തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തില്‍ അപാകതയുണ്ടെന്ന് വിവാദം. കൊവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നേരിട്ട് പുരസ്‌കാരം നേടാതെ, ജേതാക്കള്‍ മേശപ്പുറത്തുനിന്ന് എടുക്കത്തക്കരീതിയിലായിരുന്നു ക്രമീകരണം. ഇതാണ് വിവാദത്തിലേക്ക് നയിച്ചത്.
നിര്‍മാതാവ് സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രമുഖ അഭിഭാഷകനായ ഹരീഷ് വാസുദേവനും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി.
ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചത്...
കോവിഡ് പ്രോട്ടോക്കോൾ പൊതുവിൽ കൃത്യമായി പാലിക്കുന്ന മുഖ്യമന്ത്രി അക്കാര്യത്തിൽ മാതൃകയാണ്, എന്നാൽ ഒരു കാര്യം പറയാതെ വയ്യ.
സിനിമാ അവാർഡ് മേശപ്പുറത്ത് വെച്ചിട്ട് ജേതാക്കളോട് എടുത്തോളാൻ പറഞ്ഞത് മോശമായിപ്പോയി. കോവിഡിന്റെ പേരിലാണ് അത് ചെയ്തതെങ്കിൽ യുക്തിരഹിതമാണ്. ഒരു ഗ്ലൗസും മാസ്‌കും ഇട്ട് സാനിറ്റൈസർ ഉപയോഗിച്ചാൽ തീരാത്ത പ്രശ്നമാണോ ഇത്? കൈകൾ തമ്മിൽ സ്പര്ശിക്കുക പോലും വേണ്ട അവാർഡ് നൽകുമ്പോൾ. പിന്നെ ആരാണീ ഉപദേശം സർക്കാരിന് നൽകിയത്?
പൊതുസ്ഥലത്ത് വ്യക്തികൾ 6 അടി വിട്ടുമാത്രമേ നിൽക്കാവൂ എന്നാണ് നിയമം. ആ നിയമം പരസ്യമായി തെറ്റിച്ചാണ് ഈ നിയമം നടപ്പാക്കേണ്ടവരെല്ലാം പെരുമാറുന്നത് എന്നു കാണാം. പിന്നെന്തിനായിരുന്നു ഈ പ്രഹസനം?
ബഹുമാനക്കുറവ് കാട്ടിയെന്നോ ഒന്നുമല്ല, വാങ്ങിയവർ എന്നും മനസിൽ സൂക്ഷിക്കുന്ന മുഹൂർത്തം ഇങ്ങനെ അല്ലാതാക്കമായിരുന്നു എന്നു മാത്രം. ഇത് ഒഴിവാക്കാമായിരുന്നു. ഗ്ലൗസ് ധരിച്ച് അവാർഡ് കയ്യിൽ കൊടുക്കാമായിരുന്നില്ലേ?