കാസര്‍കോഡ്: മൊബൈൽ കമ്പനിയുടെ കസ്റ്റമർ സർവീസ് സെൻ്ററിൽ നിന്നാണെന്ന് മൊബൈലിൽ സന്ദേശം അയച്ച് തട്ടിപ്പ്. കുമ്പള സ്വദേശിനിക്ക് നഷ്ടമായത് 18,000 രൂപ. മൊബൈൽ സ്ക്രീൻ മറ്റൊരാൾക്ക് കാണാൻ കഴിയുന്ന ആപ് കയറ്റിയാണ് തട്ടിപ്പ് നടത്തിയത്.
കുമ്പള സ്വദേശിനി നഫീസയുടെ ബാങ്ക് അകൗണ്ടിൽ നിന്നുമാണ് 18000 രൂപ പിൻവലിച്ചത്. യുവതിയുടെ പരാതിയിൽ കുമ്പള പൊലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ മൊബൈൽ കമ്പനിയുടെ പേരിൽ ഫോണിലേക്ക് ഒരു സന്ദേശം വന്നിരുന്നു.
'നിങ്ങളുടെ സിമ്മിന്‍റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ല. സന്ദേശം വന്ന 8250952988 എന്ന നമ്പറിലേക്ക് ഉടൻ വിളിക്കണം. 24 മണിക്കൂറിനുള്ളിൽ സിം പ്രവർത്തനരഹിതമാകും'. എന്നായിരുന്നു സന്ദേശം. ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ ഉടൻ റീചാർജ് ചെയ്യണമെന്നും മറ്റൊരു മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഒരു മൊബൈൽ അല്ലെങ്കിൽ കംമ്പ്യൂട്ടർ സ്ക്രീൻ മറ്റൊരാളുടെ മൊബൈലിലോ കംമ്പ്യൂട്ടറിലോ കാണാനും കൈകാര്യം ചെയ്യാനും സൗകര്യം നൽകുന്ന ആപ്ലിക്ലേഷനാണ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടത്. ഫോൺ വിളിച്ചയാൾ ആവശ്യപ്പെട്ട പ്രകാരം ഈ ആപ്പിൽ മറ്റൊരു ഐഡിയിൽ നിന്നുവന്ന കണക്ഷൻ ലിങ്ക് ചെയ്യാൻ നഫീസ അനുവാദം നൽകിയിരുന്നു.
ഇതോടെ നെറ്റ് ബാങ്കിങ് വഴി ഓൺലൈനായി ഫോൺ റീചാർജ് ചെയ്യാനായി നിർദേശം. നെറ്റ് ബാങ്കിങിലൂടെ റീചാർജിന് ശ്രമിക്കുന്നതിനിടെ ഒരു ഒടിപി നമ്പർ എത്തി. അത് എടുത്ത് നോക്കി മിനിറ്റുകൾക്കകം അടുത്ത സന്ദേശം എത്തി. മൊബൈൽ ആപ്പ് ദുരുപയോഗം ചെയ്ത് നെറ്റ്ബാങ്കിംഗ് അകൗണ്ടും പാസ്‌വേഡും, ഒടിപി യടക്കമുള്ള വിവരങ്ങളും ചോർത്തിയെന്ന് സംശയിക്കുന്നതായി നഫീസ പറയുന്നു.
ഒരിക്കലും മൊബൈൽ സേവന ദാതാവായ കമ്പനിയുടെ കസ്റ്റമർ കെയർ ഈ രീതിയിൽ നിർദേശങ്ങൾ നൽകാറില്ലെന്നും ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പടില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.
നിരവധി പേർക്ക് ഈ രീതിയിൽ സന്ദേശം ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. തട്ടിപ്പിന് പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും മൊബൈൽ സേവന ദാതാക്കളും പറയുന്നു.
സന്ദേശത്തെ തുടർന്ന് സിം റദ്ദായി പോകുമെന്ന ഭയമാണ് പലരെയും ചതിയിൽ ചാടിക്കുന്നത്. മൊബൈൽ കമ്പനികളും അധികൃതരും നിരന്തരം ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് സന്ദേശങ്ങൾ കൈമാറിയിട്ടും അതിൽ ചെന്നുചാടുന്ന സാഹചര്യമാണുള്ളത്.