ഒരു പുഴയുടെ പുനർജ്ജനിക്കായി പോലീസും നാട്ടുകാരും കൈകോർത്ത മനോഹരമായ ചടങ്ങു കണ്ടപ്പോൾ ഡെന്മാർക്ക് സ്വദേശികളായ ഡോ.ഗിനിക്കും, കൂട്ടുകാരി ക്രിസ്റ്റ്യനും കൗതുകം; ഒപ്പം ആഹ്ലാദവും. ; "വാട്ട് എ വണ്ടർ ഫുൾ പ്രോഗ്രാം: ... വി ആർ വെരി ഹാപ്പി ടു അറ്റൻഡ് ദി പ്രോഗ്രാം " ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.
ഇന്നലെ കിടങ്ങൂരിൽ മീനച്ചിലാറിന്റെ തീരത്തെ കാവാലിപ്പുഴക്കടവിൽ ജനമൈത്രി പോലീസും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും സ്കൂൾ വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിച്ച "പുഴയ്ക്കൊരു പുനർജ്ജനി " പരിപാടിയിൽ യാദൃശ്ചികമായാണ് ഇരുവരും പങ്കെടുത്തത്.
കാവാലിപ്പുഴ ബീച്ചിനെ പുറം ലോകത്തെത്തിച്ച പ്രമുഖ ഫോട്ടോഗ്രാഫറും ടൂറിസ്റ്റു ഗൈഡുമായ രമേശ് കിടങ്ങൂരിന്റെ ആതിഥ്യം സ്വീകരിച്ച് ഒരാഴ്ച മുമ്പാണ് ഡോ. ഗിനിയും സുഹൃത്തും മെഡിക്കൽ വിദ്യാർത്ഥിനിയുമായ ക്രിസ്റ്റ്യനും കേരളത്തിലെത്തിയത്.
എ.ഡി.ജി.പി. ഡോ. ബി. സന്ധ്യയും , വിജിലൻസ് എസ്.പി. വി .ജി. വിനോദ് കുമാറും കോട്ടയം പോലീസ് ചീഫ് പി.എസ്. സാബുവുമൊക്കെ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ഡോ.ഗിനിയും ക്രിസ്റ്റ്യനും സദസ്സിലെത്തിയത്.
ഒരു പോലീസുകാരനെ വിട്ട് ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ച വിജിലൻസ് എസ്. പി. വി.ജി. വിനോദ് കുമാർ, തന്റെ പ്രസംഗത്തിനിടെ ഇവരെ പേരെടുത്ത് അഭിസംബോധചെയ്യുകയും, "പുഴയ്ക്കൊരു പുനർജ്ജനി " പദ്ധതിയെക്കുറിച്ച് ഇംഗ്ലീഷിൽ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
പരിസ്ഥിതി പ്രേമികൾ കൂടിയായ ഇരുവർക്കും ഇത് ഏറെ സന്തോഷകരമായ കാര്യമായി. പരിപാടി മുഴുവൻ തീരും വരെ സദസ്സിലിരുന്ന ഡോ. ഗിനിയും ക്രിസ്റ്റ്യനും പിന്നീട് നാട്ടുകാർക്കും, വിശിഷ്ടാതിഥികൾക്കുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.
ഇനിയും തീർച്ചയായും കാവാലിപ്പുഴക്കടവ് ബീച്ചിൽ വരുമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകി വൈകിട്ട് രമേശ് കിടങ്ങൂരിനൊപ്പം ഇരുവരും മൂന്നാറിലേയ്ക്ക് യാത്ര തിരിച്ചു. തേക്കടിയും, വർക്കലയും കൂടി സന്ദർശിച്ച് 21-ാം തീയതി ഡന്മാർക്കിലേക്ക് പറക്കും.