ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
ഡൽഹി: ചൊവ്വ ഗ്രഹത്തിൽ 200 കോടി വർഷങ്ങൾക്കു മുന്പു സമുദ്രങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്നു പാരീസ് സർവകലാശാലയിൽ ഈ വർഷം നടത്തിയ പുതിയ പഠനം പറയുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തീരപ്രദേശങ്ങൾ കാണാനായി. എന്നാൽ നദികളോ, താഴ്വരകളുടെ രൂപത്തിലോ ഉള്ള മണ്ണൊലിപ്പു തീരെ കുറവാണ്. മുൻകാല സുനാമികളിൽ നിന്നുള്ള പാറ നിക്ഷേപങ്ങളും കാണാം. സമുദ്രം പൂർണമായി തണുത്തുറഞ്ഞിരുന്നെങ്കിൽ സുനാമി ഉണ്ടാകുമായിരുന്നില്ല. പ്രകടമായ ഈ വിരോധാഭാസത്തെക്കുറിച്ചു ശാസ്ത്രജ്ഞന്മാർ പഠനത്തിലാണ്.
ഹരിയാനയിലെ രാഖിഗർഹിയിൽ ഈ മാസം പുരാവസ്തു ഗവേഷകർ കണ്ടത്തിയ ആസൂത്രിത ഹാരപ്പൻ നഗരത്തിന് 7,000 വർഷത്തെ പഴക്കമുണ്ട്. ഹാരപ്പൻ നാഗരികതയുടെ പേരിൽ പ്രശസ്തമായ രാഖിഗർഹി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന പുതിയ ഉത്ഖനനങ്ങൾ ഈ മാസാവസാനം പൂർത്തിയാകും.
അതിപുരാതന കാലത്തുതന്നെ മികച്ച എൻജിനിയറിംഗ്കൊണ്ടു നിർമിച്ച ആസൂത്രിത ഹാരപ്പൻ നഗരമായിരുന്നു രാഖിഗർഹി എന്നാണ് ഉത്ഖനനവും പഠനവും തെളിയിക്കുന്നത്. ബഹുനില വീടുകൾ, മതിലുകൾ, തെരുവുകൾ, അഴുക്കുചാലുകൾ, തെരുവുകളുടെ മൂലകളിൽ സ്ഥാപിച്ചിരിക്കുന്ന ചവറ്റുകുട്ടകൾ എന്നിവയുൾപ്പെടെ നഗരാസൂത്രണത്തിന്റെ തെളിവുകൾ ലഭിച്ചു.
ആഴത്തിൽ നിന്ന് അറിവെടുക്കണം
ശാസ്ത്രജ്ഞരും പുരാവസ്തു ഗവേഷകരും അടക്കമുള്ളവർ കുഴിക്കുന്നത് ആധുനിക ജനതയുടെ പഠനത്തിനും പുരോഗതിക്കും വേണ്ടിയാണ്. ആകാശഗംഗ മുതൽ ഗംഗാ നദി വരെ എന്തെല്ലാം പഠനവിഷയങ്ങളാണ്. ഇത്തരം ഗവേഷണങ്ങളും കുഴിക്കലുകളുമെല്ലാം നല്ലതു തന്നെ. താരാപഥങ്ങളെക്കുറിച്ചും പ്രപഞ്ച സവിഷേതകളെക്കുറിച്ചുമുള്ള ഗവേഷണങ്ങൾ മനുഷ്യന്റെ ഭാവി കുതിപ്പിനു സഹായകരമാണ്.
യുക്തിസഹവും ശാസ്ത്രീയവുമായ ചിന്തയുടെ മനോഭാവം എല്ലാവർക്കും ആവശ്യമാണെന്ന് ഡോ. ബി.ആർ. അംബേദ്കർ അടക്കമുള്ള ഭരണഘടനാ ശില്പികൾ ഓർമിപ്പിച്ചിരുന്നു. ശാസ്ത്രീയ മനോഭാവവും മാനവികതയും ഒപ്പം അന്വേഷണത്തിന്റെയും പരിഷ്കരണത്തിന്റെയും മനോഭാവവും വളർത്തിയെടുക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണെന്ന് ഇന്ത്യൻ ഭരണഘടന അനുച്ഛേദം 51 എ(എച്ച്) പറയുന്നു.
