കരിപ്പുര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് മരിച്ചു. സഹപൈലറ്റിന്റെയും ചില യാത്രക്കാരുടെയും നില ഗുരുതരമാണ്. രാത്രി 8 മണിയോടെയാണ് സംഭവം. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
190-ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തില്‍നിന്ന് പുക ഉയർന്നു. വിമാനത്തിന് തീ പിടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സംഭവ സമയത്ത് കനത്ത മഴയുണ്ടായിരുന്നതായും ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു.
ഫയര്‍ ഫോഴ്‌സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എല്ലാ യാത്രക്കാരെയും വിമാനത്തില്‍നിന്ന് മാറ്റിയിട്ടുണ്ടെന്നാണ് വിവരം.