ഡൽഹി നിവാസികൾക്ക് റേഷൻ സാധനങ്ങൾക്കായി ഇനി കടയുടെ മുന്നിൽപ്പോയി ക്യൂ നിൽക്കേണ്ട ആവശ്യമില്ല.നിലവാരമില്ലാത്ത അരിയും ഗോതമ്പും ഇനിയുണ്ടാകില്ല. റേഷൻ കടക്കാരുടെ തട്ടിപ്പുകൾക്കും തൂക്കത്തിലുള്ള വെട്ടിപ്പുകൾക്കും അറുതിയാകുന്നു.ഡൽഹിയിൽ റേഷൻ കടകളുടെ പ്രസക്തി ഇല്ലാതാകുക യാണ്.
" മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന " അഥവാ Home Delivery of Ration എന്നാണ് പുതിയ പദ്ധതിയുടെ പേര്. റേഷൻ സാധനങ്ങളായ അരി,ഗോതമ്പ്,ആട്ട എന്നിവയുടെ ക്വാളിറ്റിയും തൂക്കവും ഉറപ്പാക്കിയിട്ടാകും അവ ഉന്നതനിലവാരമുള്ള പായ്ക്കുകളിലാക്കി ആഴ്ചതോറും ഓരോ കാർഡുടമയുടെയും വീടുകളിലെത്തിച്ചു നൽകുന്നത്. ടെൻഡർ വഴി തെരഞ്ഞെടുക്കപ്പെടുന്ന ഏജൻസികൾ വഴിയാകും റേഷൻ വിതരണം.
ആഴ്ചയിലെ ഒരു നിശ്ചിത ദിവസം ഓരോ ഏരിയയിലും വിതരണം നടക്കുന്നതിനാൽ കാർഡുടമകൾക്കും ബുദ്ധിമുട്ടില്ല. സർക്കാരിനെ സംബന്ധിച്ചിടത്തോളം നല്ല സാമ്പത്തിക ബാദ്ധ്യതയാണ് ഇതുമൂലം ഉണ്ടാകു ന്നത്.വിതരണത്തിലെ ക്രമക്കേടുകളും അഴിമതിയും ഇല്ലാതാക്കി റേഷൻ വിതരണസമ്പ്രദായം സുതാര്യമാ ക്കാൻ ഈ ബാദ്ധ്യത കാര്യമാക്കുന്നില്ലെന്നാണ് ഡൽഹി സർക്കാർ നിലപാട്.
ഡൽഹി സർക്കാർ ഇന്നെടുത്ത ഈ തീരുമാനപ്രകാരം ടെൻഡർ നടപടികളിലൂടെയാകും പാക്കിംഗ് ,വിതരണ ഏജൻസികളെ തെരഞ്ഞെടുക്കുക. FCI ഗോഡൗണുകളിൽനിന്നും നിലവാരമുള്ള റേഷൻ സാധനങ്ങൾ സ്വീകരിച്ച് അവ കൃത്യമായ അളവിൽ പായ്ക്ക് ചെയ്ത് ഓരോ കാർഡുടമകൾക്കും അവരുടെ കാർഡുകളുടെ അളവിൽ സാധനങ്ങൾ വീടുകളിൽ എത്തിക്കുക എന്നതാണ് ഏജൻസികളുടെ ഉത്തരവാദിത്വം. FCI ഗോഡൗണിൽ ലഭിക്കുന്ന സാധനങ്ങൾക്ക് ഗുണനിലവാരമില്ലെങ്കിൽ സർക്കാർ നേരിട്ടിടപെട്ട് സാധനങ്ങൾ പൊതുവിപണിയിൽ നിന്ന് ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്.
ഇതോടൊപ്പം കേന്ദ്രസർക്കാരിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിയും ഡൽഹിയിൽ നടപ്പാക്കാൻ തീരുമാനമെടുത്തു. ഇന്ത്യയിൽ ഏതു സംസ്ഥാനത്തുനിന്ന് ഡൽഹിയിലെത്തുന്നവർക്കും ഇനി അവര വരുടെ കാർഡ് പ്രകാരമുള്ള റേഷൻ വീട്ടുപടിക്കലെത്തും.Home Delivery of Ration വരുന്ന 6 മാസത്തിനുള്ളിൽ നടപ്പാക്കാൻ കഴിയുമെന്നാണ് ഡൽഹി സർക്കാർ പ്രതീക്ഷിക്കുന്നത്.
അണ്ണാഹസാരെ ആന്ദോളൻ സമയത്തും ,തങ്ങൾ അധികാരത്തിൽ വരുന്നതിനുമുമ്പും ഡൽഹിയിലെ ചേരിപ്രദേശങ്ങളിലുള്ളവരുടെ റേഷനുവേണ്ടിയാണ് കൂടുതൽ പോരാട്ടങ്ങൾ നടത്തിയിട്ടുള്ളതെന്നും ഏറ്റവും കൂടുതൽ RTI അപേക്ഷകൾ AAP പ്രവർത്തകർ സമർപ്പിച്ചിട്ടുള്ളത് പാവപ്പെട്ടവരുടെ റേഷനുമായി ബന്ധപ്പെട്ടാണെന്നും അവർക്ക് അത് നേരിട്ട് വീടുകളിലെത്തിക്കാനുള്ള തീരുമാനമെടുത്തതിൽ വലിയ ചാരിതാർഥ്യമുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇന്ന് പറഞ്ഞു.
കേരളത്തിലും ഈ രീതി വളരെ അനിവാര്യമാണ്. റേഷൻകടകളിൽ നടക്കുന്ന കൃതൃമങ്ങളെപ്പറ്റി ഇപ്പോഴും വ്യാപകമായ പരാതികളുണ്ട്.നിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങളും,തൂക്കത്തിലെ കൃതൃമങ്ങളും, സമയത്ത് സാധനങ്ങൾ ലഭിക്കാത്തതും ഉൾപ്പെടെയുള്ള പരാതികൾ ഏറെയാണ്.