Advertisment

"എന്റെ ഇളപൊഴുതിലമ്മേ .. ഇവിടെ നിൽക്കുന്ന ഭക്തരുടെ ഗുണദോഷ വിചാരങ്ങൾ പറഞ്ഞു പോരണേ.. ശനി ദുരിതങ്ങൾ .. കുടുംബ പ്രാരാബ്ദങ്ങൾ .. പിതൃ സർപ്പദോഷങ്ങൾ തീർക്കണേ.. കാക്കണേ !''

author-image
സുനില്‍ പാലാ
New Update

കുംഭമാസത്തിന്റെ പകൽച്ചൂടിൽ നെച്ചിപ്പൂഴൂർ ഇളപൊഴുത് കാവിൽ വെളിച്ചപ്പാടുകൾ ഉറഞ്ഞു തുള്ളി. വനദുർഗ്ഗയുടെ കൽപ്പനകൾ കേട്ട ജനമനസ്സുകളിൽ ഭക്തിയുടെ ലഹരി.

Advertisment

ആചാരാനുഷ്ഠാനങ്ങളുടെ വ്യത്യസ്തകൾ കൊണ്ട് ശ്രദ്ധേയമായ നെച്ചിപ്പുഴൂർ ഇള പൊഴുത് കാവിൽ ഇന്നലെ നടന്ന ഉത്സവത്തിൽ പങ്കെടുക്കാൻ ജാതി മത ഭേദമെന്യേ നൂറു കണക്കിനു ഭക്തരാണ് എത്തിയത്.

publive-image

നെച്ചിപ്പുഴൂർ ഗ്രാമത്തിന്റെ നടുക്ക് ഒരേക്കറോളം വനത്തിനുള്ളിലാണ് "പതി" എന്നറിയപ്പെടുന്ന വനദുർഗ്ഗാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മാസ പൂജകൾ ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവരും വർഷത്തിലെ ഉത്സവ പൂജ ദളിത് വിഭാഗത്തിൽപ്പെട്ടവരുമാണ് നടത്തുന്നത് എന്ന അത്യപൂർവ്വത നെച്ചിപ്പുഴൂർ ഇള പൊഴുത് കാവിന് സ്വന്തം. അവർണ്ണ- സവർണ്ണ വ്യത്യാസമില്ലാതെ നൂറ്റാണ്ടുകളായി തുടരുന്ന പൂജാ സാധനയാണിത്.

ഇള പൊഴുതിലമ്മ വലിയൊരു വിഭാഗം വിശ്വാസികൾക്ക് കൺകണ്ട ദൈവമാണ്. പരാധീനതകളും പ്രാരാബ്ധങ്ങളും ഏറ്റുപറഞ്ഞാൽ അച്ചട്ടായ നല്ല അനുഭവങ്ങൾ ഉണ്ടെന്നാണ് ഭക്തരുടെ അനുഭവ സാക്ഷ്യം. കാട്ടിനുള്ളിൽ വാഴുന്ന വനദേവത അതീവ ശക്തി സ്വരൂപിണിയാണെന്നാണ് ജ്യോതിഷ മതവും.

publive-image

കുംഭമാസത്തിലെ ഉത്സവനാളിൽ നടത്തുന്ന മുടിവിളക്ക് വഴിപാടിനു ശേഷം , എത്തിച്ചേരുന്ന ഓരോ ഭക്തരുടെയും ഭാവിയെക്കുറിച്ചുള്ള പ്രവചനവും ആറാട്ട് നാളിൽ നാടൊട്ടുക്ക് ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ച് പ്രവചിക്കുന്ന "ഉച്ചക്കൽപ്പനകളും " ഇള പൊഴുതിലമ്മയുടെ ഉത്സവത്തിന്റെ പ്രത്യേകതയാണ്.

നാൽക്കാലികളുടെ രക്ഷയ്ക്കായുള്ള കാളപ്പതി, ആണ്ടിലൊരിക്കൽ മാത്രം ചന്ദനം അരയ്ക്കുന്ന ചന്ദനക്കല്ല് പൂജ എന്നിവയെല്ലാം ഇള പൊഴുത് ദേവീക്ഷേത്രത്തിലെ അപൂർവ്വതകളിൽ ചിലത് മാത്രം. "മരുത്വാൻമാർ" എന്നറിയപ്പെടുന്ന വെളിച്ചപ്പാടുകളുടെ നേതൃത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ.

വ്രതമെടുത്ത മരുത്വാൻമാർ ആദ്യം " പതിയുണർത്തും ". ഇന്നലെ മുടി വിളക്ക് വഴിപാടിനും, അന്നദാനത്തിനും ശേഷം ആറാട്ട് നടന്നു. ഉച്ചതിരിഞ്ഞ് ആറാട്ടെതിരേൽപ്പ്, കാളപ്പതിയിൽ തേങ്ങ ഉടയ്ക്കൽ, അരിയേറ് വഴിപാട് എന്നിവയോടെയാണ് ഇള പൊഴുതിലമ്മയുടെ ഉത്സവം സമാപിച്ചത്.

Advertisment