പാലാ: നഗരസഭയില്‍ ഭരണപക്ഷകൗണ്‍സിലര്‍മാരുടെ തമ്മിലടി. സി.പി.എം കൗണ്‍സിലര്‍ അഡ്വ.ബിനു പുളിക്കക്കണ്ടവും കേരളാകോണ്‍ഗ്രസ് - എം കൗണ്‍സിലറും ആരോഗ്യസ്റ്റാന്റിങ് കമ്മററി ചെയര്‍മാനുമായ ബൈജു കൊല്ലംപറമ്പിലും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇന്നലെ രാവിലെ 11 ന് നടന്ന കൗണ്‍സിൽ യോഗമാണ് പാലാ നഗരസഭയ്ക്ക് തന്നെ നാണക്കേടാവും വിധത്തില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഒരു സ്റ്റാന്റിങ് കമ്മറ്റിയോഗത്തില്‍ ഒരാളെ പങ്കെടുപ്പിക്കാതെ യോഗം ചേര്‍ന്നാല്‍ ഒഴിവാക്കപ്പെട്ട വ്യക്തി പരാതി ഉന്നയിക്കുന്നപക്ഷം ആ കമ്മറ്റിയെടുക്കുന്ന തീരുമാനത്തിന് നിയമസാധുത ഉണ്ടോയെന്ന ചോദ്യം അഡ്വ. ബിനു പുളിക്കകണ്ടം ഉന്നയിച്ചതോടെ കൗണ്‍സില്‍ ശബ്ദായമാനമാവുകയായിരുന്നു.
ബിനുവിന്റെ ചോദ്യത്തിന് ചെയര്‍മാനും സെക്രട്ടറിയും ആദ്യം ഒഴുക്കന്‍മട്ടില്‍ മറുപടിപറഞ്ഞു. കൃത്യമായ മറുപടി പറഞ്ഞശേഷം കൗണ്‍സില്‍യോഗം തുടര്‍ന്നാല്‍ മതിയെന്ന് ബിനു ശഠിച്ചതോടെ കൗണ്‍സില്‍യോഗം ആദ്യം നടക്കട്ടെ ബിനുവിന്റെ ചോദ്യത്തിനുത്തരം കൗണ്‍സില്‍യോഗം കഴിഞ്ഞുമതിയെന്ന വാദവുമായി ബൈജു എഴുന്നേറ്റു.
ഈ തര്‍ക്കം മുറുകിയപ്പോള്‍ ബിനുവും ബൈജുവും കസേരയില്‍ നിന്ന് എഴുന്നേറ്റ് നേരിട്ടുള്ള വാക്‌പോരിലേക്ക് നീങ്ങി. പൊടുന്നനെ ഇരുവരും തമ്മില്‍ അടിവീണു. വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇരുവരേയും പിടിച്ചുമാറ്റി വീണ്ടും സീറ്റിലിരുത്തി. തര്‍ക്കങ്ങള്‍ക്കിടയില്‍ ചെയര്‍മാന്‍ അജണ്ട ഒരുവിധം വായിച്ചവസാനിപ്പിച്ചു.
വൈകിട്ട് ഇടത് മുന്നണിയുടെ പാര്‍ലമെന്ററിപാര്‍ട്ടിയോഗം ചേര്‍ന്ന് സംഭവത്തെക്കുറിച്ച് ചര്‍ച്ചചെയ്തു. നിസാര പ്രശ്‌നത്തിന്റെ പേരില്‍ ഇരുവരും അടിയുണ്ടാക്കിയത് ന്യായീകരിക്കുന്നില്ല. കേരളാ കോണ്‍ഗ്രസും-സി.പി.എമ്മും തമ്മില്‍ ഇക്കാര്യത്തില്‍ യാതൊരു അഭിപ്രയായവ്യത്യാസവുമില്ല. ഇത്തരം നടപടികള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന് ഇടത് മുന്നണി നേതൃത്വം ഇരുവരേയും താക്കീത് ചെയ്തതായും നേതാക്കള്‍ അറിയിച്ചു.