അയര്‍ലന്‍ഡ് : ഡബ്ലിനില്‍ മലയാളി നഴ്സിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ജന്മദിനത്തില്. ഡബ്ലിന്‍ സെന്റ് ജെയിംസസിലെ നഴ്സായ കോഴിക്കോട് അശോകപുരം സ്വദേശിനിയായ മേരി കുര്യാക്കോസിനെ (ലിൻസി – 27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് വര്‍ഷം മുമ്പ്സെന്റ് ജെയിംസസില്‍ ചേര്‍ന്ന നാള് മുതല്‍ ഐ സി യൂ വാര്‍ഡിലായിരുന്നു ലിന്‍സിയുടെ ഡ്യൂട്ടി . ഏവര്‍ക്കും പ്രിയങ്കരിയായ നഴ്സായിരുന്നു അവര്‍.
സ്വന്തം ജന്മദിനത്തില് തന്നെയാണ് ലിന്‍സിയുടെ മരണം എന്നതും അയര്‍ലണ്ടിലെ മലയാളി സമൂഹത്തെ ആകെ ഞെട്ടിച്ചു കളഞ്ഞു. വിവാഹത്തിനു ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു സംഭവം.
ജനുവരി എട്ടിന് പള്ളിയില്‍ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും , ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്.വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.
ഇന്നലെ ലിന്‍സിയുടെ ജന്മദിനമായിരുന്നു. ജന്മദിനത്തിന്റെ സന്തോഷത്തിലായിരുന്ന ലിന്‍സി കാനഡയിലേക്ക് പോകുവാനായി അയര്‍ലണ്ടിലെ ജോലി മതിയാക്കി, നാട്ടിലേയ്ക്ക് മടങ്ങിയ കൂട്ടുകാരിയെ എയര്‍പോര്‍ട്ടില്‍ വരെ കൊണ്ട് പോയി യാത്ര അയച്ച ശേഷമാണ് മടങ്ങിയെത്തിയത്.
തലേനാള്‍ കൂട്ടുകാരിയ്ക്ക് നാട്ടിലേയ്ക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്ക് മറ്റുള്ളവര്‍ക്കൊപ്പം മുന്പില് നിന്നതും ലിന്‍സിയായിരുന്നു .
ഇതുകഴിഞ്ഞു തിരിച്ചെത്തിയ ശേഷം മൂന്ന് മണി വരെയും ഫേസ്ബുക്കില്‍ ലിന്‍സി സജീവമായിരുന്നു. രാവിലെ മുതല്‍ ജന്മദിന സന്ദേശങ്ങള്‍ അയച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കൊളാഷും എഫ് ബിയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷവും പ്രതിശ്രുത വരന് അടക്കമുള്ളവരെ ഫോണ്‍ ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട് .
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് താലയിലെ വാടക അപ്പാര്‍ട്ട്മെന്റില്‍ മരണം നടന്നതെന്ന് സംശയിക്കുന്നു. വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹപ്രവര്‍ത്തകരായ നഴ്സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.ക
വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് കൂട്ടുകാരി എത്തിയപ്പോള്‍ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്ന അവര്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമില്‍ ഷവര്‍ ഹെഡില്‍ കുരുക്കിട്ട് തൂങ്ങി നില്ക്കുന്ന അവസ്ഥയില്‍ മൃതദേഹം കാണുന്നത് .
ഉടന്‍ തന്നെ സുഹൃത്തുക്കളേയും ഗാര്‍ഡയെയും വിവരമറിച്ചു. രാത്രി പന്ത്രണ്ടു മണിയോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കിയത്. ലിന്‍സി ആത്മഹത്യ ചെയ്യാന്‍ യാതൊരു കാരണവും ഉള്ളതായി കൂട്ടുകാര്‍ക്ക് അറിയില്ല.