്പം നിന്നു സമാധാനത്തിനും സൗഹാർദത്തിനുമായി നേരിട്ടു രംഗത്തുണ്ടാകേണ്ടിയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അസാന്നിധ്യവും അപായസൂചനയാണ്.
കലാപദിവസങ്ങളിൽ മാത്രമല്ല, അന്പതിലേറെ പൗരന്മാരുടെ മരണത്തിനുശേഷം രാഹുൽ ഗാന്ധിയും പ്രതിപക്ഷ എംപിമാരും സന്ദർശിച്ച ശേഷം പോലും ദുരന്തബാധിത പ്രദേശത്തേക്കു മുഖ്യമന്ത്രി പോകാത്തതു ജനാധിപത്യത്തിലെ അത്യപൂർവവും അതീവ ഗുരുതരവുമായ ക്രൂരനടപടിയാണ്.
അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകുന്പോൾ ജനങ്ങൾക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകാൻ അവരോടൊപ്പം ഉണ്ടാകേണ്ടതു ജനനേതാക്കളുടെ കടമയാണ്.
എംപിമാരെ കൂട്ടിലടയ്ക്കരുത്
പാർലമെന്റിന്റെ ഇപ്പോൾ നടന്നുവരുന്ന ബജറ്റ് സമ്മേളനത്തിൽ ഉണ്ടായതൊന്നും ജനാധിപത്യത്തിനു ഭൂഷണമല്ല. രാജ്യത്തിനാകെ വലിയ അപായവും അപമാനവുമായ ഡൽഹിയിലെ വർഗീയ കലാപത്തെക്കുറിച്ചുള്ള ചർച്ച ബുധനാഴ്ച വരെ നീട്ടാനുള്ള കേന്ദ്രസർക്കാരിന്റെ സമീപനത്തിൽ അപകടം പലതുണ്ട്.
ഡൽഹിയിലെ ക്രമസമാധാന പാലനത്തിന്റെ പൂർണ ചുമതലയുള്ള കേന്ദ്രസർക്കാരിന്റെ, പ്രത്യേകിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വലിയ പരാജയം ആണു ഡൽഹിയിൽ കണ്ടത്.
രാജ്യതലസ്ഥാനത്തെ വലിയ കലാപം ചർച്ച ചെയ്യാനെങ്കിലും തയാറായാൽ ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കാമായിരുന്നു. ഹോളി ആഘോഷം കഴിഞ്ഞേ കലാപം ചർച്ച ചെയ്യൂ എന്ന വാശി തീർത്തും തെറ്റും അപലപനീയവുമാണ്.
പരസ്പരം വെട്ടിക്കൊന്നു സഹോദരന്മാർ മരിച്ചുകിടക്കുന്പോൾ ഹോളി പോലെയുള്ള ആഘോഷങ്ങൾ ഒഴിവാക്കുകയാണു വേണ്ട ത്. എന്നാൽ, കൊറോണ വൈറസ് ഭീതിയുടെ പേരിലാണു രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഘോഷം ഉപേക്ഷിച്ചത്. അപ്പോഴും പാർലമെന്റിലെ ചർച്ച വൈകിപ്പിക്കാനുള്ള തീരുമാനം മാറ്റിയില്ല.
രാജ്യത്തെയാകെ നടുക്കിയ വടക്കു കിഴക്കൻ ഡൽഹിയിലെ കലാപം മറ്റെല്ലാം മാറ്റിവച്ച് ആദ്യം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തികച്ചും ന്യായമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമെന്പാടും തെരുവിൽ പ്രതിഷേധിച്ച പതിനായിരങ്ങളുടെ ആവശ്യം കണ്ടില്ലെന്നു നടിച്ചതിനേക്കാൾ മോശമാണു പാർലമെന്റിലെ ചർച്ച അനാവശ്യമായി വൈകിപ്പിച്ച സർക്കാരിന്റെ നടപടി.
അതിലേറെ വലിയ തെറ്റാണ് എംപിമാരെ ലോക്സഭയിൽനിന്ന് ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്ത നടപടി. വിയോജിക്കുന്ന എംപിമാരെ പോലും കൂട്ടിലടച്ചു നിശബ്ദമാക്കാനുള്ള ശ്രമങ്ങൾ ദുരന്തമാകും. പ്രതിപക്ഷവും പ്രതിഷേധവും ഇല്ലാതാക്കി ഭരിക്കാനുള്ള ചിന്ത പോലും ജനാധിപത്യത്തിന്റെ അന്ത്യമാകും.
ഇനിയും വേണം സ്വാതന്ത്ര്യം
പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും തുല്യനീതിയുമാണു ജനാധിപത്യത്തിന്റെ തായ്വേരുകൾ. പക്ഷേ ഇന്ത്യയെന്ന മഹത്തായ സങ്കൽപത്തിന്റെ തായ്വേരുകൾ അറുത്തുമാറ്റപ്പെടുന്നു. ജനാധിപത്യം, സ്വാതന്ത്ര്യം, പൗരാവകാശങ്ങൾ, നീതിയും ന്യായവും എന്നിവയെല്ലാം സംരക്ഷിക്കാൻ വേണ്ടിയുള്ള രണ്ടാം സ്വാതന്ത്ര്യ സമരത്തിനു കാലമായി.
വിദേശികളിൽ നിന്നു മോചനം നേടാനായിരുന്നു നമ്മുടെ രാഷ്ട്രപിതാക്കന്മാരുടെയും പൂർവികരുടെയും സമരം. എന്നാൽ, സ്വന്തം ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുകയും നീതി നിഷേധിക്കുകയും ചെയ്യുന്ന പുതിയകാല ഭരണക്കാരിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി ഇനി പോരാടേണ്ടിയിരിക്കുന്നു. ജീവ വായുവിനേക്കാൾ പ്രധാനമാണു സ്വാതന്ത്ര്യം.
(ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ)
കടപ്പാട്: ദീപിക