ലണ്ടൻ: തൊഴിൽ സ്ഥലങ്ങളിൽ ശിരോവസ്ത്രം പോലുള്ള മതപരമോ രാഷ്ട്രീയമോ ആയ വിശ്വാസ ചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കാൻ തൊഴിലുടമകൾക്ക് അധികാരമുണ്ടെന്ന് യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതി.
27 അംഗരാജ്യങ്ങളിലെ കോടതികൾ ഹിജാബ് നിരോധനം തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള യഥാർത്ഥ ആവശ്യവുമായി യോജിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ലക്സംബർഗ് ആസ്ഥാനമായുള്ള ട്രൈബ്യൂണൽ വിധിന്യായത്തിൽ പറയുന്നു.
മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദേശീയ നിയമം കണക്കിലെടുക്കുന്നതുൾപ്പെടെ ജീവനക്കാരുടെ അവകാശങ്ങളും താൽപ്പര്യങ്ങളും പരിഗണിക്കണമെന്നും കോടതി പറയുന്നു. ഹാംബർഗിലെ ചാരിറ്റബിൾ അസോസിയേഷൻ നടത്തുന്ന ഒരു ശിശുസംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം വിശ്വാസിയായ യുവതിയും, ഫാർമസി ഉദ്യോഗസ്ഥയായ യുവതിയുമാണ് ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്.
ആദ്യമായി ജോലിക്ക് പ്രവേശിക്കുമ്പോൾ ഹിജാബ് ധരിക്കാതിരുന്ന ഇവർ വർഷങ്ങൾക്ക് ശേഷം ഹിജാബ് ധരിച്ച് ജോലിക്കെത്താൻ തുടങ്ങി. ഇതോടെ ഹിജാബ് തൊഴിൽ ഇടങ്ങളിൽ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനികൾ ഇരുവരെയും സസ്പെൻഡ് ചെയ്തു. ഇതിനെതിരെയാണ് ഇവർ കോടതിയെ സമീപിച്ചത്.
ഹിജാബിന്റെ വിഷയം വർഷങ്ങളായി യൂറോപ്പിലുടനീളം വിവാദങ്ങൾക്ക് ഇടയാക്കുന്നുണ്ട്. 2017 ലെ വിധിന്യായത്തിൽ, ലക്സംബർഗിലെ യൂറോപ്യൻ യൂണിയൻ കോടതി ശിരോവസ്ത്രവും മറ്റ് മതചിഹ്നങ്ങളും ധരിക്കുന്നതിൽ നിന്ന് ജോലിക്കാരെ വിലക്കാൻ കമ്പനികൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
അഞ്ച് ദശലക്ഷത്തിലധികം മുസ്‌ലിംവിശ്വാസികളാണ് ജർമ്മനിയിൽ താമസിക്കുന്നത്. അവിടെയുള്ള ഏറ്റവും വലിയ മതന്യൂനപക്ഷ വിഭാഗമാണവർ. ഒരു സ്വകാര്യ സ്ഥാപനത്തിൽ ശിരോവസ്ത്രം ധരിച്ചതിന് മുസ്ലീം ഡേകെയർ ജോലിക്കാരിയെ പിരിച്ചുവിട്ടത് ഫ്രാൻസിലെ പരമോന്നത കോടതി 2014 ൽ ശരിവച്ചിരുന്നു. ഫ്രാൻസ് 2004 ൽ സ്‌കൂളുകളിൽ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചിരുന്നു.