Advertisment

കെഎസ്ആര്‍ടിസിയിൽ ഗുജറാത്ത് മോഡല്‍; ഡ്രൈവര്‍മാര്‍ക്കും പ്രത്യേക പരിശീലനം

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം; ഗുജറാത്ത്-കേരള മോഡല്‍ താരതമ്യം പൊടിപൊടിക്കുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കാനൊരുങ്ങുന്നു. ഗുജറാത്ത് ആര്‍ടിസിയുടെ മാതൃകയില്‍ കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ബസുകള്‍ എല്‍എന്‍ജിയിലേക്ക് മാറ്റാനാണ് നീക്കം ആരംഭിച്ചിരിക്കുന്നത്. ഇതിനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനോട് സഹായം ആവശ്യപ്പെടും. വഡോദരയിലെ ജിഎസ്ആര്‍ടിസിയുടെ എല്‍എന്‍ജി ബസുകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് കണ്ട് വിലയിരുത്തിയിരുന്നു. കൂടാതെ കെഎസ്ആര്‍ടിസിയിലെ 10 ഡ്രൈവര്‍മാരെ എല്‍എന്‍ജി ബസുകളിലെ പരിശീലനത്തിനായി ഗുജറാത്തിലേക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ബസുകളുടെ മൈലേജ് പരമാവധി 5 കിലോമീറ്ററാണ്. ഡീസല്‍ ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും പലവട്ടം പിടിച്ചുലച്ച കെഎസ്ആര്‍ടിസിക്ക് എല്‍എന്‍ജിയിലേക്ക് മാറ്റുന്നത് ഗുണപരമാകുമെന്നാണ് പ്രതീക്ഷ. എല്‍എന്‍ജി ബസുകള്‍ക്ക് ശരാശരി 5.3 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. കൂടാതെ ഡീസല്‍ ബസുകളെക്കാള്‍ പുള്ളിങ്ങുള്ള ഇവയ്ക്ക് എന്‍ജിന്റെ ശബ്ദവും കുറവാണ്. ഈ ബസുകള്‍ക്ക് മലിനീകരണത്തോത് വളരെ കുറവാണ്.

ഗുജറാത്തിലെ വഡോദരയില്‍ എല്‍എന്‍ജിയിലേക്കു മാറ്റിയ ബസുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും നേരില്‍ കണ്ട് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും സമാനരീതി പരീക്ഷിക്കാന്‍ നീക്കം ആരംഭിച്ചത്. എല്‍എന്‍ജിയുടേയും, സിഎന്‍ജിയുടേയും വില കുറയുന്നതിനെ അടിസ്ഥാനമാക്കി ബസുകളില്‍ പരിവര്‍ത്തനം നടത്താനാണ് തീരുമാനം. ഇതിനായി ഗെയില്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുമായി ഗതാഗത വകുപ്പ് ചര്‍ച്ച നടത്തിയേക്കും. ജിഎസ്ആര്‍ടിസിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ബിജു പ്രഭാകറും കൂടുതല്‍ ചര്‍ച്ച നടത്തും.

ഗെയിലും സ്വകാര്യ കമ്പനിയായ ക്രയോഗ്യാസും ചേര്‍ന്നാണ് ജിഎസ്ആര്‍ടിസിക്ക് ബസുകള്‍ എല്‍എന്‍ജിയിലേക്കു മാറ്റി നല്‍കിയത്. ഈ ബസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം 1500 ബസുകള്‍ കൂടി ഇത്തരത്തിലാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് പദ്ധതിയുണ്ട്. കരാര്‍ അനുസരിച്ച് വാഹനത്തിന്റെ കണ്‍വേര്‍ഷന്‍ ഏറ്റെടുക്കുന്ന കമ്പനിതന്നെ നടത്തും. ഇതിനുള്ള ചെലവ് ഗെയില്‍ നല്‍കും. കൂടാതെ ഡീസലിന്റെ മാര്‍ക്കറ്റ് വിലയേക്കാള്‍ 10 ശതമാനം താഴ്ത്തിയോ ഡീസല്‍ വിലയ്ക്കു തന്നെയോ ഇന്ധനം നല്‍കും. അഞ്ചുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഇന്ധനം നല്‍കുക.

നിലവില്‍ അഞ്ചു ബസുകള്‍ എല്‍എന്‍ജിയിലേക്കു മാറ്റാന്‍ കെഎസ്ആര്‍ടിസി ഗെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും തുടര്‍നടപടികള്‍. ഇതിനിടെ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്ന ഗുജറാത്തിലെ യൂണിറ്റുകളും സംഘം സന്ദര്‍ശിച്ചു. പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്ന രീതി കണ്ട് മനസിലാക്കി. കേരളത്തിലും അത്തരം യൂണിറ്റുകള്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Advertisment