പാലാ: പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷാംഗങ്ങൾ തമ്മിലുയർത്തിയ ബഹളങ്ങൾക്കിടയിൽ പാലാ ഗ്രീൻഫീൽഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ബാസ്ക്കറ്റ് ബോൾ കോർട്ട് നിർമ്മിക്കാൻ കൗൺസിൽ യോഗം അനുമതി നൽകി.
ഇത് സംബന്ധിച്ച പരാതി അവഗണിച്ചു കൊണ്ട് പാർക്കിംഗ് ഗ്രൗണ്ടിൽ ബാസ്ക്കറ്റ് ബോൾ കോർട്ട് നിർമ്മിക്കാൻ നഗരസഭാധികൃതർ നീക്കം നടത്തുന്ന വിവരം ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
എത്രയും വേഗം കോർട്ടിന് അനുമതി നൽകിയില്ലെങ്കിൽ സമരം തുടങ്ങുമെന്നു പറഞ്ഞ് ഒരു പരിശീലകൻ ചെയർപേഴ്സനെ ചേംബറിൽ കയറി ഭീഷണിപ്പെടുത്തിയ കാര്യവും റിപ്പോർട്ടിലുണ്ടായിരുന്നു.
ചെയർപേഴ്സനെ ഭീഷണിപ്പെടുത്തിയ ആളിന്റെ പേര് വെളിപ്പെടുത്തണമെന്ന് ഭരണപക്ഷത്തെ ടോണി തോട്ടം ആവശ്യപ്പെട്ടെങ്കിലും ആളെ എല്ലാവർക്കും അറിയാം, സഭയിൽ പേര് വെളിപ്പെടുത്തേണ്ട കാര്യമില്ലെന്നായിരുന്നൂ ചെയർപേഴ്സന്റെ മറുപടി.
തന്റെ ഭർത്താവാണ് ഭീഷണിപ്പെടുത്തിയതെങ്കിൽ അപ്പോൾ തന്നെ പകരം വീട്ടണമായിരുന്നൂവെന്ന് ഒരു വനിതാ കൗൺസിലറുടെ അഭിപ്രായം ഭരണ-പ്രതിപക്ഷ ഭേദമെന്യേ യോഗത്തിൽ ചിരി പടർത്തി.
ഒൻപതു മാസം മുമ്പ് തീരുമാനിച്ച കാര്യം ഇപ്പോൾ വീണ്ടും ഉയർത്തിക്കൊണ്ടു വന്നതിനു പിന്നിൽ ആരാണെന്ന് അറിയാമെന്ന് ഭരണപക്ഷത്തെ ബിജു പാലൂപ്പടവിൽ ഒളിയമ്പുമെയ്തു.
പാർക്കിംഗ് ഗ്രൗണ്ടിൽ ബാസ്ക്കറ്റ് ബോൾ കോർട്ട് നിർമ്മിക്കുന്നതിന് നിയമ തടസ്സമുണ്ടോ എന്ന ചെയർപേഴ്സന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ മുനിസിപ്പൽ എഞ്ചിനീയർക്കുമായില്ല.
ഉയർന്ന ബഹളങ്ങൾക്ക് ഒടുവിൽ കൗൺസിലിലെ ഭൂരിപക്ഷ അഭിപ്രായപ്രകാരം പാർക്കിംഗ് ഗ്രൗണ്ടിൽ തന്നെ ബാസ്ക്കറ്റ് ബോൾ കോർട്ടിന് യോഗം അനുമതി നൽകി. ഇത് പൂർത്തിയാകുന്നതോടെ സ്റ്റേഡിയത്തിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങൾ ഇനി റിവർവ്യൂ റോഡിൽ സ്ഥാനം പിടിക്കും. ഇതാകട്ടെ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനൊപ്പം അപകടങ്ങൾക്കും കാരണമായേക്കാം.