കൊച്ചി; താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ അപമാനിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ വീഡിയോപങ്കുവെച്ച തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അടുത്തിടെയാണ് ‘അമ്മ’ സംഘടനയെയും ഇടവേള ബാബുവിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇയാൾ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. ഇടവേള ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസ് ഇയാളെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സിനിമയുമായി ബന്ധപ്പെട്ട ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
പഴയ ചിന്താഗതിയില്‍ നിന്ന് ഇടവേള ബാബു ഇതുവരെ പുറത്തുകടന്നിട്ടില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. അമ്മ പോലെയൊരു സംഘടനയുടെ സെക്രട്ടറിയായിട്ടും ഇടവേള ബാബുവിന് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും ചിലര്‍ പറഞ്ഞപ്പോള്‍ ഇടവേള ബാബുവിനെ വ്യക്തിഹത്യ ചെയ്തും അധിക്ഷേപിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്.
തുടർന്ന് താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ച് അപമാനിക്കുന്നുവെന്നും, ഇൻസ്റ്റാഗ്രാം, യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉൾക്കൊള്ളുന്ന വിഡിയോകൾ പ്രചരിക്കുന്നതെന്നും ബാബു പരാതിപ്പെട്ടു.