റിയാദ് : സൗദിയില്‍ അഴിമതി വിരുദ്ധ പോരാട്ടം ശക്തം കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിലെ 24 ഉദ്യോഗസ്ഥർ അഴിമതി കേസിൽ അറസ്റ്റിലായതായി കൺട്രോൾ ആന്റ് ആന്റി-കറപ്ഷൻ കമ്മീഷൻ അറിയിച്ചു. കേസിൽ ആകെ 71 പേർ പ്രതികളാണ് ഉള്ളത്
ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർക്കു പുറമെ, കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പിലെ 15 ഉദ്യോഗസ്ഥരും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിലെ 14 ഉദ്യോഗസ്ഥരും സർക്കാർ യൂനിവേഴ്‌സിറ്റിയിലെ രണ്ടു അധ്യാപകരും മെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ 16 ജീവനക്കാരും അഴിമതി കേസില്‍ അറസ്റ്റിലായി. തുടര്‍ന്ന് പ്രതി ചേര്‍ത്ത് കേസ് ഫയല്‍ ചെയ്തു.
മെഡിക്കൽ മാലിന്യ സംസ്‌കരണ കമ്പനിക്ക് നിയമങ്ങൾ ബാധകമാക്കാതിരിക്കുകയും കമ്പനിയുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾക്കു നേരെ കണ്ണടക്കുകയും ചെയ്യുന്നതിനു പകരം ദശലക്ഷക്കണ ക്കിന് റിയാലും വിമാന ടിക്കറ്റുകളും ഹോട്ടൽ ബുക്കിംഗുകളും കാറുകളും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കമ്പനി കൈക്കൂലിയായി കൈമാറുകയും ഉദ്യോഗസ്ഥ രുടെ അടുത്ത ബന്ധുക്കൾക്ക് കമ്പനിയിൽ ജോലി നല്‍കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതി ചേര്‍ത്ത പെട്ടവരുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
കഴിഞ്ഞ മാസം നിരവധി പേരാണ് അഴിമതി കേസില്‍ സൗദിയില്‍ അറസ്റ്റ് ചെയ്യപെട്ടത്. രാജ്യസുരക്ഷാ വിഭാഗത്തിൽ നിന്ന് വിരമിച്ച മേജർ ജനറൽ, വ്യാവസായ പ്രമുഖർ, റെഡ് ക്രസന്റ് അതോറിറ്റിയിലെ സാമ്പത്തിക വിഭാഗം മേധാവി, മുൻ അംബാസഡർമാർ, സക്കാത്ത് ആൻഡ് ടാക്സ് ഉദ്യോഗസ്ഥൻ, കോടതി ഉദ്യേഗസ്ഥൻ, യൂനിവേഴ്സിറ്റി ജീവനക്കാരൻ, ബലദിയ മുൻ മേധാവി, പാസ്പോർട്ട് ഉദ്യോഗസ്ഥൻ, നാവികസേന ഉദ്യേഗസ്ഥർ,തുടങ്ങി നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.