ന്യൂഡൽഹി: കൊവിഡ് കേസുകളിലെ വര്‍ധനവില്‍ കുറവ് വന്നതോടെ മിക്ക കമ്പനികളും വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ വിളിച്ചിരുന്നു. ജീവനക്കാരെ തിരികെ ഓഫീസുകളിലെത്തിക്കുന്നതോടൊപ്പം തന്നെ പല കമ്പനികളും തങ്ങളുടെ നിയമനപ്രക്രിയയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ ശേഷി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ശേഷി കേന്ദ്രങ്ങൾ ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഏകദേശം 180,000 മുതൽ 200,000 വരെ ജീവനക്കാരെ പുതിയതായി നിയമിക്കാൻ പദ്ധതിയിടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമെക്സ്, ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ, സിറ്റി, ബാർക്ലേസ്, മോർഗൻ സ്റ്റാൻലി, എച്ച്എസ്ബിസി, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഗോൾഡ്മാൻ സാച്ച്സ്, ആമസോൺ, ടാർഗെറ്റ്, വാൾമാർട്ട്, ഷെൽ, ജിഎസ്കെ, അബോട്ട്, ഫൈസർ, ജെ&ജെ, നൊവാർട്ടിസ് തുടങ്ങിയ കമ്പനികളാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തയ്യാറെടുക്കുന്നത്.
ഈ സാമ്പത്തിക വർഷാവസാനത്തോടെ ഇന്ത്യയിൽ ഏകദേശം 2,00,000 ത്തോളം ജീവനക്കാരെ നിയമിക്കാൻ ഈ കമ്പനികൾ പദ്ധതിയിടുന്നതായി റിപ്പോർട്ട് പറയുന്നു.
ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് , ഐടി സോഫ്റ്റ്‌വെയർ, ഓട്ടോമോട്ടീവ്, ഫാർമസ്യൂട്ടിക്കൽസ്, റീട്ടെയിൽ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിലായി നിലവിൽ 1,500 ജിസിസികൾ ഇന്ത്യയിൽ ഉണ്ട്.