ഡൽഹിയിൽ നടക്കുന്ന കർഷകസമരവുമായി ബന്ധപ്പെട്ട കാർഷികവിളകൾക്ക് എംഎസ്‌പി (താങ്ങുവില), എപിഎംസി (സർക്കാർ വിപണി), കീഴ്‌ക്കോടതികളിൽ തർക്കങ്ങൾ പരിഹരിക്കാൻ ഉള്ള സംവിധാനം, സ്വകാര്യ വിപണികൾക്ക് ടാക്‌സ് കൂടാതെ കർഷകരുടെ ഭൂമി ലേലം ചെയ്യുന്നത് തടയാനുമുള്ള നിയമഭേദഗതിക്ക് കേന്ദ്രസർക്കാർ തയ്യാറാണെന്നറിയിച്ചെങ്കിലും കർഷകർ നീണ്ട ചർച്ചകൾക്കൊടുവിൽ അതെല്ലാം തള്ളിക്ക ളയുകയായിരുന്നു.
എന്താണ് കാരണം ? കർഷകനേതാവ് ഡോക്ടർ ദർശൻ പാൽ വിവരിക്കുന്നത് ശ്രദ്ധിക്കാം:
സ്വകാര്യ വിപണികൾക്ക് ടാക്‌സ് ഏർപ്പെടുത്തുമെന്ന് കേന്ദ്രം പറയുന്നത് ഒരു തട്ടിപ്പാണ്. സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമെന്നു തോന്നുന്നുവെങ്കിൽ ടാക്‌സ് ചുമത്തുമെന്നാണ് കത്തിൽ പറയുന്നത്. ഇതിൽനിന്ന് സ്വകാര്യവ്യക്തികളുടെ വിപണികൾ സ്ഥാപിതമാകുമെന്ന കാര്യം ഉറപ്പാണ്. സർക്കാർ വിപണിയുള്ളപ്പോൾ സ്വകാര്യ വിപണികൾ ഞങ്ങൾക്ക് സ്വീകാര്യമല്ല.
എന്തിനാണ് സ്വകാര്യ വിപണികൾ? ആരുടെ ആവശ്യമാണിത്? കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടി മാത്രമാണിത്. പഞ്ചാബിലെയും ഹരിയാനയിലെയും സർക്കാർ വിപണികൾ രാജ്യത്തുതന്നെ മികച്ച മാതൃകയാണ്. കർഷകർ സന്തുഷ്ടരുമാണ്.
ആർക്കുവേണ്ടിയാണ് സർക്കാർ സ്വകാര്യ വിപണി കൊണ്ടുവരുന്നതെന്നു വ്യക്തമാണ് ? ഭക്ഷ്യധാന്യ വിപണി 12 മില്യൺ ഡോളറിന്റെ ബിസിനസ്സ് കേന്ദ്രമാണ്. കോർപ്പറേറ്റുകളുടെ കണ്ണുകൾ വളരെ നാളുകളായി ഈ വിപണിയിലുണ്ട്. അതാണിപ്പോൾ പ്രകടമാകുന്നത്.
അതുപോലെ എംഎസ്‌പി നിലനിർത്തുമെന്ന് സർക്കാർ പറയുന്നുണ്ട്. ഇതിൽ വലിയൊരു അപകടമമുണ്ട്.സർക്കാർ ഒളിച്ചുകളി നടത്തുകയാണ്. സ്വാമിനാഥൻ സമിതിയുടെ ശുപാർശകൾ അനുസരിച്ച് എല്ലാ വിളകൾക്കും എംഎസ്‌പി നടപ്പിലാക്കണം. അതായത് മുതൽമുടക്കിന്റെ ഒന്നരശതമാനത്തിലധികം. ഇത് കർഷകന്റെ അവകാശമാണ്.
അതുപോലെതന്നെ കോൺട്രാക്ട് ഫാമിംഗ്. അതിലെ നിബന്ധനകൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയതല്ലാതെ കാര്യമായ ഭേദഗതി ഒന്നും സർക്കാർ ചെയ്തിട്ടില്ല.
ഇപ്പോൾ 6 വിഷയങ്ങളാണ് കർഷകർ സർക്കാരിനുമുന്നിൽ വയ്ക്കുന്നത്:
1 . പുതിയ കാർഷിക നിയമം പൂർണ്ണമായും റദ്ദാക്കുക.
2 . എല്ലാ കാർഷികവിളകൾക്കും എംഎസ്‌പി ഉറപ്പാക്കുക. അത് കർഷകരുടെ നിയമപരമായ അവകാശമാക്കുക.
3 . വിളകൾക്ക് സ്വാമിനാഥൻ സമിതി നിഷ്‌കർഷിച്ചിട്ടുള്ള എംഎസ്‌പി നടപ്പിലാക്കുക.
4 . ഡൽഹിയും സമീപ സ്ഥലങ്ങളും ഉൾപ്പെടുന്ന പ്രദേശത്ത് കൊണ്ടുവന്നിരിക്കുന്ന എയർ ക്വാളിറ്റി മാനേജ്‌മെന്റ് ഓർഡിനൻസ് റദ്ദാക്കുക.
5 . കൃഷിക്കാവശ്യം വരുന്ന ഡീസലിന് 50 % സബ്‌സിഡി നൽകുക.
6 . ഇൻഡ്യയൊട്ടാകെയുള്ള കർഷകനേതാക്കൾ, ബുദ്ധിജീവികൾ, സാഹിത്യകാരന്മാർ, അഭിഭാഷകർ, കവികൾ, മനുഷ്യാവകാശപ്രവർത്തകർ എന്നിവർക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്ന കള്ളക്കേസുകൾ പിൻവലിക്കുക, ഇത്തരത്തിൽ വ്യാജ കേസുകളിൽപ്പെട്ട് ജയിലുകളിൽ കഴിയുന്നവരെ ഉടനടി മോചിപ്പിക്കുക.
രാജ്യമൊട്ടാകെ സർക്കാർ എല്ലാ കാർഷികവിളകൾക്കും സ്വാമിനാഥൻ സമിതിയുടെ ശുപാർശപ്രകാരം എംഎസ്‌പി നടപ്പിലാക്കിയാൽ കർഷക ആത്മഹത്യ തന്നെ ഇല്ലാതാകും. ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ഇപ്പോഴും വിളകൾക്ക് എംഎസ്‌പി പ്രഖ്യാപിച്ചിട്ടില്ല. പഞ്ചാബിൽത്തന്നെ മുഖ്യകൃഷികളിൽ ഉൾപ്പെടുന്ന കടുകിനും, ചോളത്തിനും എംഎസ്‌പി നിലവിലില്ല.
പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്ഷണസാധനങ്ങളുമായി കൂടുതൽ വാഹനങ്ങളും ആളുകളും ഡൽഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.