ജിസാന്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം മൂന്നിയൂർ പാറക്കടവ് സ്വദേശി എരണിക്കൽ ഹംസ ( 54) ജിസാനിൽ നിര്യാതനായി.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹംസക്ക് കോവിഡ് സ്ഥിരീകരിക്കുക യായിരുന്നു. ഓരാഴ്ചത്തെ ചികിത്സ കൊണ്ട് ഭേദമാകാത്തതിനാൽ ജിസാൻ പ്രിൻസ് ബിൻ നാസർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഒരു മാസക്കാലം ആശുപത്രി അധികൃതർ കഠിന ചികിത്സ നടത്തിയെങ്കിലും അവസാനം മരണത്തിന് കീഴടങ്ങി.
ദർബിലെ താജ് സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു.പന്ത്രണ്ട് വർഷമായി സൗദിയിലുള്ള ഹംസ ഒന്നര വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ പോയത്. പിതാവ് മൂന്നിയൂർ പാറക്കടവ് ഏരണിക്കൽ അഹമ്മദ് കുട്ടി. മാതാവ് പരേതയായ ഇമ്മാതി ഉമ്മ. ഭാര്യ-സുബൈദ മൂന്നിയൂർ. മക്കൾ- സൈനബ സുല്ഫത്,സുഹൈലത്, മുസ്തഫ, സുഫൈറ. മരുമക്കൾ- അൻവർ കുന്നത്ത് പറമ്പ്, ഫൈസൽ തെന്നല.
ജിസാൻ ബിൻ നാസിർ ആശുപത്രിയിലുള്ള മൃതദേഹം നിയമ നടപടികൾ പൂര്‍ത്തിയാക്കി മറവു ചെയ്യുന്നതിനായി സാമുഹ്യപ്രവര്‍ത്തകരായ സോഷ്യൽ വെൽഫെയർ മെമ്പർ ഹാരിസ് കല്ലായി ജിസാൻ കെ എം സി സി വൈസ് പ്രസിഡന്‍റ് ശമീർ അമ്പലപ്പാറ, കുഞ്ഞിമുഹമ്മദ് തുപ്പനച്ചി, സുൽഫി വെള്ളിയഞ്ചേരി, മുനീർ താജ് കൊടുവള്ളി എന്നിവര്‍ രംഗത്തുണ്ട്.