Advertisment

എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്ന പാര്‍ട്ടിയിലെ കരുത്തന്‍; ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും അതിന്‍റെ അമരക്കാരന്‍ പിണറായി വിജയനും ഗംഭീര ഭരണത്തുര്‍ച്ച വാങ്ങിക്കൊടുക്കാന്‍ സ്വന്തം രോഗാവസ്ഥയെയും അതിന്‍റെ പീഡകളെയും വേദനകളെയും മറന്ന് അഹോരാത്രം പ്രയത്നിച്ച നേതാവ്; സൗമ്യതയുടെയും സമചിത്തതയുടെയും സമവായത്തിന്‍റെയും ആള്‍രൂപമായിരുന്നു കോടിയേരി-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്‌

New Update

publive-image

Advertisment

കോടിയേരി - സൗമ്യതയുടെയും സമചിത്തതയുടെയും സമവായത്തിന്‍റെയും ആള്‍രൂപം. ചെറുപുഞ്ചിരിയോടെ ഏതു ഗുരുതര പ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്ന നേതാവ്. കേരളത്തിലെ സിപിഎമ്മിനെ, അതിന്‍റെ ഏറ്റവും കടുത്ത പ്രതിസന്ധി ഘട്ടത്തില്‍ കൈപിടിച്ചു നടത്തിയ ആള്‍.

ചരിത്രം സൃഷ്ടിച്ചുകൊണ്ട് സ്വന്തം പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും അതിന്‍റെ അമരക്കാരന്‍ പിണറായി വിജയനും ഒരു ഗംഭീര ഭരണത്തുര്‍ച്ച വാങ്ങിക്കൊടുക്കാന്‍ സ്വന്തം രോഗാവസ്ഥയെയും അതിന്‍റെ പീഡകളെയും വേദനകളെയും മറന്ന് അഹോരാത്രം പ്രയത്നിച്ച നേതാവ്.


വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി യുവജന രാഷട്രീയത്തിലൂടെ വളര്‍ന്ന് സി.പി.എമ്മിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ ഒരു സമ്പൂര്‍ണ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതവും പ്രവര്‍ത്തനവുമെല്ലാം പാര്‍ട്ടിക്കു പൂര്‍ണമായും സമര്‍പ്പിക്കപ്പെട്ടതു തന്നെയായിരുന്നു.


പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയത നിലനിന്നിരുന്ന കാലത്താണ് അതായത് 2015 -ല്‍, കോടിയേരി പാര്‍ട്ടി സെക്രട്ടറിയാവുന്നത്. നിലവിലെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയും 2016 -ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയാവുകയും ചെയ്തതും ഈ സമയത്തു തന്നെ. കാര്‍ക്കശ്യക്കാരനും കണിശക്കാരനുമായ പിണറായി വിജയന്‍ ഇരുന്ന സ്ഥാനത്ത് സൗമ്യനായ കോടിയേരി എത്തിയപ്പോള്‍ പലരും തെല്ലു ശങ്കിച്ചു.


പിണറായി വിജയന്‍ പാര്‍ട്ടിക്കാരില്‍ പതം വരുത്തിയെടുത്ത ഐക്യത്തെ ശക്തിപ്പെടുത്തുക എന്നതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ ദൗത്യം. അത് അദ്ദേഹം തികഞ്ഞ ശാന്തതയോടെ, എപ്പോഴും ചിരിക്കുന്ന മുഖത്തോടെ തന്നെ ഏറ്റെടുത്തു. സ്വന്തം ചുമതലകളൊക്കെയും വിജയകരമായി നിര്‍വഹിച്ചു. പാര്‍ട്ടിക്ക് ആത്യന്തികമായി ഒരു ഭരണത്തുടര്‍ച്ച നേടിക്കൊടുത്ത് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.


കേരള രാഷ്ട്രീയത്തില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടും തന്‍റേതായ സ്വന്തം പ്രവര്‍ത്തനശൈലികൊണ്ടും വേറിട്ടൊരു വ്യക്തിമുദ്ര പതിപ്പിച്ച കോടിയേരി ബാലകൃഷ്ണന് ഞങ്ങളുടെ അഭിവാദനങ്ങള്‍

Advertisment