കേന്ദ്രസർക്കാരിന്റെ തോന്ന്യാസം പോലെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനം വേണ്ടെന്ന സുപ്രീംകോടതിയുടെ ചരിത്രവിധി ജനാധിപത്യത്തിൽ പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ്. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (ഇല്ലെങ്കിൽ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ്), സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരുൾപ്പെട്ട സമിതി ശിപാർശ ചെയ്യുന്നവരെയാണ് തെരഞ്ഞെടുപ്പു കമ്മീഷണർമാരായി നിയമിക്കേണ്ടതെന്നാണു പുതിയ വിധി. ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നിർണായക വിധി പ്രഖ്യാപിച്ചത്. ജസ്റ്റീസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഋഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരും ബെഞ്ചിലുണ്ട്.
കോണ്ഗ്രസ്, തൃണമൂൽ, ഡിഎംകെ, സിപിഎം, സിപിഐ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം സുപ്രീംകോടതി വിധിയെ സഹർഷം സ്വാഗതം ചെയ്തു. കേന്ദ്രസർക്കാരിനു മാത്രം മൗനം. പ്രതികരിക്കാനാകാത്ത അടിയാണു കോടതി സർക്കാരിനു കൊടുത്തതെന്നാണു നിയമവൃത്തങ്ങളിലെ സംസാരം. ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷൻ കേന്ദ്രം ഭരിക്കുന്നവരുടെ താളത്തിനു തുള്ളുന്ന കൂട്ടിലടച്ച തത്തയാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് കോടതി നിരീക്ഷണങ്ങൾ.
ചൊൽപ്പടിക്കു നിർത്താൻ
നട്ടെല്ലുണ്ടെന്നു തെളിയിച്ച ടി.എൻ. ശേഷന്റെ 1996ലെ നിയമനത്തിനു ശേഷം ഒരൊറ്റ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർക്കും (സിഇസി) ആറു വർഷത്തെ മുഴുവൻ കാലാവധിയും ലഭിച്ചിട്ടില്ല. ആറു വർഷം ഒരാൾക്കും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിലൂടെ മാറിമാറി വരുന്ന സർക്കാരുകൾ ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വാതന്ത്ര്യം പൂർണമായും നശിപ്പിച്ചെന്നു കഴിഞ്ഞ വർഷം നവംബർ 23ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ നിയമനത്തിനു വേണ്ട നിയമത്തിന്റെ അഭാവം അപകടകരമായ പ്രവണതയിലേക്കു നയിച്ചുവെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് അന്നേ ചൂണ്ടിക്കാട്ടി.
നിയമിക്കപ്പെടുന്നവരുടെ ജനനത്തീയതി സർക്കാരിനറിയാം. ആറു വർഷം കാലാവധി ആർക്കും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഇഷ്ടപ്രകാരം കമ്മീഷണർമാരെ നിയമിക്കാനും ഇതു വഴിയൊരുക്കി. ഒരാൾ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആകണമോ വേണ്ടയോ എന്നും, നിയമനസമയത്തെ പ്രായവും സീനിയോറിറ്റിയും കണക്കാക്കി സർക്കാർ കരുക്കൾ നീക്കുകയും ചെയ്യുന്നു. യുപിഎ ആയാലും ഇപ്പോഴത്തെ സർക്കാരായാലും ഇതൊരു പ്രവണതയാണെന്നും ജസ്റ്റീസ് ജോസഫ് ചൂണ്ടിക്കാട്ടി.
പല്ലും നഖവും കൊഴിച്ചു
തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്വാതന്ത്ര്യം പൂർണമായി നശിപ്പിക്കപ്പെടുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യ കമ്മീഷണറെയും അംഗങ്ങളെയും എങ്ങനെ തെരഞ്ഞെടുക്കണം എന്നു ഭരണഘടനയിൽ കൃത്യമായി നിർവചിക്കാതിരുന്നതിനെയാണ് ഭരണക്കാർ മുതലെടുത്തത്. ഒരു പരിശോധനയും ഇല്ലാത്തതിനാൽ ആർക്കും അവരെ ചോദ്യംചെയ്യാൻ കഴിയില്ല. നിയമമില്ല, പരിശോധനയുമില്ല. അവരവരുടെ താത്പര്യങ്ങൾക്കനുസരിച്ച് എല്ലാവരും അത് ഉപയോഗിച്ചെന്നും ജസ്റ്റീസ് ജോസഫ് മറയില്ലാതെ പറഞ്ഞു.
തെരഞ്ഞെടുപ്പു കമ്മീഷൻ അംഗങ്ങളെ കേന്ദ്രസർക്കാർ നിയമിച്ച നടപടിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് 2015ൽ അനൂപ് ബറൻവാൾ എന്നയാൾ നൽകിയ പൊതുതാത്പര്യ ഹർജിയാണു വിധിയിലെത്തിച്ചത്. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് 2018 ഒക്ടോബറിൽ ഈ കേസ് വലിയ ബെഞ്ചിലേക്ക് റഫർ ചെയ്തു. ഭരണഘടനയുടെ അനുച്ഛേദം 324 (ആർട്ടിക്കിൾ 324) വിശദമായി പരിഗണിക്കുന്നതിനാണിത്. ജസ്റ്റീസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസിൽ വാദം കേൾക്കാൻ തുടങ്ങി. ഒരു മാസത്തിനു ശേഷം വിധി പറയാൻ മാറ്റിവച്ചിരുന്നു.
