സി പി എം ൽ പിണറായി വിജയൻറെ ധാർഷ്ട്യം, ഏകാധിപത്യം, എന്നെല്ലാം പറഞ്ഞ് ആക്ഷേപിക്കുമ്പോഴും ശൈലജ ടീച്ചറെ മന്ത്രി ആക്കിയില്ല എന്ന് കുറ്റം പറയുമ്പോഴും ഞാൻ ഉൾപ്പടെയുള്ള കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും നേതാക്കളും ഒന്ന് ഓർക്കുക വെറും 21 എം എൽ എ മാരിലേക്ക് ചുരിങ്ങിയിട്ടും പാഠം പഠിക്കാതെ ഇപ്പോഴും ഗ്രൂപ്പ് സമവാക്യവുമായി ഒരു പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ സാധിക്കാതെ ഉഴലുകയാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി.
ശക്തരെന്ന് കരുതിയവരെ എല്ലാം തിരഞ്ഞെടുപ്പിന് മുൻപും തിരഞ്ഞെടുപ്പിന് ശേഷവും ഒഴിവാക്കി പാർട്ടിയുടെ തീരുമാനം അപസ്വരം ഉയരാതെ നടപ്പാക്കി പുതിയ ആളുകൾക്ക് അവസരം നൽകി ഇടതുപക്ഷം ഭരണത്തിൽ ഏറുമ്പോൾ ഇപ്പോഴും ഇരുട്ടിൽ തപ്പി വാർദ്ധക്യ നേതൃത്വവുമായി മുന്നോട്ടുപോകുവാൻ ശ്രമിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വവും മസ്തിഷ്‌കം ഇന്നും 60 കളിൽ തങ്ങി നിൽക്കുന്ന ഉപദേശകരുടെ ഉപദേശം കേട്ടുകൊണ്ട് അനുഭവങ്ങളിൽ നിന്നും ഒന്നും ഉൾക്കൊള്ളാതെ തീരുമാനങ്ങൾ എടുക്കുന്ന "ഹൈക്കമാണ്ടും" ഒന്ന് ഓർക്കുക കാലം മാറി, കാലത്തിനു അനുസൃതമായി പാർട്ടിയും നേതൃത്വവും മാറിയില്ല എങ്കിൽ കോൺഗ്രസ് എന്നതിന് ചരിത്രത്തിന്റെ ഭാഗമായി മാത്രം ഒതുങ്ങും.
കോൺഗ്രിസിനെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആളുകൾ ഇന്നും ഇന്ത്യയിൽ ഉണ്ട്. എന്നാൽ വിവേകമില്ലാത്ത തീരുമാനങ്ങളിലൂടെ കാലാകാലങ്ങളിൽ ഉയർന്നുവരുന്ന ഊർജ്ജസ്വലരായ യുവ നേതാക്കളെയും താഴെത്തട്ടിൽ സ്വധീനമുള്ള ആളുകളെയും, ഘടക കക്ഷികളെയും അകറ്റി പാർട്ടി തന്നെ ഇല്ലാതായ ആന്ധ്രയും, ബംഗാളും ,യു പിയും എല്ലാം നമുക്കുമുന്നിൽ കെടുകാര്യസ്ഥതയുടെയും പിടിവാശിയുടെയും അടയാളമായി നിലകൊള്ളുന്നു.
വിപ്ലവകരമായ തീരുമാനം എടുത്തു ഒരു പുതിയ ശക്തിയായി നിയമസഭയിൽ എത്തുന്ന ഭരണപക്ഷത്തെ നേരിടാൻ കരുത്തും യുവത്വവും അറിവും ഉള്ള ആളുകൾ പ്രതിപക്ഷ നേതൃത്വത്തിലും പാർട്ടയിലും ഉണ്ടാകണം.
50 ൽ ഏറെ വർഷങ്ങൾ പാർട്ടിയുടെ എല്ലാ അധികാര ശ്രേണികളിലും ആയിരുന്നവർ മാതൃകയായി പുതു നേതൃത്വത്തെ കൈപിടിച്ച് കൊണ്ടുവരിക അവർക്കൊപ്പം ആയിരുന്നു അവർക്കാവശ്യമുള്ള ഉപദേശവുമായി ശിഷ്ടകാലം പ്രവർത്തിക്കുക. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പുതിയ നേതൃത്വം വരട്ടെ. നല്ല മത്സരം കാഴ്ചവച്ച പുതുമുഖങ്ങൾ മഹേഷിനെ മാതൃകയാക്കി അവരവരുടെ മണ്ഡലങ്ങളിൽ അടുത്ത 5 വർഷവും പ്രവർത്തന നിരതരാവുക. അതിന്റെ ഫലം അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാകും.
തിരഞ്ഞെടുപ്പിൽ എന്നതുപോലെ മന്ത്രിസഭാ രൂപീകരണത്തിലും വിപ്ലവകരമായ തീരുമാനം എടുത്ത സി പി എം നും സി പി ഐ ക്കും അഭിനന്ദനങ്ങൾ പുതിയ മന്ത്രിസഭക്ക് എല്ലാവിധ ആശംസകളും.
സൈജു മുളകുപാടം