ജീവിതത്തിൽ തീരുമാനമെടുക്കുന്നതിന് ഓരോ വ്യക്തിയും ശാസ്ത്രീയ രീതി അവലംബിക്കണമെന്നു ചുരുക്കം. ഒരു സിദ്ധാന്തം രൂപപ്പെടുത്തുന്നതിനു മുന്പു വസ്തുതകൾ ആവർത്തിച്ചു നിരീക്ഷിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
ജവഹർലാൽ നെഹ്റുവിന്റെ ‘ദി ഡിസ്കവറി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിൽ സയന്റിഫിക് ടെന്പറിനെക്കുറിച്ചു പറയുന്നുണ്ട്. രാജ്യത്തിന്റെ സാമൂഹിക-സാന്പത്തിക വികസനത്തിൽ ശാസ്ത്രീയ മനോഭാവം നിർണായക പങ്കു വഹിക്കുമെന്ന് നെഹ്റു വിശ്വസിച്ചിരുന്നു. മതപരവും ജാതീയവുമായ അന്ധവിശ്വാസങ്ങളും സാമൂഹിക തിന്മകളും നിറഞ്ഞ സമൂഹത്തിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാനാണ് അക്കാലത്തെ സർക്കാർ ശ്രമിച്ചത്.
കുഴിച്ചു കുളം തോണ്ടുമ്പോള്
പക്ഷേ മതവിദ്വേഷം പടർത്താനും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാനുമുള്ള പുതിയകാല കുഴിക്കലുകളും വിവാദങ്ങളുമാണ് ഇന്ത്യയിൽ ഇപ്പോഴുള്ളത്. ആരാധനാലയങ്ങളുടെ പേരിലുള്ള വിവാദങ്ങൾ നിസാരമല്ല. ബാബറി മസ്ജിദിന്റെ തകർക്കൽ മുതലുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. യുപിയിലെ മഥുര, വാരാണസി, കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള ശ്രീരംഗപട്ടണം തുടങ്ങിയ മുസ്ലിം മോസ്കുകളും സെക്കന്തരാബാദ്, പൂന, കർണാടക, മധ്യപ്രദേശ്, ഒഡീഷയിലെ കാൻഡമാൽ എന്നിവിടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളും മുതൽ ആഗ്രയിലെ വിഖ്യാതമായ താജ് മഹൽ വരെയാണു വിവാദത്തിലാക്കിയത്.
അയോധ്യയിലെ ബാബറി, കാശിയിലെ ജ്ഞാൻവാപി, മഥുരയിലെ ഷാഹി ഈദ്ഗാഹ്, ഗുജറാത്തിൽ സിദ്ധ്പൂരിലെ ജാമി, അഹമ്മദാബാദിലെ ജമാ, മധ്യപ്രദേശിൽ ധറിലെ കമാൽ മൗല, വിദിഷയിലെ ബിജാമണ്ഡൽ, പശ്ചിമ ബംഗാളിലെ അദിന എന്നിവ മുതൽ ഡൽഹി കുത്തബ് മിനാറിലെ ക്വാവത്ത് അൽ ഇസ്ലാം എന്നീ മോസ്കുകൾ ഹൈന്ദവ, ജെയ്ൻ ക്ഷേത്രങ്ങൾ തകർത്ത് അവിടെ പണിതവ ആണെന്നാണു ഹിന്ദുത്വ ശക്തികളുടെ അവകാശവാദം. മുഹമ്മദ് ഗ്സനി കൈയേറി തകർത്തതെന്നു പറയുന്ന ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം 1951 മേയിൽ പൂർണമായി പുനർനിർമിച്ചതിനാൽ നിലവിൽ തർക്കമില്ല.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ പലയിടത്തും തകർക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടുണ്ട്. മുസ്ലിം, ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ പേരിൽ മാത്രമല്ല, ശബരിമലയിൽ അടക്കം ചില ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചാരങ്ങളുടെ പേരിലും തർക്കങ്ങൾ തീരുന്നില്ല. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ജ്ഞാൻവാപി മസ്ജിദിൽ സർവേ നടത്തിയതും ചില ഹിന്ദു അടയാളങ്ങൾ കണ്ടെത്തിയെന്നതുമാണു പുതിയ തർക്കം. വെടക്കാക്കി തനിക്കാക്കുക! മതപരമെന്നതിലേറെ രാഷ്ട്രീയ ലക്ഷ്യങ്ങളാകും കൂടുതൽ.
