ഓരോ മലയാളിയും ഈ കൊറോണക്കാലത്ത് ഓണം ആഘോഷിക്കുമ്പോൾ ഒരു പക്ഷെ ഇപ്പോൾ ആഘോഷിക്കുന്ന ഓണം ഇനിമുതൽ കോറോണയോണം എന്ന പേരിൽ അറിയപ്പെടുമായിരിക്കാം.
ലോകം മുഴുവൻ മഹാമാരി അലയടിച്ചുകൊണ്ടിരിക്കുമ്പോൾ മലയാളികളുടെ മനസ്സ് ഓണത്തിന്റെ ആഘോഷങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. സമ്പന്നതയുടെ ഓണം, പ്രത്യാശയുടെ ഓണം, എല്ലാമായിരുന്നു ഒരിക്കൽ ഓണം എന്ന് ഇനി മുതൽ നമ്മൾ പറഞ്ഞുതുടങ്ങുമോ?
ലോകം സാമ്പത്തിക പരാധീനതയിൽ ഉഴലുകയാണ്. ഇന്നലെ വരെ രാജാവായിരുന്നവൻ കൊറോണ വന്നതോടു കൂടി യാചകനായി മാറിയിരിക്കുന്നു. പലരും ഈ മഹാമാരിയിൽ ജീവനെങ്കിലും ബാക്കിയാകണമേ എന്നുള്ള പ്രാർത്ഥനയിലാണ്.
ഒന്നും പ്രവചിക്കാൻ കഴിയാതെ ചേർത്ത് വച്ചതുപോലും ഉപയോഗിക്കാൻ കഴിയാതെ ഉണ്ടാക്കിയ മൂഢമായ ബന്ധങ്ങൾ പോലും സമീപസ്ഥരാവാതെ നരകിച്ച് മരണത്തിന് തന്റെ ജീവനെ വിട്ടു കൊടുക്കേണ്ടി വന്ന ഹതഭാഗ്യനായ മനുഷ്യന്റെ അവസ്ഥ. അതാണല്ലോ കൊറോണ എന്ന വൈറസ് വരുത്തി വച്ചത്.
ഇതുവരെയും സാധാരണക്കാർക്കിടയിൽ മരുന്നോ മന്ത്രമോ എത്താത്തതിനാൽ ഭീതിയോടെയാണ് എല്ലാവരും ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ഈ അവസ്ഥയിലെ ഓണക്കാലത്തെ ചിന്തകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. ഈ ഓണക്കാല ഐതീഹ്യങ്ങൾ മലയാളികൾക്കിടയിൽ ഒരു കാലത്ത് മാറ്റി രചിക്കപെടുമോ?
അതെ, തള്ളിക്കളയാൻ കഴിയില്ല...
ഇതുവരെയും ഓണം ഐതീഹ്യങ്ങളിൽ നിറഞ്ഞു നിന്ന വാമന മഹാബലി കഥകൾ നമ്മുക്ക് ഏവർക്കും അറിയാമെന്നിരിക്കെ, ഒരു പക്ഷെ ഇനി മുതൽ ഒരു കൊറോണ വൈറസ് മലയാളികളെ കാണാൻ വരുന്ന ഓർമ്മയ്ക്കായി ജനങ്ങളെല്ലാം സുരക്ഷിതയോടെ ഓണക്കാലത്തെ ആഘോഷിക്കുന്ന കാഴ്ചയായിരിക്കും സമ്മാനിക്കുകയെന്നുറപ്പാണ്.
മഹാബലി തിരുവോണ നാളിൽ പ്രജകളെ കാണുവാൻ വരുന്നപോലെ, ഒരു പരിധിവരെ കൊറോണ രാജാവായി തന്നെ വാണുകൊണ്ടിരിക്കുന്ന ഈ കാലത്ത്, കൊറോണ വീടുകൾ സന്ദർശിക്കുന്ന കാഴ്ച.
വാമന രൂപത്തിൽ ഒരവതാരം പ്രത്യക്ഷപെട്ട് കൊറോണയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തണമെന്ന് ഓരോ മനുഷ്യനും ഇന്ന് ആഗ്രഹിച്ചുകാണില്ലേ?
അങ്ങനെ ചവിട്ടി താഴ്ത്തിയിട്ടും ഇല്ലായ്മചെയ്യുവാൻ കോറോണയ്ക്ക് തന്നെ കഴിയൂ എന്നവസ്ഥയിലെത്തിയപ്പോൾ, ആ അവതാരത്തോടു ഒരപേക്ഷ വെച്ച് സ്വയം കീഴടങ്ങാൻ തയ്യാറാകുന്ന കൊറോണ വൈറസ് ജനങ്ങൾക്ക് വലിയൊരു സന്ദേശം പകരുന്നു.
എത്ര വലിയ ആഘോഷമാണെങ്കിലും ആദ്യം സ്വയം സംരക്ഷിക്കപ്പെടണമെന്ന സന്ദേശം. അത് പണമോ പദവിയോ ബന്ധങ്ങളോ അല്ല മറിച്ചു സ്വന്തം ആരോഗ്യമാണെന്ന് തിരിച്ചറിയൽ നൽകുന്ന കാഴ്ച. അത് ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ എല്ലാം വർഷവും തിരുവോണ നാളിൽ ജനങ്ങളെ കാണാൻ ഒരവസരം തരണമെന്ന് അപേക്ഷിച്ചുകൊണ്ട് കൊറോണ മറയുന്നു.
ആ ആരോഗ്യശ്രദ്ധയുടെ ഭാഗമായി കൊറോണ വരുമോ എന്നുള്ള ഉൾഭയത്താൽ, മാസ്കും, കയ്യുറകളും, ശരീരമാസകലം ഉറകൾ ധരിച്ചും, കൈകൾ ഇടയ്ക്കിടയ്ക്ക് അണുവിമുക്ത ലായനിയിൽ കഴുകിയും, എല്ലാവരിൽ നിന്നും രണ്ട് മീറ്റർ ദൂരം സ്ഥാപിച്ചും ജനങ്ങൾ ജീവിക്കുന്ന കാഴ്ച... ഇതായിരിക്കും ഇനിയുള്ള ഓണക്കാഴ്ച.
ആയതിനാൽ ഒരു പക്ഷെ നാളത്തെ തലമുറയുടെ ഓണം ഐതീഹ്യങ്ങളിൽ കോറോണയോണം എന്നൊരു പേര് കൂടി വന്നു ചേർന്നേക്കാം. അങ്ങനെയെങ്കിൽ ആശംസകൾ ഇനിമുതൽ
കൊറോണയോണാശംസകൾ എന്നും ആയിരിക്കും.
-ഹരിഹരൻ പങ്ങാരപ്പിള്ളി