- ഹരിഹരൻ പങ്ങാരപ്പിള്ളി
കഞ്ഞികുടിക്കണമെങ്കിൽ നല്ല സമയം നോക്കേണ്ടിയിരുന്നൊരു ബാല്യത്തിലൂടെ കടന്നു പോയൊരുപാടുപേരിലൊരാളായി ആ ഗ്രാമത്തിൽ ജനിച്ചു എന്ന് പറയാൻ ഒരു മടിയും എന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ജീവിച്ച് പിന്നീട് അതൊന്നും അനുഭവിച്ചിട്ടില്ല എന്ന് പറയുന്നവരോട് പുച്ഛം മാത്രമാണ് മനസ്സിൽ സൂക്ഷിച്ചിട്ടുള്ളത്.
അരി തീരുമ്പോ ഒരു മടിയുമില്ലാതെ അയൽപക്ക വീട്ടിൽ പോയി " നാഴി അരി കടം തരണം റേഷൻ കിട്ടുമ്പോൾ തിരിച്ചു തരാം", പറഞ്ഞു നാഴി അരി വാങ്ങിച്ചു കൊണ്ട് വന്ന് അടുപ്പ് കത്തിച്ച് അത്താഴ പട്ടിണി തീർത്തകാലം മറക്കാൻ എങ്ങനെയാണ് കഴിയുക.
മണ്ണെണ്ണ ദിനംപ്രതി കടം ചോദിച്ചു , പിന്നീടും പോകേണ്ടി വന്നപ്പോൾ സ്ഥിരമായി എങ്ങിനെ ചോദിക്കും എന്ന് കരുതി അയൽപക്ക വീടിന്റെ ഉമ്മറം വരെയെത്തി ചോദിക്കാതെ തിരിച്ചു വീട്ടിലെത്തി അവരുടെ വീട്ടിലെ മണ്ണെണ്ണ കഴിഞ്ഞുവെന്ന് നുണ പറഞ്ഞനേരം ആദ്യമായി നുണ പറഞ്ഞതിനു പിന്നീട് മുത്തശ്ശി മണ്ണണ്ണ വാങ്ങിച്ചു വന്നിട്ട് ചന്തിക്കിട്ട് തല്ലിയതും ഓർമ്മകളിൽ ഒരിക്കലും മറക്കാൻ കഴിയുന്നില്ല.
ഇനി എല്ലാം മറന്നു എന്ന് പറഞ്ഞു കോട്ടും മറ്റും ധരിച്ചു അന്ന് കടം തന്നവരെ ദൂരെ നിന്ന് പോലും നോക്കാതെ കടന്നുപോകുമ്പോൾ അല്പമെങ്കിലും സാമൂഹ്യ നീതിബോധം നമ്മളെ തീണ്ടാത്ത കാഴ്ചപ്പാടുകൾ വളർന്നത് എങ്ങിനെ എന്ന് ചിന്തിക്കാൻ പോലും കഴിയാഞ്ഞത് എന്തെ ?
മനുഷ്യത്വം മരിച്ചോ? , നന്മ മരിച്ചോ?, ഈ ഗ്രാമം മരിക്കുകയാണോ ? ഇങ്ങനെ പോയാൽ ഗ്രാമത്തിന്റെ നന്മ ഇനി അവശേഷിക്കുമോ ?.
പറയൂ , തോറ്റാലും ജയിച്ചാലും കടപ്പാട് മറക്കാതിരിക്കാം.
#പങ്ങാരപ്പിള്ളിക്കാരൻ#