നിയമം നോക്കുകുത്തിയാകുമ്പോള്
ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോഴുള്ള അതേ നിലയിൽ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം തുടരണമെന്നും മാറ്റം വരുത്തരുതെന്നും 1991ൽ പാർലമെന്റ് നിയമം പാസാക്കിയതാണ്. എല്ലാ ആരാധനാലയങ്ങളുടെയും മതപരമായ സ്വഭാവം നിലനിർത്താൻ സർക്കാരിനെ നിയമത്തിൽ ബാധ്യസ്ഥരാക്കുകയും ചെയ്തിരുന്നു. തർക്കമുണ്ടായിരുന്ന അയോധ്യയ്ക്കു മാത്രം ഒഴിവു നൽകി.
ഈ നിയമത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധമായാണു മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ജ്ഞാൻവാപി മസ്ജിദ് വിവാദത്തിൽ വാരാണസി കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും വാദം കേട്ടത്. “എല്ലാം നിയമപരമോ, ഭരണഘടനാപരമോ ആണോ മി ലോഡ്’’ എന്നു ചോദിച്ചു പോകും. ആരാധനാലയത്തിന്റെ സ്വഭാവം മാറ്റുന്നതിനു മാത്രമാണു തടസമെന്നും അവിടെ സർവേയും പഠനവും നടത്തുന്നതിനു തടസമില്ലെന്നുമാണു സുപ്രീം കോടതി ഇന്നലെ വിധിച്ചത്. ഹർജി പരിഗണിക്കാൻ കോടതിക്ക് അധികാരമില്ലെന്ന വാദം തള്ളുകയും ചെയ്തു.
അതീവ സുരക്ഷയിലും രഹസ്യസ്വഭാവത്തിലും നടത്തിയ വീഡിയോ ദൃശ്യങ്ങളും സർവേ റിപ്പോർട്ടിലെ പ്രധാന വിവരങ്ങളും ചോർന്നതും ആസൂത്രിതമാണ്. ഇതിനോടു കോടതികൾ കാണിച്ച മൃദുസമീപനവും ചോദ്യച്ചിഹ്നമായി.
വാരാണസി സിവിൽ കോടതിയുടെ പരിഗണനയിൽനിന്ന് ജ്ഞാൻവാപി കേസ് വാരാണസി ജില്ലാ കോടതിയിലെ മുതിർന്ന ജഡ്ജിയുടെ കീഴിലേക്കു മാറ്റാൻ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡീന്റെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് ഇന്നലെ ഉത്തരവിട്ടു. ജില്ലാ കോടതി കേസ് പരിഗണിക്കുന്നതു വരെ മേയ് 17ലെ ഇടക്കാല ഉത്തരവ് തുടരും. ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന കുളത്തിനു ചുറ്റും സുരക്ഷ ഉറപ്പാക്കുക, മുസ്ലിംകൾക്ക് ആരാധനയ്ക്കു സൗകര്യം ഒരുക്കുക തുടങ്ങിയവയാണ് ഇടക്കാല ഉത്തരവിലുള്ളത്.
