പാലാ: ഇറ്റാലിയൻ സാംസ്ക്കാരിക പുരസ്ക്കാരം നേടിയ ആദ്യ ഇന്ത്യൻ വൈദികൻ എന്ന ബഹുമതി ഫാ. ഡോ. എബ്രഹാം കാവള ക്കാട്ടിന് അലങ്കാരമാകുമ്പോൾ പാലാ രൂപതയ്ക്കും ഇത് അഭിമാന നിമിഷം.
"ഫാ.എബ്രഹാം കാവളക്കാട്ട് പാലാ രൂപതയുടെ പുത്രനാണ്. അദ്ദേഹം ദൈവ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് സലേഷ്യൻ സഭ വഴി റോമിൽ ആണെങ്കിലും പാലാ രൂപതയോടും, ജന്മനാടിനോടും എന്നും സ്നേഹാദരങ്ങൾ വെച്ചു പുലർത്തുന്ന വൈദിക ശ്രേഷ്ഠനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് ലഭിച്ച ഇറ്റാലിയൻ സാംസ്ക്കാരിക ബഹുമതി പാലാ രൂപതയ്ക്കും അഭിമാനമാണ് " - ഫാ. കാവളക്കാട്ടിന്റെ പുരസ്കാര ലബ്ദിയെക്കുറിച്ചറിഞ്ഞ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും, സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കനും പറഞ്ഞു.
പാലാ രൂപതയിലെ ഏഴാച്ചേരി ഇടവകയിൽപ്പെട്ട കാവളക്കാട്ട് ദേവസ്യാച്ചൻ - ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ.ഡോ. എബ്രഹാം.
ഏഴാച്ചേരി സെന്റ് ജോൺസ് എൽ.പി. സ്കൂളിലും, രാമപുരം സെന്റ് അഗസ്ത്യൻസ് ഹൈസ്കൂളിലും തമിഴ്നാട്ടിലെ ഡോൺ ബോസ്ക്കോ സ്കൂളിലുമായാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന് സെമിനാരിയിൽ ചേർന്നു.
ഒരു സലേഷ്യന്‍ വൈദികനായി രണ്ടു പതിറ്റാണ്ടിലധികം ഇറ്റലിയില്‍ അജപാലനശുശ്രൂഷ ചെയ്തിട്ടുള്ള ഫാ. കവളക്കാട്ടിന്‍റ പുസ്തകത്തിന്റെ മൂലരചന ഇറ്റാലിയന്‍ ഭാഷയിലാണ്. ഇന്ത്യയിലെ സലേഷ്യന്‍ സഭയുടെ മദ്രാസ് പ്രോവിന്‍സ് അംഗമാണ്. 1975-ല്‍ സലേഷ്യന്‍ സഭാംഗമായി, 1985-ല്‍ പൗരോഹിത്യം സ്വീകരിച്ചു.
കൗണ്‍സിലിങ്, ഗ്രാഫിക് ആര്‍ട്സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ബിസിനസ്സ് മാനേജ്മെന്‍റ്, ഡിസൈനും വര്‍ണ്ണങ്ങളും, അപ്പസ്തോലന്‍ തോമസ് എന്നിവ ഫാ.എബ്രഹാം കവളക്കാട്ടിന്‍റെ മറ്റു ഗ്രന്ഥങ്ങളാണ്. അച്ഛൻ ദേവസ്യാച്ചന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ ഫാ. എബ്രഹാം ജന്മനാടായ ഏഴാച്ചേരിയിൽ എത്തിയിരുന്നു.