കടിഞ്ഞാണഴിച്ച് കോടതി
പാർലമെന്റ് പാസാക്കുന്ന നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെയും കമ്മീഷണർമാരെയും രാഷ്ട്രപതിക്കു നിയമിക്കാമെന്നാണു ഭരണഘടനയുടെ അനുച്ഛേദം 324 (2) പറയുന്നത്. നിയമം ഇല്ലാത്തതിനാൽ യഥേഷ്ടം ആരെയും നിയമിക്കാമെന്നതായിരുന്നു നില. കഴിഞ്ഞ 70 വർഷമായി കേന്ദ്രം ഭരിച്ചവർ ഇതു തരമാക്കി. ഭരണഘടന അനുശാസിക്കുന്ന നിയമം പാസാക്കാതിരുന്നതിനു മറ്റൊരു കാരണവുമില്ല. നിയമനിർമാണം നടത്താത്തതിനാലുള്ള ഭരണഘടനാ ശൂന്യത നികത്താൻ കോടതി ഇടപെടൽ വേണ്ടിവന്നു.
കേന്ദ്ര നിയമമന്ത്രി ഒരു പട്ടിക തയാറാക്കി പ്രധാനമന്ത്രിക്കു നൽകുന്നതാണു നിലവിലെ രീതി. ഇതിൽനിന്നു പ്രധാനമന്ത്രി ഒരാളെ നിർദേശിക്കും. ഇതനുസരിച്ചു രാഷ്ട്രപതി നിയമനം നടത്തും. ഭരണഘടനാ ബെഞ്ചിന്റെ വിധിയോടെ ഈ രീതി അവസാനിക്കും. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവരുടെ സമിതിയാകും തെരഞ്ഞെടുപ്പു കമ്മീഷണർമാരെ ഇനി നിശ്ചയിക്കുക. പ്രതിപക്ഷ നേതാവ് ഇല്ലെങ്കിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് സമിതിയംഗമാകുമെന്നു ഭൂരിപക്ഷ വിധിയോട് യോജിച്ചുകൊണ്ട് ജസ്റ്റീസ് രസ്തോഗി പ്രത്യേകം വിധിച്ചു.
അകലെയായ ലക്ഷ്യങ്ങൾ
രാജ്യത്താകെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി 1950 ജനുവരി 25നാണ് ഇലക്ഷൻ കമ്മീൻ ഓഫ് ഇന്ത്യ രൂപീകരിച്ചത്. സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനമാണിത്. ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം പാർലമെന്റ്, നിയമസഭകൾ, രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളുടെ മേൽനോട്ടമാണ് ചുമതല.
വോട്ടർ പട്ടിക തയാറാക്കാനുള്ള അധികാരവും കമ്മീഷനുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം മുതൽ സ്ഥാനാർഥികളുടെ യോഗ്യതയും അയോഗ്യതയും വരെ കമ്മീഷനാണു തീരുമാനിക്കുന്നത്. ത്രിതല പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പുകൾക്കായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ പ്രത്യേകമായുണ്ട്.
അഞ്ചാം ലോക്സഭയിലേക്കുള്ള 1971ലെ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മാതൃകാ പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. പിന്നീടു നിരവധി തവണ ഇതു പരിഷ്കരിച്ചു. തുടക്കത്തിൽ ഏകാംഗ കമ്മീഷനായിരുന്നു. 1989ൽ രണ്ട് അംഗങ്ങളെക്കൂടി അധികമായി നിയമിച്ചു. തുടർന്നിങ്ങോട്ട് മൂന്നംഗ കമ്മീഷനാണു നിലവിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ മാറ്റുന്നതിനു സുപ്രീംകോടതി ജഡ്ജിമാരെ നീക്കുന്ന പ്രക്രിയ വേണം. പാർലമെന്റിൽ പാസാക്കിയ ശേഷം രാഷ്ട്രപതിക്കു മാത്രമേ അധികാരമുള്ളൂ. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെ ശിപാർശയിലല്ലാതെ കമ്മീഷൻ അംഗങ്ങളെയോ സംസ്ഥാന കമ്മീഷണറെയോ നീക്കാനുമാകില്ല. കമ്മീഷന്റെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും ഉറപ്പാക്കാനാണിത്.
തെരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കേണ്ട കമ്മീഷൻ പക്ഷേ പക്ഷപാതപരമായ തീരുമാനങ്ങളെടുക്കുന്നതും പലപ്പോഴും വിവാദങ്ങളിലാകുന്നതും പതിവാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ ആശങ്ക ഉളവാക്കുന്നുവെന്ന് റിട്ടയർ ചെയ്ത ഒരുകൂട്ടം സിവിൽ സർവീസ് ഉദ്യോഗസ്ഥർ 2021ൽ രാഷ്ട്രപതിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിശ്വാസ്യതയുടെ പ്രതിസന്ധി നേരിടുന്നു എന്നാണ് അവർ വിശേഷിപ്പിച്ചത്.