വിവേകമില്ലാതെ വികാരം തിളയ്ക്കുമ്പോള്
“തീയതികളിൽ കൃത്രിമം കാണിച്ചു ചരിത്രപരമായ വസ്തുതകൾ മാറ്റാനാകുമോ? ചരിത്രത്തെ അഭിമുഖീകരിക്കാൻ നമുക്കു ഭയമാണോ?’’ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമാഭാരതി 1991 സെപ്തംബർ ഒന്പതിനു ലോക്സഭയിൽ ചോദിച്ചതാണിത്. 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിർത്തുന്നതിനും ഏതെങ്കിലും ആരാധനാലയത്തിന്റെ മതപരിവർത്തനം നിരോധിക്കുന്നതിനും വേണ്ടിയുള്ള ആരാധനാലയങ്ങളുടെ (പ്രത്യേക വ്യവസ്ഥ) ബില്ലിനെ എതിർത്തു കൊണ്ടായിരുന്നു ഉമാഭാരതിയുടെ ഈ ചോദ്യം.
മുഗൾ ചക്രവർത്തിയായ ഔറംഗസീബ് 1669ൽ നിർമിച്ച ജ്ഞാൻവാപി മസ്ജിദിനെക്കുറിച്ച് ഉമാഭാരതി 30 വർഷം മുന്പേ പരാമർശിച്ചതു വെറുതെയല്ല. വിശ്വേശ്വർ ക്ഷേത്രം തകർത്താണ് ജ്ഞാൻവാപി മസ്ജിദ് നിർമിച്ചതെന്നാണ് ഉമാഭാരതി അവകാശപ്പെട്ടത്.
ബനാറസ് ഹിന്ദു സർവകലാശാലയിലെ പുരാതന ഇന്ത്യൻ ചരിത്ര സാംസ്കാരിക വകുപ്പിന്റെ തലവനും ഹിന്ദു പണ്ഡിതനുമായ എ.എസ്. അൽതേകർ രചിച്ച “ഹിസ്റ്ററി ഓഫ് ബനാറസ്: ഫ്രം ദ ഏർലിയസ്റ്റ് ടൈംസ് ഡൗണ് ടു 1937’ എന്ന പുസ്തകത്തിലെ വാദമാണു ചരിത്രരേഖയായി ഉമാഭാരതി അവതരിപ്പിച്ചത്. പൊതുവേ മുഗൾ ചക്രവർത്തിമാരെ അപേക്ഷിച്ച് ഇതരമതവിഭാഗങ്ങളോടു സഹിഷ്ണുത കാണിച്ചയാൾ ആയിരുന്നു ഔറംഗസീബ് എന്നതൊക്കെ ആരു പരിഗണിക്കാൻ?
ജ്ഞാൻവാപിയിലെ വിവാദം
കൂറ്റൻ ഇരുന്പുവേലികെട്ടി തിരിച്ച വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദും ക്ഷേത്രപരിസരവും കഴിഞ്ഞ മാസവും നേരിട്ടെത്തി കണ്ടിരുന്നു. കാശിയിൽ ലേഖകൻ എത്തിയപ്പോൾ അവിടം തികച്ചും ശാന്തം. ക്ഷേത്രത്തിനുള്ളിൽ കടന്നപ്പോഴും പ്രശ്നമില്ല.
തൊട്ടുചേർന്നുള്ള മസ്ജിദിലും വല്ലാത്തൊരു ശാന്തത. ഇന്നതല്ല സ്ഥിതി. തോക്കേന്തിയ പോലീസുകാർ എവിടെയും പതിവിൽ കൂടുതലായുണ്ട്. വെള്ളിയാഴ്ച നമസ്കാരത്തിനെത്തിയ വിശ്വാസികളും മസ്ജിദിന്റെയും സമുച്ചയത്തിനുള്ളിലെ കുളത്തിന്റെയും പരിസരത്തുള്ള സായുധ പോലീസും ചേർന്നപ്പോൾ സംഘർഷത്തിന്റെയും ഭീതിയുടെയും അവസ്ഥയാണുള്ളത്.
