ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇപ്പോഴിതാ അതു സംബന്ധിച്ച് വലിയ ആശ്വാസ വാര്‍ത്ത തന്നെയാണ് പുറത്തുവന്നിരിക്കുന്നത്.
പരീക്ഷണത്തിന്റെ ആദ്യ ഘട്ടം വിജയകരമാണെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ സുരക്ഷിതമാണെന്നും ഇത് പ്രയോഗിച്ച ആളുകളില്‍ കൊറോണയ്‌ക്കെതിരെ ശരീരം പ്രതിരോധശക്തി കാണിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഓക്സ്ഫോർഡ് കോവിഡി-19 വാക്സിൻ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിൻ സുരക്ഷിതവും നന്നായി സഹകരിക്കുന്നതുമാണെന്നാണ് മെഡിക്കൽ ജേണൽ ദി ലാൻസെറ്റിന്റെ ചീഫ് എഡിറ്റർ പ്രതികരിച്ചത്.
1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരില്‍ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നദ്ധപ്രവർത്തകരിൽ കോവിഡ് വാക്സിനിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞ മാസം ബ്രസീലിൽ ആരംഭിച്ചിരുന്നു.
അസ്ട്രാസെനേക്കയുടെ പിന്തുണയുള്ള ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിന്റെ പ്രാഥമിക പരീക്ഷണങ്ങളെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഓക്സ്ഫോർഡ് വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞാൽ, സെപ്റ്റംബർ മാസത്തോടെ തന്നെ ഇത് വൻതോതിലുള്ള ഉൽപാദനത്തിലേക്ക് പോകാം. അതേസമയം വാക്‌സിന്‍ ശുഭസൂചനകള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇതിന്റെ ഒരുകോടി ഡോസുകള്‍ ബ്രിട്ടണ്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.