തിരുവനന്തപുരം: തിരുവനന്തപുരത്ത് പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനം നൊന്ത് കഴിഞ്ഞ ദിവസമാണ് ഉദ്യോഗാര്‍ത്ഥി ജീവനൊടുക്കിയത്. സംഭവം വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തില്‍ നിലപാട് വിശദീകരിച്ച് യുവ അധ്യാപിക ഡോ അനൂജ ജോസഫ് രംഗത്ത്.
കുറിപ്പ് വായിക്കാം..
"ചിരിച്ചു അഭിനയിക്കാൻ വയ്യ",
മുന്നോട്ടു എങ്ങനെയെന്നറിയാതെ, മാനസികസംഘർഷം നേരിടുന്ന നിരവധി പേരുടെ പ്രതിനിധിയാണ് അനു വെന്ന യുവാവ്, തിരുവനന്തപുരം കാരക്കോണം സ്വദേശിയായ അനുവിന്റെ മരണവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ പലരും എഴുതിക്കണ്ടു
"28 കാരനായ യുവാവിന് മറ്റെന്തെല്ലാം ജോലികൾ ചെയ്യാമായിരുന്നു ഗവൺമെന്റ് ജോലിയെ ചെയ്യുമെന്ന വാശിയെന്തിനായിരുന്നു "
ശെരിയാണ്, മറ്റു ജോലികൾ തിരഞ്ഞെടുക്കാമായിരുന്നു, ആത്മഹത്യ ഒന്നിനും പരിഹാരവുമല്ല.
ഒരു സാധാരണക്കാരന്റെ പ്രതീക്ഷയാണ് pscപരീക്ഷയും തുടർന്നുള്ള ജോലിയും, അതിനു വേണ്ടി രാവും പകലും അധ്വാനിച്ചിട്ടുണ്ടാകും.
റാങ്ക്ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ടേൽ പ്രതീക്ഷ വാനോളമായി, വിവാഹം മുതലിങ്ങോട് ജീവിതത്തിലെ ചെറുതും വലുതുമായ പല കാര്യങ്ങളും അവർ സ്വപ്നം കണ്ടു തുടങ്ങും. നിയമനത്തിനായുള്ള കാത്തിരുപ്പു തുടരും. ജോലിയായില്ലേ എന്ന ചോദ്യത്തിന് റാങ്ക്ലിസ്റ്റിൽ ഉണ്ടെന്ന മറുപടി പലവുരു പറഞ്ഞിട്ടുമുണ്ടാകും.
ബന്ധക്കാരുടെയും നാട്ടുകാരുടെയും മുൻപിൽ തലയുയർത്തി നിന്നതും ആ പ്രതീക്ഷയിൻമേലാകാം.ആ പ്രതീക്ഷകൾ വെറുതെയാണെന്നറിയുമ്പോഴുള്ള നോവിന്റെ ആഘാതം താങ്ങാനും കഴിഞ്ഞിട്ടുണ്ടാവില്ല.
ആത്മഹത്യ അല്ലാണ്ട് ജീവിതത്തെ നേരിടാൻ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു, ഇവിടെ ഈ വാക്കുകൾക്കൊന്നും അനുവെന്ന വ്യക്തിയുടെ ജീവനെ മടക്കിത്തരാൻ കഴിയില്ലെന്നറിയാം.
കൊറോണ മനുഷ്യന്റെ ജീവിതത്തിനേൽപ്പിച്ച ആഘാതം അത്രമേൽ വലുതാണ്. ഈ സാഹചര്യത്തിൽ psc റാങ്ക്ലിസ്റ്റുകൾ പ്രതീക്ഷിച്ചിരിക്കുന്ന ഒരുപാടുപേരുടെ ജീവിതത്തിനു മങ്ങലേൽപ്പിക്കുന്ന തീരുമാനങ്ങൾ എടുക്കരുതായിരുന്നു. ഒരു തീരുമാനം എടുക്കുന്നതിനു മുൻപായി ബന്ധപ്പെട്ട അധികാരികളും ഭരണകൂടവും പുനർചിന്തനം നടത്തിയിരുന്നേൽ ഒരുപക്ഷെ അനു വിനെ പോലുള്ളവരുടെ ജീവൻ നഷ്‌ടപ്പെടില്ലായിരുന്നു. ഇനിയെങ്കിലും തുടർനടപടികൾ സ്വീകരിക്കാൻ വൈകരുത്.
കഴിഞ്ഞ ദിവസം മീൻ വിൽക്കുന്ന ചേച്ചി പറഞ്ഞതോർമ്മ വരുന്നു. "മോളെ ഒരുപാടു പേർക്ക് ജോലിയൊക്കെ പോയല്ലേ, പറഞ്ഞു വിട്ടെന്നും ഒക്കെ!
ഒരു നെടുവീർപ്പോടെ അതു കേട്ടു നിൽക്കുമ്പോഴും പലരുടെയും സ്വപ്നങ്ങളും കണ്ണീരു വീണ ജീവിതവും ഉത്തരമില്ലാതെ...
"ആഹാരം വേണ്ട,
മനസ്സും ശരീരവും തളർന്ന പോലെ, എങ്ങും
വേദന കലർന്ന മൗനം മാത്രം"