ഡൽഹി: ഐഐടികളിൽ അഡ്മിഷൻ കിട്ടിയാൽ എല്ലാം ശരിയായി എന്നു ധരിക്കുന്ന വിദ്യാർത്ഥികളെ നിങ്ങൾക്ക് തെറ്റി. ഭാവി അത്ര സുരക്ഷിതമാകണമെന്ന് നിർബന്ധമില്ലെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. പഠനം നടത്തുന്നതിനായി ഒരു വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കേണ്ട കോഴ്‌സും കോളേജും ഏറെ പ്രധാനമാണെന്നാണ് ഇതു വ്യക്തമാക്കുന്നത്.
2020-21 വര്‍ഷത്തില്‍ പഠിച്ചിറങ്ങിയ സിവില്‍ എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥികളില്‍ ബിടെക് ജോലികളില്‍ പ്രവേശിച്ചത് 57 ശതമാനം പേര്‍ മാത്രമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുന്‍നിര ഐടി കമ്പനികള്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിലല്ല നിങ്ങള്‍ പഠനം തിരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങളുടെ തീരുമാനം തെറ്റിപ്പോയേക്കാം.
ഐഐടിയിലെ ഏത് ബ്രാഞ്ചില്‍ പഠിച്ചാലും തന്റെ കരിയര്‍ സുരക്ഷിതമാണെന്ന് വിദ്യാര്‍ത്ഥികള്‍ കരുതുന്നത് അബദ്ധധാരണയാണ്. ഐഐടികളിൽ നിന്നുള്ള ബിരുദധാരികളിൽ 23 ശതമാനം പേർക്കും ഇനിയും ജോലി കിട്ടിയിട്ടില്ലെന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്. ഇന്ത്യയിലെ 13 ഐഐടികളിൽ നിന്നുള്ള പഠന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്ക്. ഈ റിപ്പോർട്ട് പ്രകാരം സിവിൽ എഞ്ചിനീയറിംഗിനാണ് ഏറ്റവും കുറവ് പ്ലേസ്മെൻ്റ്.
ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ എന്നിവയുടെ പ്ലെയ്‌സ്‌മെന്റ് റിപ്പോർട്ടുകൾ തേടി കരിയർസ് 360 എന്ന സ്ഥാപനം സമർപ്പിച്ച വിവരാവകാശ അപേക്ഷകൾക്കുള്ള മറുപടികളിലുമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.
വിവരങ്ങൾ കിട്ടാത്തതിനാൽ ചില സ്ഥാപനങ്ങളെ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചില കോളേജുകൾ അവരുടെ കണക്കുകൾ നൽകാൻ തയ്യാറായിട്ടുമില്ല. ചിലര്‍ തെറ്റായ വിവരങ്ങളും കൈമാറി. ഇത്തരത്തിലുള്ള സ്ഥാപനങ്ങളെയാണ് റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
സിവിൽ എഞ്ചിനീയറിംഗ് ജോലികൾ: കണക്കുകൾ പറയുന്നത്
10 എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും 13 ഐഐടികളിൽ നിന്നുമുള്ള വിവരങ്ങൾ വിശകലനം ചെയ്തതില്‍ മൊത്തത്തിലുള്ള നേട്ടവും സിവിൽ എഞ്ചിനീയറിംഗും തമ്മിലുള്ള പ്ലേസ്‌മെന്റ് നിരക്കുകളിലും ശരാശരി ശമ്പളത്തിലും വലിയ വ്യത്യാസങ്ങളാണ് കാണാന്‍ കഴിഞ്ഞത്.
പ്ലെയ്‌സ്‌മെന്റിനായി രജിസ്റ്റർ ചെയ്തവരിൽ 57 ശതമാനം സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് മാത്രമേ ജോലി ലഭിച്ചിട്ടുള്ളു. എൻറോൾ ചെയ്ത വിദ്യാർത്ഥികളുടെ പ്ലെയ്‌സ്‌മെന്റ് പരിശോധിച്ചാൽ 43 ശതമാനം മാത്രമാണ് ജോലി കിട്ടിയവർ.