ജ്ഞാൻവാപി മോസ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന വാരാണസി കോടതിയിലെ ആദ്യ ഹർജി 1991ൽ ആയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് ജ്ഞാൻവാപി മസ്ജിദിന്റെ ചരിത്രപരവും പുരാവസ്തുപരവുമായ സൂക്ഷ്മപരിശോധന നടത്താൻ ഫാസ്റ്റ് ട്രാക്ക് കോടതി സിവിൽ ജഡ്ജി അശുതോഷ് തിവാരി നിർദേശിച്ചത്.
ഹിന്ദുത്വ സംഘടനകളുടെ ആവശ്യപ്രകാരം കാശി വിശ്വനാഥ്- ജ്ഞാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ സർവേ, ഇപ്പോഴുള്ള മതപരമായ ഘടന അതിരുകടന്നതാണോ, മാറ്റം വരുത്തിയതാണോ അല്ലെങ്കിൽ കൂട്ടിച്ചേർക്കലാണോ തുടങ്ങിയവ പരിശോധിക്കാൻ നിർദേശിച്ചതോടെ പുതിയ വിവാദത്തിനു കോടതി തന്നെ തീ കൊളുത്തി!
വിഭാഗീയ രാഷ്ട്രീയ ഭൂതം
ജ്ഞാൻവാപി മോസ്ക് വിവാദത്തിലൂടെ കുടത്തിൽ അടച്ചിരുന്ന ഭൂതത്തെ തുറന്നുവിട്ടിരിക്കുകയാണ്. ഇന്ത്യ-പാക് വിഭജനത്തിനും ബാബ്റി മസ്ജിദ് തകർത്തതിനും ശേഷമുള്ള പുതിയൊരു വിഭാഗീയ രാഷ്ട്രീയ ഭൂതം. കേരളത്തിലും കർണാടകയിലും അടക്കം പുതിയ വിവാദങ്ങൾക്ക് ഇന്ത്യയിൽ ഇനി പഞ്ഞമുണ്ടാകില്ല. സാന്പത്തിക, വികസന, ക്ഷേമ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട രാഷ്ട്രീയ, ഭരണ നേതൃത്വത്തിന്റെ ശ്രദ്ധയും മുൻഗണനയും മതപരമായ ഭിന്നിപ്പിക്കുകൾക്കായി വിനിയോഗിക്കുന്നതാണു ദുരന്തം.
പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ കൂട്ടിയതും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും കോവിഡ് കാല ദുരിതങ്ങളും ജനജീവിതം പൊറുതിമുട്ടിക്കുന്പോഴാണിത്! വിലക്കയറ്റവും റോക്കറ്റ് പോലെ കുതിക്കുന്പോൾ രൂപയുടെ വിലയിടിവ് സർവകാല റിക്കാർഡിലെത്തി.
പുതിയ വൻ ക്ഷേത്രങ്ങളും പള്ളികളും കൂറ്റൻ പ്രതിമകളുമല്ല, നെഹ്റു വിഭാവനം ചെയ്തതു പോലെ ഐഐടികളും എയിംസും പോലുള്ള അത്യാധുനിക ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങളാണു നാടിന് ആവശ്യം. രാജ്യത്തിന്റെ സാന്പത്തിക, വികസന കുതിപ്പും ജനങ്ങളുടെ ക്ഷേമവും സുരക്ഷയും സമാധാനവും വിദ്യാഭ്യാസ, ആരോഗ്യ, ശാസ്ത്ര, സാങ്കേതിക മികവുകളും ആകണം സർക്കാരിന്റെ ലക്ഷ്യങ്ങൾ.