കൃത്രിമമായി സൃഷ്ടിക്കുന്ന അശ്ലീലദൃശ്യങ്ങള്‍ ഒരു 'പകര്‍ച്ചവ്യാധി'യായി മാറുകയാണെന്ന് മുന്നറിയിപ്പ്. സാങ്കേതികവിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രയോജനപ്പെടുത്തി നിര്‍മിക്കുന്ന ഇത്തരം അശ്ലീലദൃശ്യങ്ങള്‍ 'ഡീപ്‌ഫേക്ക് പോണോഗ്രഫി' എന്നാണറിയപ്പെടുന്നത്.
ഈ രീതിയിലൂടെ മനുഷ്യരെ വ്യാപകമായി ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതായി ദര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ഇത്തരം പ്രവണതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുയും ചെയ്യുന്ന പ്രൊഫ. ക്ലെയര്‍ മകഗ്ലിന്‍ പറയുന്നു. കുറച്ചു വര്‍ഷങ്ങളായിയി 'ഡീപ്‌ഫേക്ക് പോണോഗ്രഫി' വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പ്രൊഫ. ക്ലെയര്‍ മകഗ്ലിന്‍
ഇത്തരത്തില്‍ തങ്ങള്‍ അധിക്ഷേപിക്കപ്പെട്ടതായി നിരവധി പേരാണ് പരാതിപ്പെടുന്നത്. ഡീപ്‌ഫേക്ക് പോണോഗ്രഫിയിലൂടെ കാമുകന്‍ തന്നെ അപമാനിച്ചതായി ജൂഡിത്ത് (യഥാര്‍ത്ഥ പേരല്ല) എന്ന യുവതി പറയുന്നു. ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന വ്യാജദൃശ്യങ്ങളാണ് ഡീപ്‌ഫേക്കിലെ പ്രധാന വെല്ലുവിളി. വര്‍ഷം തോറും ഇത്തരത്തിലുള്ള കേസുകള്‍ വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത്തരത്തിലുള്ള വ്യാജ അശ്ലീലദൃശ്യങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നാണ് ഡീപ്‌ഫേക്കുകളെക്കുറിച്ച് വിദഗ്ധനായ ഹെന്റി അജ്ദര്‍ പറയുന്നത്. 2017 മുതലാണ് ഹെന്റി ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കൂടുതല്‍ പേര്‍ ഡീപ്‌ഫേക്ക് നിര്‍മിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ആശങ്കപ്പെടുത്തുന്നതെന്നും ഇത് വളരെ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം പറയുന്നു.
ഹെലന്‍ മോര്‍ട്ട്
താനും ഇത്തരത്തില്‍ അപമാനിക്കപ്പെട്ടതായി ഇംഗ്ലണ്ടിലെ പ്രമുഖ എഴുത്തുകാരിയായ ഹെലന്‍ മോര്‍ട്ട് വ്യക്തമാക്കി. താന്‍ എന്തു ചെയ്തിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു തന്റെ മനസില്‍ ആദ്യം വന്നതെന്ന് അവര്‍ പറഞ്ഞു. ഇതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും ഹെലന്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടില്‍ അന്ന് ഇത് കുറ്റകരമല്ലായിരുന്നതിനാല്‍ പൊലീസിനും തന്നെ കാര്യമായി സഹായിക്കാന്‍ സാധിച്ചില്ലെന്നും അവര്‍ വെളിപ്പെടുത്തി.
വിവരമറിയുമ്പോള്‍ തന്നെ പൊലീസ് ഇതേക്കുറിച്ച് അന്വേഷിക്കുകയും കര്‍ശനമായി നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് പ്രൊഫ. മക്ഗ്ലിനിന്റെ അഭിപ്രായം.
ഇതിനെതിരെയുള്ള നിയമനടപടി കര്‍ശനമാക്കുന്നതിനെക്കുറിച്ച് അവലോകനം നടക്കുന്നുണ്ടെന്ന് ലണ്ടനിലെ നീതിന്യായ മന്ത്രാലയത്തിന്റെ വക്താവ് വ്യക്തമാക്കി. ഇത്തരം പ്രവണതകള്‍ക്കെതിരെ ഇതിനോടകം തന്നെ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.