328 സിവിൽ എൻജിനീയറിങ് വിദ്യാർഥികൾ പ്ലെയ്‌സ്‌മെന്റ് തേടിയപ്പോൾ 142 പേർക്ക് നിയമനം ലഭിച്ചില്ല. എൻറോൾ ചെയ്ത 437 വിദ്യാർത്ഥികളിൽ 251 പേർക്കും നിയമനം ലഭിച്ചില്ല.
സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികളും സ്ഥാപനത്തിന്റെ ശരാശരി ശമ്പളവും തമ്മിൽ വലിയ വ്യത്യാസമാണ് ഉള്ളത്. 10 ഐഐടികളിലെ ശരാശരി ശമ്പളം 15.6 ലക്ഷം രൂപയാണ്.
എന്നാൽ സിവിൽ എൻജിനീയറിങ് വിദ്യാർഥികൾക്ക് ഇത് 11.10 ലക്ഷം രൂപയാണ്. ഇത് മറ്റ് ശാഖകളിലെയും ശരാശരി ശമ്പളത്തേക്കാൾ 30 ശതമാനം കുറവാണ്.
ഐഐടി മദ്രാസും ഐഐടി കാൺപൂരും ഒഴികെ എല്ലാ ഐഐടിയിലും സ്ഥിതി ഇതാണ്. ഐഐടി ഗുവാഹത്തിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ (സിഎസ്ഇ) ബിടെക്കിൽ ചേർന്ന 87 വിദ്യാർത്ഥികളിൽ 83 പേർക്കും പ്ലേസ്‌മെൻ്റായി. എന്നാൽ ഇത് സിവിൽ എഞ്ചിനീയറിംഗിന്റെ കാര്യത്തിൽ എൻറോൾ ചെയ്ത 71 വിദ്യാർത്ഥികളിൽ 53 പേർക്ക് മാത്രമേ പ്ലേസ്‌മെൻ്റായുള്ളൂ.
എൻഐടി ട്രിച്ചിയില്‍ 98 വിദ്യാർത്ഥികൾ പ്ലെയ്‌സ്‌മെന്റിനായി രജിസ്റ്റർ ചെയ്തതിൽ 70 പേർ മാത്രമാണ് ജോലി കിട്ടിയത്. സിവിൽ എഞ്ചിനീയറിംഗിൽ എൻറോൾ ചെയ്തവർ 54 ശതമാനം പേർ മാത്രമാണ്.
സിവിൽ എഞ്ചിനീയറിംഗ് ജോലികൾ: ശരാശരി ശമ്പളം
വിദ്യാർത്ഥികളുടെ എണ്ണത്തിലുള്ള വ്യത്യാസം ശമ്പളത്തിലും പ്രതിഫലിക്കുന്നുണ്ട്. ഐഐടി ഗുവാഹത്തിയിൽ മറ്റ് ബ്രാഞ്ചുകളിലെ ശരാശരി ശമ്പളം ഏകദേശം 19 ലക്ഷം രൂപയും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികൾക്ക് ശരാശരി 29 ലക്ഷം രൂപയും ഉള്ളപ്പോൾ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ശരാശരി 13 ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്.
ഒരു സ്ഥാപനത്തിലെ മൊത്തത്തിലുള്ള ശരാശരി ശമ്പളവും സിവിൽ എഞ്ചിനീയറിംഗും തമ്മിലുള്ള ഏറ്റവും വലിയ വ്യതാസം ഐഐടി പട്‌നയിലും ഐഐടി ഹൈദരാബാദിലുമാണ്. ഐഐടി പട്‌നയുടെ മൊത്തത്തിലുള്ള ശരാശരി ശമ്പളം 13.10 ലക്ഷം രൂപയാണെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ബ്രാഞ്ചിന് ശരാശരി ശമ്പളം 6.1 ലക്ഷം രൂപമാത്രം.
ഐഐടി ഹൈദരാബാദിന്റെ കാര്യത്തിൽ മൊത്തത്തിലുള്ള ശരാശരി ശമ്പളം 20 ലക്ഷം രൂപയും സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ശരാശരി ശമ്പളം 10.7 ലക്ഷം രൂപയാണുള്ളത്.