ഡൽഹിയിലും അയൽസംസ്ഥാനങ്ങളിൽ നിന്നും പലായനം ചെയ്യുന്ന പ്രവാസികളായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ആഹാരം, കുടിവെള്ളവും, ശുചിത്വവും മറ്റുസഹായങ്ങളും ഉറപ്പുവരുത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷ ണൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു..
പതിനായിരങ്ങളാണ് ഡൽഹിയിൽനിന്ന് ഇപ്പോൾ റോഡുകളിലും റെയിൽപ്പാതകളിലുമായി അവരവരുടെ ഗ്രാമങ്ങളിലേക്ക് നടന്നുനീങ്ങുന്നത്. വാഹനങ്ങൾ ഏർപ്പെടുത്തിയെന്ന വിവരമറിഞ്ഞ് കൂടുതലാളുകൾ കൂട്ടത്തോടെ എത്തിയതാണ് സ്ഥിതി വളരെ സങ്കീർണ്ണമാക്കിയിരിക്കുന്നത്.
ഡൽഹി സർക്കാർ ഈ പ്രവാസികളെ ഉത്തർപ്രദേശ് അതിർത്തിവരെ എത്തിക്കാൻ 576 ബസ്സുകളാണ് ഏർപ്പാട് ചെയ്തിരിക്കുന്നത്. ബസ്സുകളിൽ തിങ്ങിഞെരുങ്ങിയാണ് കുഞ്ഞുകുട്ടികളടക്കം യാത്രചെയ്യുന്നത്.
4 ലക്ഷം ആളുകൾക്ക് ദിവസവും ആഹാരം നൽകാനായുള്ള സംവിധാനം ഡൽഹി സർക്കാർ വിവിധ ഷെൽട്ടർ ഹോമുകളിലും സ്‌കൂളുകളിലുമായി ഒരുക്കിയിട്ടുണ്ടെന്നും പക്ഷേ ഇവരാരും ഡൽഹിയിൽ നിൽക്കാൻ താല്പര്യപ്പെടുന്നില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭിപ്രായപ്പെട്ടു.
പലായനം ചെയ്യുന്നവരിൽ കോവിഡ് ബാധിതരുണ്ടോ എന്നറിയാനുള്ള തെർമൽ പരിശോധന ചിലയിടത്തൊ ക്കെ നടക്കുന്നുണ്ട്. അതിർത്തിയിലെത്തുന്ന പ്രവാസികളെ 14 ദിവസത്തെ Quarantine ( ഏകാന്തവാസം) കഴിഞ്ഞശേഷമേ അവരുടെ ഗ്രാമങ്ങളിലേക്ക് പോകാനനുവദിക്കുകയുള്ളു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നതും നടപ്പാക്കാൻ കഴിയുമോ എന്ന് കണ്ടറിയണം. കാരണം തൊഴിലാളികളുടെ ജനബാഹുല്യം തന്നെ.
മറ്റൊന്ന് ഇന്ത്യയിൽ LOCKDOWN പ്രഖ്യാപിച്ചശേഷം അനിവാര്യമായിരുന്നു സോഷ്യൽ ഡിസ്റ്റൻസ് ( സാമൂഹിക അകലം) ഇവരുടെ കാര്യത്തിൽ തകിടംമറിഞ്ഞതും ചിന്തനീയമാണ്. ഇവരിൽ ആർക്കെങ്കിലും വൈറസ് ബാധയുണ്ടായാൽ എന്താകും സ്ഥിതിയെന്നതും ആലോചിക്കാനാകില്ല.
നൂറുകണക്കിനാൾക്കാർ മൂന്നും നാലും ദിവസം കാൽനടയായാണ് ആഗ്രയിലും കാൺപൂരിലും വരെ എത്തിയത്. ഒരാൾ വഴിയിൽ മരിച്ചതായും റിപ്പോർട്ടുണ്ട്.
കേരളത്തിലേതുപോലെ കാൽനടയായിപ്പോകുന്ന യാത്രക്കാർക്ക് ആഹാരവും വെള്ളവും നൽകാനുള്ള സംവിധാനമൊരുക്കുന്ന സന്നദ്ധസംഘടനകളും തദ്ദേശസ്ഥാനങ്ങളും അവിടെയതിനൊന്നും തയ്യറായിട്ടില്ല എന്നതാണ് യാഥാർഥ്യം.