മുൻപില്ലാത്ത വിധേയത്വം
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം തെരഞ്ഞെടുപ്പു കമ്മീഷന്റെ പല നടപടികളും വിമർശനവിധേയമായി. കേന്ദ്രസർക്കാരിന്റെയും ഭരണകക്ഷിയുടെയും താത്പര്യപ്രകാരം തെരഞ്ഞെടുപ്പു തീയതികളും സമയക്രമവും തീരുമാനിക്കുന്നു എന്ന പരാതി വ്യാപകമാണ്. ഒഡീഷ ഉൾപ്പെടെ രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പു നടത്താമായിരുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നാലു ഘട്ടമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ സൗകര്യാർഥം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം പ്രഖ്യാപനങ്ങൾ നീട്ടിയതും വിവാദമായി. മോദിയും ബിജെപി നേതാക്കളും പെരുമാറ്റച്ചട്ടം ലംഘിച്ചതിനെതിരേയുള്ള പരാതികളിൽ നടപടിയെടുക്കാതിരുന്നതും വെറുതെയല്ല.
ബിജെപി സഹായത്തോടെ മഹാരാഷ്ട്രയിൽ അധികാരത്തിലേറിയ ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ ചിഹ്നവും പേരും അനുവദിച്ചതാണ് ഒടുവിൽ വിവാദമായത്. സാങ്കേതികത്വത്തിന്റെ മറവിൽ ഉദ്ധവ് താക്കറെയുടെ ശിവസേനയെ കടലാസാക്കിയെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പു കമ്മീഷണർ ആയിരുന്ന അശോക് ലവാസ രാജിവച്ചു പോയതും മറക്കാറായിട്ടില്ല. ലവാസയുടെ ഭാര്യക്കെതിരേ അക്കാലത്ത് റെയ്ഡ് നടത്തിയത് യാദൃച്ഛികവുമാകില്ല. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറയുമായി വിയോജിക്കാൻ ലവാസ നിർബന്ധിതനായതാണു രാജിയിലേക്കു നയിച്ചതെന്നു പറയുന്നു.
കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാതെ തെരഞ്ഞെടുപ്പു റാലികൾ നടത്താൻ രാഷ്ട്രീയ പാർട്ടികളെ അനുവദിച്ചതിനെതിരേ മദ്രാസ് ഹൈക്കോടതി 2021 ഏപ്രിലിൽ രൂക്ഷവിമർശനം നടത്തിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ ഒറ്റയ്ക്ക് ഉത്തരവാദിയാണെന്നും കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്നും ആണ് ചീഫ് ജസ്റ്റീസ് സഞ്ജിബ് ബാനർജി പറഞ്ഞത്.
ജനാധിപത്യ സംരക്ഷണം കടമ
ഭരണഘടനാ രചയിതാക്കൾ വിഭാവനം ചെയ്ത സ്വാതന്ത്ര്യവും നിഷ്പക്ഷതയും കവരാൻ ഭരണത്തിലേറുന്ന സർക്കാരുകൾ കുറുക്കുവഴികൾ തേടുന്നത് ജനാധിപത്യത്തിന്റെ തകർച്ചയിലേക്കു നയിക്കും. തെരഞ്ഞെടുപ്പു കമ്മീഷനെക്കുറിച്ച് ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങൾ അടിസ്ഥാനമാക്കിയാണു സുപ്രീംകോടതി വിധി. “ഒരു സ്വതന്ത്ര കമ്മീഷൻ തെരഞ്ഞെടുപ്പു നടത്തണമെന്ന് എല്ലാ അംഗങ്ങൾക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമുള്ള അന്നത്തെ ഭരണത്തിൽനിന്നുള്ള സമൂലമായ വ്യതിചലനമായിരുന്നു അത്’’ എന്നാണു കോടതി വിധിയിൽ പറയുന്നത്.
പാർലമെന്റ് പാസാക്കുന്ന ഏതു നിയമത്തിനും വിധേയമാകും തെരഞ്ഞെടുപ്പു കമ്മീഷണർമാരെ നിയമിക്കാനുള്ള പുതിയ മൂന്നംഗ സമിതിയെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിവിധിയെ അട്ടിമറിക്കാനോ ശരിവയ്ക്കാനോ വ്യത്യസ്തമായ മറ്റൊരു സംവിധാനം നടപ്പാക്കാനോ നിയമനിർമാണത്തിനു കഴിയും. പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രീംകോടതി വിധിയെ മറികടക്കാൻ സർക്കാർ നിയമം കൊണ്ടുവരുമോയെന്നതാണു ചോദ്യം.
സുപ്രീംകോടതി തുറന്നുവിട്ട തത്തയെ വീണ്ടും കൂട്ടിലടയ്ക്കാൻ രാഷ്ട്രീയ നേതൃത്വം മടിച്ചേക്കില്ല. തത്ത വീണ്ടും യജമാനനു സ്തുതി പാടുന്ന നില വരുമോയെന്ന ആശങ്ക ചെറുതല്ല. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.