കോട്ടയം: കിടങ്ങൂരിൽ മനോദൗര്‍ബല്യമുള്ള പെണ്‍കുട്ടിയെ പലപ്പോഴായി ക്രൂരമായി പീഡിപ്പിച്ചുവന്ന നരാധമന്മാരെ പിടികൂടിതിനു പിന്നിൽ പ്രവർത്തിച്ച കിടങ്ങൂര്‍ ജനമൈത്രി പോലീസിലുണ്ടായിരുന്ന എ.എസ്.ഐ: സി.ജി. സജികുമാറിന് ജില്ലാ പോലീസ് ചീഫിന്റെ റിവാർഡ് !!!
കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ വേഗം കുടുക്കി പോലീസ് സേനയുടെ അന്തസ്സും യശസ്സും ഉയർത്തിയതിനാണ് സജിക്ക് റിവാർഡെന്ന് ജില്ലാ പോലീസ് ചീഫിന്റെ ഉത്തരവിൽ പറയുന്നു.
സജികുമാറിന്റെ മാത്രം തുടര്‍ച്ചയായ അന്വേഷണത്തിലാണ് കഴിഞ്ഞ മാസം ഒടുവിൽ പ്രതികൾ പിടിയിലായത്. പാലാ രാമപുരം സ്വദേശിയും പഴയ സ്പോർട്സ് താരവുമായിരുന്ന സജികുമാർ പോലീസ് അസോസിയേഷൻ മുൻ ഭാരവാഹിയുമാണ്. കഴിഞ്ഞ ദിവസം എസ്. ഐ. ആയി സജിക്ക് പ്രമോഷനും ലഭിച്ചു
അടുത്തിടെ കിടങ്ങൂര്‍ സ്‌റ്റേഷനില്‍നിന്ന് അയര്‍ക്കുന്നം സ്‌റ്റേഷനിലേക്ക് സജികുമാര്‍ സ്ഥലംമാറിയെങ്കിലും കിടങ്ങൂരിലെ പല രഹസ്യ വിവരങ്ങളും നാട്ടുകാര്‍ സജിക്ക് കൈമാറിയിരുന്നു. ഇങ്ങനെയാണ് പെണ്‍കുട്ടിയെ ചിലര്‍ മിഠായിയും മറ്റും കൊടുത്തും മൊബൈല്‍ഫോണ്‍ കാണിച്ചും അടുപ്പമുണ്ടാക്കിയ വിവരം 20 ദിവസം മുന്‍പ് സജിക്ക് ലഭിക്കുന്നത്.
തുടര്‍ന്ന് പലപ്പോഴായി പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് രഹസ്യ നിരീക്ഷണം നടത്തുകയും പരിസരവാസികളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കൂടുതല്‍ അന്വേഷിക്കുകയും ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്; അടുപ്പംകൂടിയവര്‍ പെണ്‍കുട്ടിയെ പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ടെന്ന കാര്യം.
തുടര്‍ന്ന് അറസ്റ്റിലായ അഞ്ച് പേരെക്കുറിച്ചും കൃത്യമായ സൂചനകള്‍ ലഭിച്ചു. ഒരുവേള മനോദൗര്‍ബല്യമുള്ള പെണ്‍കുട്ടി പ്രതികള്‍ തന്നെ ഉപദ്രവിച്ച രീതിയും വിവരങ്ങളും തുറന്നുപറയുകയും ചെയ്തു.
ചോക്ലേറ്റ് മിഠായികള്‍ ഇഷ്ടമായിരുന്ന കുട്ടിക്ക് അത് വാങ്ങിനല്‍കി തറപ്പേല്‍ ബെന്നിയാണ് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് പലപ്പോഴായി മറ്റുള്ളവരും. ഒരേദിവസംതന്നെ രണ്ട് പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരവും പുറത്തുവന്നു.
ഓട്ടോ ഡ്രൈവറും കൂലിപ്പണിക്കാരുമൊക്കെയായ പ്രതികളില്‍ ചിലര്‍ മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചും കുട്ടിയെ പ്രലോഭിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്ന വിവരം സജിയാണ് കിടങ്ങൂര്‍ പോലീസിനെ അറിയിച്ചത്.
തനിക്ക് ലഭിച്ച വിവരങ്ങളും അന്വേഷണം നടത്തി കണ്ടെത്തിയ കാര്യങ്ങളും എ.എസ്.ഐ: സജികുമാര്‍ കിടങ്ങൂര്‍ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. വിവരം പാലാ ഡിവൈ.എസ്.പി: സുഭാഷിനെയും അറിയിച്ചു. ഇതോടെ ആയിരുന്നൂ പ്രതികളുടെ അറസ്റ്റിന് കളമൊരുങ്ങിയത്.